Tuesday, November 2, 2010

ധര്‍മത്രയ സംഗമം മലയാളി പ്രവാസികളില്‍ മതസൌഹാര്‍ദം കൂട്ടി ഉറപ്പിച്ചു

ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ധര്‍മത്രയ സംഗമം മലയാളി പ്രവാസികളില്‍ മതസൌഹാര്‍ദം കൂട്ടി ഉറപ്പിക്കാനുള്ള വേദിയായി.സമ്മേളനം കഴിഞ്ഞിട്ട് പന്ത്രണ്ട് ദിനങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ മാറ്റൊലികള്‍ അടങ്ങിയിട്ടില്ല.

ബാങ്ക് വിളിയും ശംഖൊലിയും പള്ളി മണിയും ഒരുപോലെ മുഴങ്ങുന്ന കേരളത്തിന്റെ ബഹുസ്വര-ബഹുമത സംസ്കൃതിയെ ഓര്‍മപ്പെടുത്തും വിധം ഇസ്ലാം - ഹിന്ദു - ക്രിസ്ത്യന്‍ പണ്ഡിതന്മാരും പ്രഭാഷണവും ആതിഥേയരായ വിഖ്യാത പണ്ഡിതന്മാരുടെ ആശംസകളും കൊണ്ട് ശ്രദ്ധേയമായ സാംസ്കാരിക സായാഹ്നത്തില്‍ ദോഹ അല്‍ ഗസാല്‍ ക്ളബ് വേദിയാവുന്ന കാഴച്ചയാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസം മുന്‍പ് കണ്ടത്. സെമിറ്റിക് മതങ്ങളുടെ സമ്മേളനങ്ങള്‍ ധാരാളമായി ദോഹയില്‍ നടക്കാറുണ്ടെങ്കിലും ഹിന്ദുമതം കൂടി ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഇതാദ്യമായായിരുന്നു സംഘടിപ്പിച്ചത്.

അയ്മന്‍ അബ്ദുല്‍ ഖാദറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രൊഫ. പി.വി. സഈദ് മുഹമ്മദ് സ്വാഗതം പറഞ്ഞത്. അന്താരാഷ്ട്ര മുസ്ലിം പണ്ഢിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ ഖുറദാഗി ചെയ്ത ഉദ്ഘാടന പ്രസംഗത്തില്‍ സംഘര്‍ഷത്തിന്റെ രീതി കൈവെടിഞ്ഞ് സംവാദത്തിന്റെ സംസ്കാരം സ്വീകരിക്കുകയും പരസ്പരം അറിയാനും അടുക്കാനും സഹവര്‍ത്തിത്വവും സഹകരണവും വളര്‍ത്താനും തയാറായാല്‍ മാത്രമേ ലോകത്ത് നിന്നും കലാപത്തിന്റെ തീ അണക്കാന്‍ കഴിയുകയുള്ളൂ എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ദൈവം തമ്പുരാന്‍ ഭൂമി സൃഷ്ടിച്ചത് വിവിധ മതക്കാരായ മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും സ്വൈരമായും സ്വസ്ഥമായും ജീവിക്കാന്‍ വേണ്ടിയാണ്. അന്‍പത് വര്‍ഷമായി ഇസ്ലാം - ക്രിസ്ത്യന്‍ സംവാദങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും 'ഇസ്ലാം ഫോബിയ' വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും സംഘര്‍ഷങ്ങള്‍ അറ്റമില്ലാതെ തുടരുകയാണ്. പരസ്പരം അംഗീകരിക്കാനും അടുത്തറിയാനുമുള്ള സന്നദ്ധതക്ക് പകരം തെറ്റിദ്ധാരണകള്‍ പരത്താനുള്ള ശ്രമങ്ങളാണ് ഏറെയും നടക്കുന്നത്. സോവിയറ്റ് യൂനിയന്‍ ശക്തമായി നിലനിന്നിരുന്ന കാലത്ത് പാശ്ചാത്യ ലോകവും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധം സൌഹാര്‍ദ്ദപരമായിരുന്നു. കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ ഇസ്ലാമിനെ മുഖ്യശത്രുവായി കാണുന്ന നയമാണ് പാശ്ചാത്യ രാജ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ജര്‍മനിയുടെ പുനസൃഷ്ടിയില്‍ കാര്യമായ പങ്കുവഹിച്ച തുര്‍ക്കി വംശജരുള്‍പ്പെടെ 50 ലക്ഷത്തോളം അറബ്-മുസ്ലിം ജനവിഭാഗങ്ങളുളള ആ രാജ്യത്തിന് ജൂത-ക്രൈസ്തവ പാരമ്പര്യം മാത്രമേയുള്ളൂവെന്ന അവിടത്തെ നേതാക്കളുടെ പ്രസ്താവനകള്‍ പരിഹാസ്യവും വസ്തുതക്ക് നിരക്കാത്തതാണ്.ഒരേ പിതാവിന്റെ മക്കളാണ് എല്ലാ മനുഷ്യര്‍ എന്നും ദൈവത്തിന്റെ ആത്മാവിന്റെ അംശം ഓരോ മനുഷ്യരിലുമുണ്ടെന്ന ചിന്തയുമാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയ - സാമ്പത്തിക-സാമൂഹ്യമേഖലകളില്‍ മതങ്ങള്‍ പരസ്പരം സഹകരിക്കുക എന്ന ആദര്‍ശം നടപ്പില്‍ വരുമ്പോഴാണ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സൌഹൃദം വളരുക. സ്വന്തം മതാനുയായി ചെയ്യുന്നതാണെങ്കില്‍ പോലും പാപകൃത്യങ്ങള്‍ക്ക് പിന്തുണനല്‍കാന്‍ പാടില്ല. മനുഷ്യവംശത്തിനിടയില്‍ ചിന്താപരമായ വൈജാത്യമുണ്ടാക്കുക എന്നത് ദൈവം തന്നെ അംഗീകരിച്ച യാഥാര്‍ഥ്യമാണ്. സംവാദങ്ങളും സമ്മേളനങ്ങളും മാധ്യമ ശ്രദ്ധയില്‍ വരാനുള്ള പരിപാടികളായി മാറാതെ, മനുഷ്യര്‍ക്ക് സേവനവും കാരുണ്യവും നല്‍കാനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി.

പ്രകൃതി മനോഹാരിതതകൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് നേടിയ കേരളത്തിന് ഉദ്ഘാടന സമ്മേളനത്തില്‍ നിറഞ്ഞ പ്രശംസ ലഭിച്ചു. അന്താരാഷ്ട്ര മത സംവാദ കേന്ദ്രം ഡയറക്ടര്‍ ഡോ. ഇബ്റാഹീം സ്വാലിഹ് അന്നുഐമിയുടെ അധ്യക്ഷ പ്രസംഗത്തിലൂടെ പത്രമാധ്യമങ്ങള്‍ക്ക് ബാഹുല്യമുള്ള കേരളത്തിലെ ജനങ്ങളുടെ സാംസ്കാരിക വളര്‍ച്ച പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടുകയുയി.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ സമ്മേളനം സന്തോഷകരമായ അനുഭവമാണെന്ന് സൂചിപ്പിച്ചു. വിവിധ മതജനവിഭാഗങ്ങള്‍ ജീവിക്കുന്ന ഭാരതത്തിന്റെ മഹത്തായ സാംസ്കാരിക ചരിത്രപാരമ്പര്യമുണ്ട്. ഗുജറാത്ത് സംഭവവും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും വേദനിപ്പിക്കുന്ന സംഭവങ്ങളാണെങ്കിലും ഇന്ത്യയുടെ സൌഹൃദപാരമ്പര്യത്തെ പോറലേല്‍പിക്കുന്ന ഒന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അനേകം പത്ര മാസികകള്‍ വായിക്കുന്നവരാണ് മലയാളികള്‍. ജനങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന പാലമായി അവിടെയുള്ള മാധ്യമങ്ങള്‍ മാറണം. ദില്ലിയില്‍ ഉപരാഷ്ട്രപതി ഹാമിദ് അല്‍ അന്‍സാരി ഉദ്ഘാടനം ചെയ്ത മതസംവാദ സമ്മേളനം ഈ രംഗത്തെ ശ്രദ്ധേമായ നാഴികകല്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. പരസ്പര സൌഹൃദവും സഹകരണവും വളര്‍ത്തുന്നതില്‍ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ഭരണകൂടങ്ങള്‍ക്കും സൈന്യത്തിനും മനുഷ്യ ഹൃദയങ്ങളെ നിര്‍ബന്ധപൂര്‍വം അടുപ്പിക്കാന്‍ സാധ്യമല്ല. സാംസ്കാരികവിനിമയവും ചര്‍ച്ചകളുമാണ് അതിനുള്ള മാര്‍ഗം കുടുംബ പുലര്‍ത്താനായി അത്യധ്വാനം ചെയ്യുന്ന പ്രവാസികള്‍ പരസ്പരം ധാരാണ പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം ആശംസിച്ചും അഭിനന്ദിച്ചും പിരിഞ്ഞുപോയാല്‍ മാത്രം ഇത്തരം സമ്മേളനങ്ങളുടെ ലക്ഷ്യം നേടുകയില്ലെന്നും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും സാമൂഹിക രംഗങ്ങളില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലതാക്കുന്നതിനെക്കുറിച്ചും സത്യസന്ധമായ ചര്‍ച്ചകള്‍ നടക്കുകയും തദനുസൃതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണമെന്ന് ഫാദര്‍ ഡോ. വിന്‍സെന്റ് കുണ്ടുകുളങ്ങര അഭിപ്രായപ്പെട്ടിരുന്നു.

ആത്മീയ ദര്‍ശനങ്ങളുടെയും തത്വസംഹിതങ്ങളുടെയും സമാഹാരം എന്നതിലപ്പുറം മനുഷ്യരുടെ പൊള്ളുന്ന പ്രശ്നങ്ങള്‍ തൊട്ടറിയുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്ന ജീവഗന്ധിയായ മതമാണ് നമുക്കാവശ്യം. ഈ മതത്തില്‍ എല്ലാവരും തുല്യരായിരിക്കും. ആഗോളീകരണത്തിന്റെ കാലത്ത് ആളുകളെ ഭയമാണ് ഭരിക്കുന്നത്. അപരന്‍ വലുതാകുമ്പോഴുള്ള അസ്വസ്ഥതയാണ് ഇതിന് മുഖ്യകാരണം.  ജാതിയും മതവും നോക്കി പിന്തുണക്കുന്ന മനസ്ഥിതിയാണ് ഇന്നുള്ളത്. ഇത് സാര്‍വത്രികനാശത്തിലേക്ക് മാത്രമേ നയിക്കൂ. 35 ലക്ഷം രൂപ വാങ്ങി മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കുകയും ഇരുപതിനായിരം രൂപ സംഭാവന നിശ്ചയിച്ച് കെ.ജി. ക്ളാസില്‍ ചേര്‍ക്കുകയും ചെയ്യുന്ന സഭാ നടപടിക്കെതിരെ പ്രതികരിച്ച് അടി വാങ്ങേണ്ടിവന്ന അനുഭവം തനിക്കുണ്ട്. മതജാതി നിറഭേദം കൂടാതെ സുഖദുഃഖങ്ങള്‍ പങ്കുവെക്കുകയും ആഘോഷങ്ങളില്‍ ഒന്നിച്ച് പങ്കുചേരുകയും ചെയ്യുന്ന അയല്‍പക്ക സംസ്കാരമായിരുന്നു നമ്മുടേത്. അത് കൈമോശം വന്നപ്പോഴാണ് സമ്മേളനങ്ങള്‍ ചേര്‍ന്ന് സൌഹൃദത്തെക്കുറിച്ച് കൃത്രിമപ്രഭാഷണങ്ങള്‍ നടത്തേണ്ടിവന്നത്. പഴയ സാധാരണ ജീവിതരീതിയിലേക്ക് തിരിച്ചുപോവുന്നതാണ് എറ്റവും നല്ലത്. വസന്ത ഋതുവിന്റെ വരവ് പ്രപഞ്ചത്തില്‍ പുതു ജീവന്‍ നല്‍കുന്നത് പോലെയാണ് മഹാപുരുഷന്മാരുടെ വരവ് മനുഷ്യര്‍ക്കിടയില്‍ സൌഹൃദത്തിന്റെ പരിമളം പരത്തുന്നതെന്ന് സ്വാമി സച്ചിദാനന്ദ പ്രസ്താവിച്ചിരുന്നു.

വിവിധ മതങ്ങളുടെ ബാഹ്യരൂപമായ ആചാരാനുഷ്ഠാനങ്ങളില്‍ സ്വാഭാവികമായും വ്യത്യാസം കാണും. എന്നാല്‍ ഈശ്വരസ്വരൂപം ഒന്നേയുള്ളൂ. ആ സത്യത്തെ പ്രാപിക്കാനുള്ള ആചാരങ്ങളിലേ ഭിന്നതയുള്ളൂ. സ്വന്തം അനുയായികളിലെ പുരോഹിതന്മാരുടെ കപടതകളെ തുറന്നുകാട്ടാന്‍ യേശു ക്രിസ്തു ആര്‍ജവം കാട്ടി. തന്റെ പള്ളിയില്‍ സംഭാഷണത്തിനെത്തിയ പാതിരിമാര്‍ക്ക് അവരുടെ രീതിയില്‍ പ്രാര്‍ഥിക്കാന്‍ മുഹമ്മദ് നബി അവസരം നല്‍കി. ശ്രീനാരായണ ഗുരു പഠിപ്പിച്ച ധര്‍മഗിരിയിലെ പ്രാര്‍ഥനയില്‍ യേശുവും മുഹമ്മദ് നബിയും ഇന്നും ഓര്‍മിക്കപ്പെടുന്നു. ഇത്തരം മഹനീയ മാതൃകകളാണ് നാം പിന്‍പറ്റേണ്ടത്. നിര്‍ബന്ധ മതപരിവര്‍ത്തനമല്ല, അറിവും വിവേകവും വഴി നേടുന്ന മനപരിവര്‍ത്തനമാണ് നമുക്കാവശ്യം. കൊച്ചുകുട്ടികളുടെ മദ്യപാനവും സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ള ഭയാനകമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂല്യങ്ങളുടെയും ധര്‍മത്തിന്റെയും വക്താക്കള്‍ മുന്നോട്ട് വരണമെന്ന് വി.എം. ഇബ്റാഹീം അഭിപ്രായപ്പെട്ടിരുന്നു.

കാരുണ്യത്തിന്റെ പര്യായമായാണ് ഇസ്ലാം ദൈവത്തെ പരിചയപ്പെടുത്തുന്നത്. സഹജീവികള്‍ തമ്മിലുള്ള ബന്ധത്തില്‍ നൈതിക മൂല്യങ്ങള്‍ പാലിക്കാതെ ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാടായി മതത്തെ കാണുന്നതാണ് ഇന്ന് അനുഭവിക്കുന്ന അനേകം ദുരിതങ്ങള്‍ക്ക് മുഖ്യ കാരണം.സംവാദ സമ്മേളനത്തിന്റെ സന്ദേശം ഈ അന്തരീക്ഷവും കടന്ന് കലഹത്തിന്റെ കഥ പറയുന്ന നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും എത്തണമെന്ന് ഡോ. അബ്ദുസ്സലാം വാണിയമ്പലം ഉപസംഹാരത്തില്‍ ഓര്‍മപ്പെടുത്തിയ സമ്മേളനം ദോഹയിലെ മലയാളി പ്രവാസികളില്‍ മത സൗഹാര്‍ദത്തിന്റെ പുതിയ മുഖമാണ്‌ അവതരിപ്പച്ചത്.

1 comment:

Unknown said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ധര്‍മത്രയ സംഗമം മലയാളി പ്രവാസികളില്‍ മതസൌഹാര്‍ദം കൂട്ടി ഉറപ്പിക്കാനുള്ള വേദിയായി.സമ്മേളനം കഴിഞ്ഞിട്ട് പന്ത്രണ്ട് ദിനങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ മാറ്റൊലികള്‍ അടങ്ങിയിട്ടില്ല.