Thursday, March 23, 2017
ഗിഫ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദോഹ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗള്‍ഫ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാദിഖ് കാവില്‍ (ഔട്ട് പാസ്) പി.പി ശശീന്ദ്രന് (ഈന്തപ്പനച്ചോട്ടില്‍) കെ.എം അബ്ബാസ് (ദേര, കഥകള്‍) രമേശ് അരൂര്‍ (പരേതന് താമസിക്കുന്ന വീട്) എം. അഷ്റഫ് (മല്‍ബു കഥകള്‍) ടി. സാലിം (ലോങ്പാസ്) എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്മാന് പ്രൊഫസര്‍ അബ്ദുല്‍ അലിയും ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈന്‍ പത്രം ഗള്‍ഫ് റിപ്പോര്‍ട്ടറാണ്. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട് ഔട്ട്പാസ്(നോവല്‍), ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവല്‍), പ്രിയ സുഹൃത്തിന്(കഥകള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രചിച്ച 'ഖുഷി' ഉടന്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന സാദിഖിന്റെ പുസ്തകമാണ്.
മയ്യഴി പള്ളൂര്‍ സ്വദേശിയായ പി.പി ശശീന്ദ്രന് ദുബൈയിലെ മാതൃഭൂമി ഗള്‍ഫ് എഡിഷന്റെ പ്രത്യേക പ്രതിനിധിയും ബ്യുറോ ചീഫുമാണ്. ജര്‍മന്‍ നോട്സ്, കോലത്തുനാട്ടിലൂടെ എന്നിവയാണ് പ്രധാന കൃതികള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച് ശശീന്ദ്രന് ആറു തവണ കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. സുഷയാണ് ഭാര്യ, തുഷാര, നന്ദ് കിഷോര്‍ എന്നിവര്‍ മക്കളാണ്.
കാസര്‍ഗോഡ് സ്വദേശിയായ കെ.എം. അബ്ബാസ് ഗള്‍ഫ് സിറാജിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജ്ജാണ്. ദേര, പലായനം (നോവല്‍) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാല്‍, സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ (കഥാ സമാഹാരങ്ങള്‍) സദ്ദാം ഹുസൈന്റെ അന്ത്യ നാളുകള്‍, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓര്‍മയ്ക്ക്, ചരിത്ര വിഭ്രാന്തികള്‍ (ലേഖന സമാഹാരങ്ങള്‍) എന്നിവ അബ്ബാസിന്റെ പ്രധാന കൃതികളാണ്.
ആലപ്പുഴ ജില്ലയിലെ അരൂര്‍ പനക്കത്രച്ചിറയില്‍ സ്വദേശിയായ രമേശ് അരൂര്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്. സാഹിത്യം, സിനിമ, ഗാനരചന എന്നീ മേഖലകളിലും അഭിരുചിയുള്ള രമേശ് വിവിധ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമായി നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമടക്കം രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. രശ്മിയാണ് ഭാര്യ, നീരജ് ഏക മകനാണ്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ എം. അഷ്റഫ് 18 വര്‍ഷമായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പത്രാധിപ സമിതി അംഗമാണ്. കാസര്‍കോട് ഗവ. കോളേജില്‍നിന്ന് പി.ജി ബിരുദത്തിനുശേഷം മാധ്യമം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. മല്‍ബു കേന്ദ്ര കഥാപാത്രമാക്കി പ്രവാസികളുടെ അനുഭവങ്ങള്‍ കഥകളാക്കി അവതരിപ്പിക്കുന്നതാണ് മല്‍ബു കഥകള്‍. വി. മുംതാസാണ് ഭാര്യ അമീന് അഷ്റഫ്, അജ്മല്‍ അഷ്റഫ്, അഫ്ര ഫാത്തിമ എന്നിവര്‍ മക്കളാണ്.
കണ്ണൂര്‍ സ്വദേശിയായ ടി. സാലിം മലയാളം ന്യൂസിലെ സ്പോര്‍ട്സ് എഡിറ്ററാണ്. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുളള പ്രധാന കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാലിം. 1999 ല്‍ മാധ്യമം ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. മാധ്യമത്തിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഡെസ്കുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഷമീനയാണ് ഭാര്യ, നവീദ് ഉമര്‍, നിദാല്‍ സൈന്‍, നൈല മറിയം, നസീല്‍ റഹ്മാന് എന്നിവര്‍ മക്കളാണ്.
പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മുന്‍ മേധാവി പ്രൊഫസര്‍ അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അസ്ഗര്‍ അലി പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജന് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 2017 മെയ് മാസം ദോഹയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
തൃശൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.
ദോഹ: തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ സുലൈമാന്‍ (46) വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വന്തമായി നിര്‍മാണ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന്റെ വുകൈറിലെ ജോലി സൈറ്റിൽ കാറ്റിലിരിക്കവേ ഇന്നലെ ഉച്ചയോടെ ട്രക്ക് വന്നിടിക്കുകയായിരുന്നു.
റമളാനിൽ ദോഹയിലെ പ്രസിദ്ധ ഖാരി ആയ ശൈഖ് അബ്ദുറശീദ് സ്വൂഫിയുടെ സബ്ജി മസ്ജിദിൽ സ്ഥിര സാന്നിധ്യവും, നോമ്പ് തുറപ്പിക്കാനും മറ്റ് സേവനങ്ങൾക്കും ഓടിനടന്ന് കർമ്മനിരതനായിരുന്ന നല്ലൊരു വിശ്വാസിയായ ഈ എഞ്ചിനിയറെ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാനിടയില്ല.
പരേതനായ അബ്ദുര്‍റഹ്മാന്റെയും ഖദീജയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ജാസ്മിനും മക്കളായ സഫ്വാൻ, സിനാന്, സുഫ്യാന് എന്നിവർക്കൊപ്പം അബൂ ഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
Thursday, March 16, 2017
വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ മലയാളിക്ക് ആറ് ലക്ഷം ഖത്തരി റിയാല്‍ നഷ്ടപരിഹാരം.
ദോഹ: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാല്‍ ( ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുളളത്തില് അബ്ദുല്ലക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.
ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മെയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല.
Tuesday, February 21, 2017
ശമ്പളം വൈകിയാൽ പുതിയ ജോലി നോക്കാം
ദോഹ : ഖത്തറില്‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാം. ഈ തീരുമാനം ഉടനെ നടപ്പിൽ വരുമെന്നും അധികൃതര്‍ പറഞ്ഞു.
നിശ്ചിത തീയതിക്കുള്ളില്‍ കമ്പനി ശമ്പളം നല്കാതിരുന്നാല് പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് ഭരണനിര്‍വഹണ തൊഴില്‍ വികസന മന്ത്രാലയം വ്യക്തമാക്കിയത് .
ഇതിനായി നിയമം ലംഘിച്ച കമ്പനിയുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വേതന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ നടപടി തൊഴില്‍ രംഗത്ത് ചൂഷണം തടയാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
മന്ത്രിസഭാ തലത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിശ്ചിത തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാതിരുന്നാലാണ് ജോലി മാറ്റത്തിന് അനുമതി ലഭിക്കുക.
Thursday, February 2, 2017
എക്സിറ്റ് പെര്‍മിറ്റ് സൗജന്യമാക്കി
ദോഹ: എക്സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും സൗജന്യമാക്കി. ഇപ്പോള്‍ 10, 20, 30 ദിവസങ്ങള്‍ നീണ്ടുനില്ക്കുന്നതും ഒരു വര്‍ഷത്തേക്ക് താല്‍പ്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയിലും സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. പെര്‍മിറ്റുകള്‍ എല്ലാം തന്നെ സമയപരിധിക്കുള്ളില്‍ ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയും.
മുൻപ് വ്യക്തിഗത സ്പോണ്സര്ഷിപ്പിലുള്ളവര് രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ അടക്കണമായിരുന്നു.
പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷമുള്ള നടപടി ക്രമങ്ങളിലെ മാറ്റമാണ് എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങളിലൂടെയും നടപ്പായിട്ടുള്ളത്. ഈ സംവിധാനം യാഥാര്‍ഥ്യമായതോടെ പ്രവാസികള്‍ മുന്‍കൂട്ടി എക്സിറ്റ് പെര്‍മിറ്റുകള്‍ എടുത്തുവെക്കാനും തുടങ്ങിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ഖത്തരി കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നുള്ള എക്സിറ്റ് പെര്‍മിറ്റും സൗജന്യമാണ്. പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷം എക്സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ലഭിച്ച 498 പരാതികളില്‍ 70 ശതമാനവും പരിഹരിച്ചതായി കമ്മിറ്റി അറിയിച്ചിരുന്നു.
പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് നടപ്പാകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാല്‍ ഇനി പ്രിന്റൗട്ടും നല്കുന്നതായിരിക്കില്ല.
എക്സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ലെന്നും സൗജന്യമായാണ് അനുവദിക്കുക എന്നും അറിയിപ്പില്‍ പറയുന്നു. മെട്രാഷ് രണ്ടു വഴിയോ മന്ത്രാലയത്തിന്റെയോ ഹുകൂമിയുടെയോ വെബ്സൈറ്റുകള്‍ വഴിയോ എക്സിറ്റ് പെര്‍മിറ്റിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Thursday, January 19, 2017
അഡ്മിഷനായി നെട്ടോട്ടമോടുന്ന പ്രവാസി രക്ഷകര്‍ത്താക്കള്‍
ദോഹ : അടുത്ത അധ്യയന വര്‍ഷത്തിലേക്കായി കുട്ടികളുടെ സ്ക്കൂൾ പ്രവേശത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ് പ്രവാസി രക്ഷകര്‍ത്താക്കള്‍.
ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ കിന്റര്ഗാര്ട്ടൻ (കെ.ജി) പ്രവേശനത്തിന് അനുമതി നിഷേധിച്ചതാണ് രക്ഷകര്‍ത്താക്കളെ വെട്ടിലാക്കിയത്.
എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കിന്റര്ഗാര്ട്ടന് പ്രവേശനം നടത്താനുള്ള അനുമതിയാണ് നിഷേധിച്ചത്.
5,000 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള എം.ഇ.എസ് സ്ക്കൂളിന് ഇപ്പോള്‍ 8000 കുട്ടികളാണുള്ളത്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറായിരത്തോളം വിദ്യാര്‍ഥികളാണുള്ളത്. 2,800 കുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണുള്ളത്.
മറ്റൊരു ഇന്ത്യന്‍ സ്കൂളായ ഡി.പി.എസ് മോഡേണ്‍ വരും വര്‍ഷത്തേക്കുള്ള പ്രവേശനാനുമതി കാത്തിരിക്കുകയാണ്. ഇവിടെയും വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ ഉണ്ട്. അതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അനുമതി ലഭിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ലെന്ന് ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതർ പുതിയ കുട്ടികള്‍ക്ക് പ്രവേശം നടത്താനുള്ള അനുമതിക്കായി മന്ത്രാലയത്തോട് അഭ്യര്‍ഥന നടത്തി കാത്തിരിക്കുകയാണ്.
Subscribe to:
Posts (Atom)





