FLASH NEWS

Sunday, December 13, 2009

ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍



ദോഹ:ഇന്നലെ ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു.ഇതേ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.മഴ തുടരുന്നതിനാല്‍ ഏതാനും ചില നിര്‍മാണ കേന്ദ്രങ്ങളിലും പണി തടസപ്പെട്ടു. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും ചാറിയും കനത്തും പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. ഖത്തറിന്റെ പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്‍.ഒപ്പം നല്ല കാറ്റുമുണ്ട്.പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നലെ ഖത്തറില്‍ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.ഇന്നും താപനിലയില്‍ വലിയമാറ്റമൊന്നും കാണുന്നില്ല.

Thursday, December 10, 2009

ഫ്രന്‍ണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ കലാനിശ ഇന്ന്

Tuesday, October 20, 2009

ഒടുവില്‍ റംഷാദ് മോചിതനായി

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.

റംഷാദിന്റെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് വിശദമായ വിവരങ്ങളോടെ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വയെ നേരില്‍ക്കണ്ട് അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. അംബാസഡറുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയില്‍നിന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന് വിഷയം കൈമാറി.

ബന്ധുക്കള്‍ മുഖേന സ്‌പോണ്‍സറുമായി നേരിട്ടും ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ റംഷാദിനെ തിരിച്ചെത്തിക്കുന്നതിനായി ശ്രമിച്ചിരുന്നു. സമയോചിതമായ ഈ ഇടപെടലുകളാണ് റംഷാദിന്റെ ദുരിതത്തിന് അറുതിവരുത്തിയത്.

ഏജന്റ് വഴി നാല്പതിനായിരത്തോളം രൂപ വിസയ്ക്കു നല്കി ജോലിസ്വപ്നങ്ങളുമായി ആദ്യമായി ഗള്‍ഫിലെത്തി, സകല പ്രതീക്ഷകളും നശിച്ച്, ഒറ്റപ്പെട്ട്, ആരുമായും ആശയവിനിമയംപോലും സാധ്യമാവാതെ കഴിയുകയായിരുന്ന റംഷാദിനെ കണ്ടെത്തിയ ദമ്മാമിലെ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ നല്കിയ പിന്തുണയാണ് റംഷാദിന് പിടിച്ചുനില്ക്കാന്‍ സഹായകമായത്.

റിയാദിലെ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിഷയം റിയാദിലെ ഇന്ത്യന്‍ എംബസിയിലും എത്തിച്ചിരുന്നു. റംഷാദിനെ സ്‌പോണ്‍സര്‍ ഖത്തറിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ വിസമ്മതിക്കുന്നപക്ഷം റിയാദില്‍ അഭയം നല്കാനും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രം വഴി നാട്ടിലേക്കയയ്ക്കാനും എംബസി തയ്യാറായിരുന്നു. ഇതിനായി റിയാദിലേക്ക് വരാനുള്ള യാത്രാരേഖയും റംഷാദിന്റെ കാര്യത്തില്‍ ഇടപെടാനുള്ള അനുമതിപത്രവും റിയാദ് എംബസി അധികൃതര്‍ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് നല്കിയിരുന്നു.

മോചനം സാധ്യമായതില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ, എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്‌ലി, ഫസ്റ്റ് സെക്രട്ടറി ഹരീഷ് അറോറ എന്നിവര്‍ക്കും ഒരുമാസത്തോളമായി തന്നെ നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം സെക്രട്ടറി നിസാമുദ്ദീന്‍ കോട്ടയത്തിനും റംഷാദ് നന്ദി പറഞ്ഞു.

പാസ്‌പോര്‍ട്ടും നാട്ടിലേക്കുള്ള ടിക്കറ്റും സഹിതം സ്‌പോണ്‍സര്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലെത്തിച്ച റംഷാദ് അടുത്ത ദിവസം നാട്ടിലെത്തും.

Wednesday, September 30, 2009

ഇന്ത്യയിലേക്ക്‌ ഖത്തര്‍ എയര്‍വേയ്സ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കും

ദോഹ:ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. പഞ്ചാബിലെ അമൃതസറിലേക്കും വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലേക്കുമാണ്‌ കമ്പനി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.

അടുത്തമാസം 6 നാണ്‌ അമൃതസര്‍ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. അടുത്തമാസം 25 നാണ്‌ ഗോവ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. ഇതോടെ ഖത്തര്‍ എയര്‍വേയ്സ്‌ പറക്കുന്ന ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം 11 ആയി ഉയരും. ഇപ്പോള്‍ ദല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, നാഗ്പൂര്‍, ഹൈദരാബാദ്‌, അഹ്മദാബാദ്‌ എന്നീ ഒമ്പതു ഇന്ത്യന്‍ നഗരങ്ങളിലേക്കാണ്‌ ഖത്തര്‍ എയര്‍വേസിന്‌ സര്‍വ്വീസുളളത്‌.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ്‌ ഇന്ത്യയിലേക്കാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. എയര്‍വേയ്സിന്റെ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അലി മുഹമ്മദ്‌ ആല്‍റഈസാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഇന്ത്യ ഞങ്ങളുടെ വളര്‍ച്ചയിലെ അവിഭാജ്യഘടകമാണെന്നാണ്‌ ഖത്തര്‍ എയര്‍വേയ്സ്‌ സി ഇ ഒ അക്ബര്‍ അല്‍ബാക്കര്‍ മുമ്പ്‌ അഭിപ്രായപ്പെട്ടത്‌. ലോകത്തെ സാമ്പത്തിക ശക്തികേന്ദ്രമായുളള ഇന്ത്യയുടെ വളര്‍ച്ചയും ഖത്തറിലെ സാമ്പത്തിക പുരോഗതിയും ഇരു രാജ്യങ്ങളും തമ്മിലുളള വിമാനയാത്രാ സൗകര്യം വളര്‍ത്താന്‍ സഹായിക്കും.ഖത്തറിന്റെ സുപ്രധാന വാണിജ്യപങ്കാളിയായ ഇന്ത്യയുടെ 'ഓപ്പണ്‍ സ്കൈ പോളിസി'യെ അദ്ദേഹം അഭിനന്ദിച്ചു.

ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കോസ്‌വേ നിര്‍മ്മാണം അടുത്ത വര്‍ഷം

ദോഹ:ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന കടലിലൂടെയുള്ള കോസ്‌വേ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കും. ബഹ്‌റൈന്‍ പൊതുമരാമത്ത്‌ വകുപ്പു മന്ത്രി ഫഹ്മി ആല്‍ജൗദറാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

നിര്‍മ്മാണം ആരംഭിച്ചാല്‍ നാലര വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാവും. ഖത്തറിനേയും ബഹ്‌റൈനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ റെയില്‍ റോഡി പാലം ലോകത്തിലെ ഏറ്റവും വലിയ കോസ്‌വേ ആയിരിക്കും. മൂന്നു ബില്യണ്‍ ഡോളര്‍ ചിലവു വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ പാലത്തിന്റെ യഥാര്‍ത്ഥ ചിലവ്‌ ഇതു വരെ കണക്കാക്കിയിട്ടില്ല.

കോസ്‌വേ നിര്‍മ്മാണത്തിനുള്ള ആദ്യ ഘഡുവായി 500 ദശലക്ഷം ഡോളര്‍ ഖത്തറും ബഹ്‌റൈനും അവരുടെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്‌. 2008 ല്‍ ഈ കോസ്‌വേയുടെ നിര്‍മ്മാണം ആരംഭിക്കാനാണ്‌ ആദ്യം പദ്ധതിയിട്ടിരുന്നത്‌. പിന്നീട്‌ റെയില്‍വേ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം വന്നതോടെ കോസ്‌വേയുടെ രൂപരേഖ മാറുകയും ഇതു സംബന്ധിച്ച്‌ പഠനം ആവശ്യമായി വരികയും ചെയ്തതിനെ തുടര്‍ന്നാണ്‌ നിര്‍മ്മാണം തുടങ്ങാന്‍ വൈകിയത്‌.

40 കിലോമീറ്റര്‍ നീളത്തിലുള്ള ഈ കോസ്‌വേ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഖത്തറില്‍ നിന്ന്‌ അര മണിക്കൂറിനകം ബഹ്‌റൈനിലെത്താന്‍ കഴിയും. ഈ കോസ്‌വേ പൂര്‍ത്തിയാവുന്നതോടെ പ്രതിദിനെ 10,000 നും 12,000 നുമിടയില്‍ വാഹനങ്ങള്‍ ഇതു വഴി ഉപയോഗിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ടെക്സാസിലെ ഹൂസ്റ്റണിലുള്ള കെ ബി ആര്‍ കമ്പനിയാണ്‌ ഈ കോസ്‌വേയുടെ ഡിസൈനിംഗും കണ്‍സള്‍ട്ടന്‍സിയും കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്‌ കരാറും ഏറ്റെടുത്തിരിക്കുന്നത്‌. ഫ്രഞ്ച്‌ കമ്പനിയായ വിന്‍സി കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ്‌ കോസവേയുടെ നിര്‍മ്മാണക്കരാര്‍ നല്‍കിയിരിക്കുന്നത്‌.

Saturday, September 26, 2009

മുന്‍തദിര്‍ ദോഹയിലെത്തുന്നു



ദോഹ:അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ളിയു. ബുഷിനു നേര്‍ക്ക് തന്റെ ഷൂ എറിഞ്ഞതിലൂടെ ചരിത്രത്തിലിടം നേടി അല്‍അറബിയ്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുന്‍തദിര്‍ ആല്‍സൈദി ഖത്തറിലെത്തുന്നു.

ദോഹ മാധ്യ സ്വാതന്ത്യ്രകേന്ദ്രത്തിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം. മുന്‍തദിറനെ ഖത്തറിലേക്ക് ക്ഷണിച്ചതായി ദോഹ മാധ്യമ സ്വാതന്ത്യ്ര കേന്ദ്രം വൈസ് പ്രസിഡന്റ് മര്‍യം റാഷിദ് ആല്‍ഖാത്തറാണ് വെളിപ്പെടുത്തിയത്. ഷൂ വേറിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ തടവിനു ഇറാഖി കോടതി ശിക്ഷിച്ച മുന്‍തദിര്‍ നല്ല നടപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മോചിതനായത്.

മുന്‍തദിറിന്റെ മോചനത്തെ ദോഹ മാധ്യമ സ്വാതന്ത്യ്ര കേന്ദ്രം വൈസ് പ്രസിഡന്റ് മര്‍യം റാഷിദ് ആല്‍ഖാത്തര്‍ സ്വാഗതം ചെയ്തു. ഇതിനായി ദോഹ മാധ്യമ സ്വാതന്ത്യ്രകേന്ദ്രം നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി തങ്ങള്‍ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നതായി മര്‍യം ആല്‍ഖാത്തര്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റിനെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയല്ല മുന്‍തദിര്‍ ഈ കൃത്യം ചെയ്തത്. മറിച്ച് തന്റെ രാജ്യത്ത് തുടരുന്ന അമേരിക്കന്‍ അധിനിവേശത്തോടുള്ള സ്വാഭാവിക പ്രതിഷേധമായിരുന്നു അത് അവര്‍ വ്യക്തമാക്കി. മാധ്യമ സ്വതന്ത്യ്രത്തിനു മേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തന്നതിനോട് ഒരു സാഹചര്യത്തിലും യോജിക്കാനാവില്ല. ഇറാഖില്‍ യുദ്ധം ആരംഭിച്ച ശേഷം 222 മാധ്യമ പ്രവര്‍ത്തകരാണ് വധിക്കപ്പെട്ടത്. കുപ്രസിദ്ധമായ തടവറകളായ അബൂഗൂറൈബിലും ഗ്വാണ്ടനാമോ ബേയിലും നിരവധി മാധ്യമ പ്രവര്‍ത്തകരാണ് പീഢനത്തിനിരയായത്. മാധ്യമ സ്വാതന്ത്യ്രം നിലനിര്‍ത്താനുള്ള ഏത് ശ്രമങ്ങള്‍ക്കും തങ്ങള്‍ മുന്‍പന്തിലുണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കി.

ഖത്തറില്‍ സ്ക്കൂള്‍ തുറക്കുന്നത് നീട്ടി

ദോഹ:പന്നിപ്പനി പടര്‍ന്നു പിടിക്കുന്നതിന്റെ ആക്കം വര്‍ധിച്ച സാഹചര്യത്തില്‍ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ ഉന്നതഉദ്യോഗസ്ഥരുടെ സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തറില്‍ സ്ക്കൂള്‍ തുറക്കുന്നത് നീട്ടി.

ഖത്തറിലെ സ്കൂളുകള്‍ അവധി കഴിഞ്ഞ് തുറക്കുന്ന ദിവസം നാളെയായിരുന്നു നിശ്ചയിച്ചിരുന്നത് എന്നല്‍ ഇത് ഒരാഴ്ച്ച കൂടി നീ‍ട്ടി ഇനി അടുത്ത മാസം നാലാം തിയതി ആണ് സ്ക്കൂള്‍ തുറക്കുന്ന പുതിയ തിയതി.

സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കുന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നില നില്‍ക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയേയും രാജ്യത്തേയും ഏറെ ദോഷകരമായി ബാധിക്കുന്നതായിരിക്കും സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഉടന്‍ തന്നെ വന്നെത്തുന്ന ശൈത്യകാലത്ത് എച്ച് 1 എന്‍ 1 വൈറസ് പടര്‍ന്നു പിടിക്കുന്നത് കൂടുതല്‍ വേഗതയിലാവുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വച്ചതു കൊണ്ടു വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം സ്കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഈ വാദം സ്വീകാര്യമല്ല. അതിനാലാണ് ഒരാഴച്ചകാലം മാത്രം നീട്ടിയെതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബഹ്റൈനിലും ഒമാനിലും യു എ ഇ യിലും ചില സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിട്ടുണ്ട്. സഊദിഅറേബ്യ സ്കൂള്‍ തുറക്കുന്നത് നവമ്പര്‍ പകുതിയിലേക്ക് മാറ്റിയിട്ടുണ്ട്.

സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്.

തൃശൂര്‍ ജില്ലാ സൌഹൃദ വേദി അംഗത്വം നല്‍ക്കുന്നു

ദോഹ:തൃശൂര്‍ ജില്ലാ സൌഹൃദ വേദി അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നവരും പുതുക്കുന്നവരും ഡിസംബര്‍ 15-നകം സംഘടനാ ഭാരവാഹികളെ സമീപിക്കണമെന്ന് വേദി അറിയിച്ചു. ഇപ്പോള്‍ ഖത്തറിനു പുറത്തുള്ളവരും തങ്ങളുടെ അംഗത്വം പുതുക്കാനാവശ്യമായ രേഖകള്‍ നല്‍കേണ്ടതാണ്.

തൃശൂര്‍ ജില്ലയിലെ വിവിധ ജാതി മത വിഭാഗങ്ങളില്‍ പെട്ടവരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൌഹൃദ വേദി കലാ സാംസ്കാരിക സാമൂഹിക സന്നദ്ധ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന സംഘടനയാണ്. നാലായിരത്തിലധികം അംഗങ്ങളുള്ള സംഘടനയ്ക്ക് കീഴില്‍ കുടുംബ സുരക്ഷാ പദ്ധതി, പെന്‍ഷന്‍ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്കായി കാരുണ്യ പദ്ധതി തുടങ്ങിയവ നടത്തി വരുന്നു.

ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ മറ്റു പ്രയാസങ്ങള്‍ കൊണ്ടോ കഷ്ടപ്പെടുന്ന വേദി അംഗങ്ങള്‍ക്കും അടിയന്തിര സഹായം അനുവദിക്കാന്‍ സംഘടന ശ്രദ്ധിക്കാറുണ്ട്.

കൂടൂതല്‍ വിവരങ്ങള്‍ക്ക് വേദിയുടെ 3571882 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

ഹജ്ജ്:വാക്‌സിന്‍ അഭാവം തീര്‍ഥാടകരുടെ യാത്രയെ ബാധിക്കുമെന്ന് ആശങ്ക

ദോഹ:പന്നിപ്പനി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്റെ അഭാവം ഹജ്ജ് തീര്‍ഥാടകരുടെ യാത്രയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. ഹജ്ജ് തീര്‍ഥാടകര്‍ യാത്രയ്ക്ക് മുമ്പായി പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് സൗദി ഗവണ്മെന്റ് കര്‍ശനമായി നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണിത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമം ഖത്തര്‍ നടത്തുന്നുണ്ടെങ്കിലും അത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വാക്‌സിനുണ്ടെങ്കിലും എപ്പോള്‍ ലഭ്യമാകുമെന്നുറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഖത്തര്‍ ഗവണ്മെന്റ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വാക്‌സിനുള്ളതുകൊണ്ടാണ് സൗദി ഗവണ്മെന്റ് കുത്തിവെപ്പ് നിര്‍ബന്ധമാക്കിയത്.

ഒക്ടോബര്‍ അവസാനം കിട്ടുമെന്ന പ്രതീക്ഷ ഖത്തറിലെ ആരോഗ്യവകുപ്പിനുണ്ടെങ്കിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യ ഉന്നതാധികാര സമിതിയിലെ ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. അഹമ്മദ്‌നാജി പറഞ്ഞത്.

പന്നിപ്പനി സംബന്ധിച്ച് ഖത്തറിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയാശങ്കകള്‍ വാക്‌സിന്‍ ലഭ്യമാവുന്നതോടെ ഒരു പരിധി വരെ ദൂരീകരിക്കപ്പെടും.

വരുന്ന മാസങ്ങളില്‍ വേനലവധി കഴിഞ്ഞ് വിവിധ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ തിരിച്ചെത്തുന്നതോടെ പന്നിപ്പനി വര്‍ധിക്കാനുള്ള സാധ്യതകളെ മുമ്പില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ നടപടികള്‍ ഖത്തര്‍ ആരോഗ്യവകുപ്പ് നടത്തി വരുന്നുണ്ട്.

ശൈത്യകാലം വന്നെത്തുന്നതോടെ പനിബാധിക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ആരോഗ്യവകുപ്പിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഖാലിദ് അബ്ദുള്‍നൂര്‍ ചൂണ്ടിക്കാട്ടി.

പന്നിപ്പനിക്ക് ചികിത്സ നടത്താനുള്ള പ്രത്യേകതകളോടെ ഗറാഫാ ക്ലിനിക്കില്‍ ഫ്‌ളൂ ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി പത്തുപേരെങ്കിലും പന്നിപ്പനിയാണെന്ന് സംശയിച്ചവിടെ എത്തുന്നുണ്ട്.

679 കേസുകളാണ് രേഖപ്പെടുത്തിയതെങ്കിലും ആഗസ്ത് അവസാനം 2580 ആയി ഉയര്‍ന്നിരുന്നുവെന്ന് പ്രാദേശിക ദിനപത്രം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Friday, September 18, 2009

ദോഹ കോറസ്‌ വീണ്ടും നാടകവുമായി രംഗത്തെത്തുന്നു.

ദോഹ:ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ദോഹ കോറസ്‌ വീണ്ടും നാടകവുമായി രംഗത്തെത്തുന്നു.

രംഗവേദിയ്ക്കു പുതിയ ഭാഷ്യങ്ങള്‍ രചിച്ച ലൈലാമജ്നു എന്ന ചരിത്ര നാടകത്തിനു ശേഷം ദോഹയിലെ നാടകാസ്വാദകര്‍ക്കായി 'മൊഞ്ചത്തീ നീയാണ്‌ പെണ്ണ്‌' എന്ന നാടകമാണ്‌ ദോഹ കോറസ്‌ രംഗത്തവതരിപ്പിക്കുന്നത്‌.

ഈദിന്‌ ശാന്തിനികേതന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ്‌ എസ്‌ കെ കടത്തനാട്‌ രചനയും അഷ്‌റഫ്‌ പെരിങ്ങാടി സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകം അരങ്ങേറുന്നത്‌.

റാസ്ഗ്യാസ്‌ ആറാമത്‌ യൂണിറ്റ്‌ ഉത്പാദനം ഉടന്‍ ആരംഭിക്കും.

ദോഹ:രാജ്യത്തെ പ്രമുഖ പ്രകൃതി വാതക ഉത്പാദകരായ റാസ്ഗ്യാസിന്റെ ആറാമത്‌ യൂണിറ്റ്‌ (ട്രെയിന്‍) ഉടന്‍ ഉത്പാദനം ആരംഭിക്കും.

ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബീലും തമ്മിലുള്ള സംയുക്ത സംരംഭമാണ്‌ റാസ്‌ ഗ്യാസ്‌. എല്ലാ നിര്‍മ്മാണ്‌ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്‌, ഉത്പാദനം ആസന്നമാണെന്ന്‌ എക്സോണ്‍ മൊബീല്‍ വൃത്തങ്ങളാണ്‌ വെളിപ്പെടുത്തിയത്‌.

ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത്‌ പ്രകൃതി വാതക ഉത്പാദകരായ ഖത്തറില്‍ ഈ വര്‍ഷം പ്രകൃതി വാതകം ഉതാപാദിപ്പിച്ചു തുടങ്ങുന്ന രണ്ടാമത്തെ ട്രെയിനാണ്‌ ഇത്‌.

Sunday, September 13, 2009

അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കാനുള്ള പരിശീലനവുമാണ് റമദാന്‍ നോമ്പ്:ഖാലിദ് മൂസ്സ

ദോഹ:മനുഷ്യസമൂഹത്തെ ചിട്ടയും അച്ചടക്കവുമുള്ള ജീവിതം പഠിപ്പിക്കുകയും അല്ലാഹുവിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കാനുള്ള പരിശീലനവുമാണ് നോമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രമുഖ പണ്ഡിതനും കുറ്റിയാടി കുല്ലിയത്തുല്‍ ഖുര്‍ആന്‍ പ്രിന്‍സിപ്പലുമായ ഖാലിദ്മൂസ്സ നദ്‌വി പ്രസ്താവിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ദോഹജദീദ് ഖത്തര്‍ ഖൈരിയ്യ ഇഫ്ത്താര്‍ ടെന്റില്‍ സംഘടിപ്പിച്ചപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആരാധനകളിലൂടെ ദൈവം നിശ്ചയിച്ച ലക്ഷ്യത്തിലെത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കര്‍മങ്ങള്‍ക്ക് എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് നാം ആത്മപരിശോധന നടത്തണം. ഇസ്‌ലാമിക് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് കെ. സുബൈര്‍ അബ്ദുല്ല പരിപാടി നയിന്ത്രിച്ചു. എന്‍.കെ. മൊഹ്‌യുദ്ദീന്‍ ഖുര്‍ആന്‍ പാരായണം നടത്തി.

450 പേര്‍ക്ക്‌ ഖത്തറില്‍ എച്ച്‌ 1 എന്‍ 1 ബാധ

ദോഹ:450 പേര്‍ക്ക്‌ ഖത്തറില്‍ ഇതുവരെ എച്ച്‌ 1 എന്‍ 1 ബാധിച്ചെങ്കിലും എല്ലാവരും സുഖം പ്രാപിച്ചു. ഇപ്പോള്‍ പ്രതിദിനം ഒന്നോ രണേ്ടാ കേസുകള്‍ മാത്രമാണ്‌ ചികിത്സയ്ക്കായി എത്തുന്നത്‌. രോഗം നിയന്ത്രണ വിധേയമാണെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മധ്യവേനല്‍ അവധി കഴിഞ്ഞ്‌ സ്കൂള്‍ തുറക്കുമ്പോള്‍ വിദേശത്ത്‌ അവധിക്കാലം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന കുട്ടികളിലൂടെ എച്‌ 1 എന്‍ 1 വൈറസ്‌ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണെ്ടന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യ ഉന്നതാധികാരസമിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു.

സ്കൂളുകള്‍ക്ക്‌ വേണ്ടി പ്രത്യേക കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്‌.

ഖത്തറില്‍ വിദ്യാലയങ്ങള്‍ സമയത്തിന്‌ തന്നെ തുറക്കും

ദോഹ:പന്നിപ്പനിയുടെ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ മധ്യവേനലവധിക്ക്‌ തുറക്കുന്നത്‌ നീട്ടില്ലെന്ന്‌ അധികൃതര്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ശൈറ്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ആല്‍താനിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

പന്നിപ്പനിയ്ക്ക്‌ കാരണമാകുന്ന എച്ച്‌ 1 എന്‍ 1 വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഫലപ്രദമാണ്‌. രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കയ്ക്ക്‌ യാതൊരു സാധ്യതയുമില്ല. അതു കൊണ്ടു തന്നെ സ്കൂളുകള്‍ സമയത്തിന്‌ തുറക്കാന്‍ ആരോഗ്യ വിദ്യാഭാസ ഉന്നതാധികാര സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്‌ അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ തുറക്കുന്നതോടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാലികമായ ഇന്‍ഫ്ലുവന്‍സയ്ക്കതിരെ പ്രതിരോധ കുത്തിവെയ്പ്പ്‌ നല്‍കും.

രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായും വിദ്യാഭ്യാസ ഉന്നതാധികാര സമിതിയുമായും സഹകരിച്ചായിരിക്കും ഇത്‌. അതേ സമയം പന്നിപ്പനിക്ക്‌ കാരണമാവുന്ന എച്ച്‌ 1 എന്‍ 1 വൈറസിനെതിരെ പ്രതിരോധ മരുന്നുകള്‍ ലഭ്യമാവുന്ന മുറയ്ക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഈ പ്രതിരോധ കുത്തിവെയ്പും നല്‍കും.അവധി കഴിഞ്ഞ്‌ പ്രവര്‍ത്തനം പുനഃരാരംഭിച്ച രാജ്യത്തെ 30 പ്രവാസി സ്കൂളുകളെ ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു വരികയാണ്‌. ഇവിടെ ഇതു വരെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

കര്‍മ്മ പദ്ധതിയനുസരിച്ച്‌ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേയും നഴ്സുമാര്‍ക്കും അഡിമിനിസ്ട്രേറ്റീവ്‌ സ്റ്റാഫിനും പന്നിപ്പനിയെ കുറിച്ച്‌ രണ്ട്‌ ശില്‍പ്പശാലകള്‍ നടത്തും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പന്നിപ്പനിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

പന്നിപ്പനിക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ക്കോ സ്റ്റാഫിനോ പനിയോ മറ്റോ കാരണം 37.8 ഡിഗ്രിയിലധികം ശാരീരികോഷ്മാവ്‌ ഉയരുകയോ ചുമ, ജലദോഷം, ശരീര വേദന, തലവേദന, തൊണ്ട വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അവരെ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ നിന്ന്‌ തടയുകയും മാസ്ക്‌ ധരിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും വേണം. ഏഴു ദിവസത്തിനു ശേഷം മാത്രമേ ഇവര്‍ തിരിച്ച്‌ വിദ്യാലയത്തില്‍ എത്താവൂ. കൂടാതെ മരുന്നുകളൊന്നും ഇല്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു അസുഖവും ഇല്ലെന്ന്‌ ഉറപ്പു വരുത്തുകയും വേണമെന്ന്‌ ആരോഗ്യ ഉന്നതാധികാര സമിതിയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

ഹജ്ജ്‌ നിരക്കുകള്‍ പ്രഖ്യാപിച്ചു:ഖത്തറില്‍ നിന്ന് 1,500 പേര്‍

ദോഹ:ഈ വര്‍ഷത്തെ ഹജ്ജ്‌ തീര്‍ത്ഥാടനത്തിനുള്ള വിവിധ ഗ്രൂപ്പുകളുടെ നിരക്കുകള്‍ ദേശീയ ഹജ്ജ്‌ സമിതി പ്രഖ്യാപിച്ചു. കൂടാതെ ഈ വര്‍ഷം മുതല്‍ വിദേശികളുടെ ഹജ്ജിനായി ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനവും പ്രാബല്യത്തിലാവും. ഇന്നു മുതല്‍ ഹജ്ജിനുള്ള ബുക്കിംഗ്‌ ആരംഭിക്കും. ഇതു സംബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ്‌ സമിതി ഉപാധ്യക്ഷന്‍ ജാസിം ബിന്‍ മുഹമ്മദ്‌ ആല്‍കുബൈസിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ഈ വര്‍ഷം ഖത്തറിന്‌ ഔദ്യോഗികമായി 1,500 പേരുടെ ക്വാട്ടയാണ്‌ അനുവദിച്ചിട്ടുള്ളത്‌. ക്വാട്ട വര്‍ധിപ്പിക്കാന്‍ ഖത്തര്‍ ശ്രമം നടത്തുന്നുണ്ട്‌. ഇന്നു മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗിനായ ഹജ്ജ്‌ സമിതിയുടെ വെബ്‌ സൈറ്റായ ംംം.വമഷഷ.ഴീ്‌.ൂ‍മ സന്ദര്‍ശിക്കണം. വിദേശികളാണ്‌ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യേണ്ടത്‌. ഖത്തറികള്‍ക്ക്‌ അംഗീകൃത ഏജന്‍സികള്‍ മുഖേനെ തന്നെയാണ്‌ ബുക്ക്‌ ചെയ്യേണ്ടത്‌. ഓണ്‍ലൈന്‍ ബുക്കിംഗിന്റെ വിശദവിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്‌. ബുക്കിംഗ്‌ ഏറെ ശ്രദ്ധയോടെയാണ്‌ ചെയ്യേണ്ട്‌. ഓണ്‍ലൈന്‍ ബുക്കിംഗ്‌ ഇല്ലാത്തവരുടെ ബുക്കിംഗ്‌ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പാടില്ല. സെപ്തംബര്‍ 30 വരേയായിരിക്കും ബുക്കിംഗ്‌ ചെയ്യാനുള്ള അവസരം. അര്‍ഹരായവരെ ഇലക്ട്രോണിക്‌ രീതിയിലായിരിക്കും തെരഞ്ഞെടുക്കുക. തെരഞ്ഞെടുത്തവരുടെ വിവരം എസ്‌ എം എസ്‌ മുഖേനെ അറിയിക്കും.

65 വയസ്സിനു മുകളില്‍ പ്രായമുള്ളവരേയും 12 വയസ്സില്‍ കുറവുള്ളവരേയും പ്രമേഹം, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക്‌ വിധേയരായവര്‍ തുടങ്ങിയ രോഗികളേയും ഹജ്ജിന്‌ പോകാന്‍ അനുവദിക്കില്ല. പന്നിപ്പനിയെ തുടര്‍ന്ന്‌ അറബ്‌ ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ്‌ ഇത്‌. പുതിയ നിബന്ധനകളും ക്വാട്ടയും ഒട്ടേറെ പേരുടെ തീര്‍ത്ഥാടന സ്വപ്നങ്ങള്‍ക്കു മേല്‍ കരി നിഴല്‍ വീഴ്ത്തും. വിമാനമാര്‍ഗ്ഗം ഹജ്ജിനു പോകുന്ന എ ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 15,100 റിയാലും മക്കമാത്രം 12,460 റിയാലുമാണ്‌. വിമാനമാര്‍ഗ്ഗമുള്ള ബി ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 12,400 റിയാലും മക്കമാത്രം 10,240 റിയാലുമാണ്‌. കരമാര്‍ഗ്ഗം ബസില്‍ പോകുന്ന സി ഗ്രൂപ്പിന്‌ മക്കയും മദീനയുമടക്കം 9,200 റിയാലും മക്കമാത്രം 8,120 റിയാലുമാണ്‌ ഹജ്ജ്‌ സമിതി നിശ്ചയിച്ചിരിക്കുന്നത്‌. ഇത്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്‌.

സോഷ്യലിസം ആദ്യം നടപ്പിലാക്കിയത്‌ ഇസ്ലാം:റഹ്മത്തുല്ലാ ഖാസിമി

ദോഹ:സോഷ്യലിസം ലോകത്ത്‌ ആദ്യം നടപ്പിലാക്കിയത്‌ ഇസ്ലാമാണെന്നും ഇതിന്‌ ചരിത്രപരമായ പിന്‍ബലമുണെ്ടന്നും പ്രമുഖ വാഗ്മിയും കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ഡയരക്ടറുമായ റഹ്മത്തുല്ലാ ഖാസിമി.

ശെഖ്‌ താനി ബിന്‍ അബ്ദുല്ല ഫൗണേ്ടഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വ്വീസസും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കേരള കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച്‌ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രവാചകന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രമുഖ വിഭാഗങ്ങളായ മുഹാജിറുകളോടും കൂടാതെ അന്‍സാറുകളോടും സ്വത്തുള്‍പ്പെടെ പങ്കുവെക്കാനും പരസ്പരം എല്ലാ നല്‍കിയും സ്വീകരിച്ചു ജീവിക്കാനും ആഹ്വാനം നല്‍കിയ മുഹമ്മദ്‌ നബി (സ)ആണ്‌ സോഷ്യലിസം ലോകത്ത്‌ ആദ്യം നടപ്പിലാക്കിയത്‌. " അദ്ദഹം വിശദീകരിച്ചു. ഇക്കാര്യം ഏറെ പ്രാധാന്യപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണെ്ടന്നും 'ഖുര്‍ആന്‍ മാനവന്ന്‌ മാര്‍ഗ്ഗദര്‍ശനം' എന്ന വിഷയമവതരിപ്പിച്ച്‌ സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക്‌ വകുപ്പിന്റെ പ്രത്യേക ബോധവത്കരണ പരിപാടി ഇഫ്താര്‍ സംഗമത്തിന്റെ ഭാഗമായി നടന്നു. 40 മിനുറ്റ്‌ ദൈര്‍ഘ്യമുള്ള ബോധവത്കരണ ഫിലിം പ്രദര്‍ശിപ്പിച്ചു. കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്‌ എ വി അബൂബക്കര്‍ ഖാസിമി, ഇസ്ലാമിക്‌ സെന്റര്‍ ജനറല്‍സെക്രട്ടറി സൈനുല്‍ആബിദീന്‍ (സഫാരി), ട്രഷറര്‍ മുഹമ്മദലി ഹാജി ചങ്ങരംകുളം സംസാരിച്ചു.

ഖത്തറില്‍ ജനസംഖ്യ 1.5 ദശലക്ഷം

ദോഹ:ഏറ്റവും പുതിയ കണക്കനുസരിച്ച്‌ രാജ്യത്തെ ജനസംഖ്യ 1.5 ദശലക്ഷമായി കുറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ്‌ അഥോറിറ്റി പുറത്തിറക്കിയ കണക്കിലാണ്‌ ജനസംഖ്യ നിരക്ക്‌ കുറഞ്ഞതായി കാണിക്കുന്നത്‌.

കണക്കനുസരിച്ച്‌ 1502374 ആണ്‌ ഖത്തറിലെ ജനസംഖ്യ. ഇതില്‍ 1204753 പേരും പുരുഷന്മാരാണ്‌. സ്ത്രീകളുടെ എണ്ണം 297621 മാത്രമേയുള്ളു. രാജ്യത്തിനകത്തും പുറത്തുമുള്ള ഖത്തറികളും ഖത്തറില്‍ റസിഡന്‍സ്‌ പെര്‍മിറ്റുള്ള വിദേശികളും ഉള്‍പ്പെട്ടതാണ്‌ ഈ കണക്ക്‌.

Thursday, September 10, 2009

റംസാനിന്റെ സാംസ്‌കാരിക തിളക്കവുമായി സൂഖ് വാഖിഫ്‌

ദോഹ:റംസാന്‍ നോമ്പ് ഇരുപത് പിന്നിട്ടപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.

ഏതാണ്ട് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൂഖ് വാഖിഫ് അതേ മാതൃകയില്‍ത്തന്നെ പുതുക്കിപ്പണിതതോടെ തനി അറബ് സംസ്‌കാരം നിലനില്ക്കുന്ന ആഘോഷപ്പൊലിമ ഈ സൂഖിന് കൈവരുന്നത് റംസാന്‍ രാവുകളിലാണ്. റംസാന്‍ രാത്രിയില്‍ സൂഖിലേക്ക് ജനമൊഴുകിയെത്തുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം വിദേശികളും ഇവിടെ എത്തുന്നുണ്ട്.

പൂര്‍ണമായും വിദേശ ഹോട്ടലുകളുടെ ഒരു നിരതന്നെയാണീ സൂഖിലുള്ളത്. പൗരാണിക അറബ് മാതൃകയിലുള്ള സൂഖിലെ റസ്റ്റോറന്റുകള്‍ റംസാന്‍ രാവുകളില്‍ സജീവമാവുന്നു.

വിലക്കുറവിന്റെ ഇളവു പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യം. ഇത് വിതരണം ചെയ്യുന്നതോ പരമ്പരാഗത അറബ് വേഷം ധരിച്ച ഹോട്ടല്‍ ജീവനക്കാരും. ലബനന്‍, സിറിയ, ഈജിപ്ത്, മോറോക്കോ, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രശസ്തമായ ഹോട്ടലുകളാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഒപ്പം മലേഷ്യ, ഇന്തോനേഷ്യന്‍ റസ്റ്റോറന്റുകളുമുണ്ട്.

റംസാന്റെ പ്രത്യേക വിഭവങ്ങളും പരമ്പരാഗത അറബ് ഭക്ഷണവിഭവങ്ങളും ഈ റസ്റ്റോറന്റുകളില്‍ സുലഭം. അറബ് സംഗീതത്തിന്റെ മാസ്മരികതയില്‍ റംസാന്‍ രാവുകള്‍ക്ക് ജീവന്‍ പകരാനെത്തുന്നവര്‍ ഈ സൂഖിന് ആഘോഷപ്പൊലിമ പകരുന്നു.

ദമാസ്‌കസ്സിലോ കെയ്‌റോവിലോ ബൈറൂത്തിലോ അമ്മാനിലോ റംസാന്‍ രാത്രിയിലെത്തിയ പ്രതീതിയാണ് ഇവിടെയെത്തുമ്പോഴുണ്ടാകുന്നത്.

അറബ് കരകൗശലത്തിന്റെ മാസ്മരികതയില്‍ വിരിഞ്ഞ കൗതുക വസ്തുക്കളുടെ ഷോപ്പുകളാണീ സൂഖിന്റെ എല്ലാ കോണുകളിലും.

Monday, August 31, 2009

ഖത്തറില്‍ റംസാന്‍ വിപണി സജീവമായി

ദോഹ:റംസാനിലെ ആദ്യപത്ത് പിന്നിട്ടപ്പോള്‍ നഗരത്തില്‍ ജനത്തിരക്കേറി. കൊടുംചൂടും ഈര്‍പ്പവും ജനങ്ങളെ ശാരീരികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ നഗരത്തിലെത്തിയതോടെ റംസാന്‍ വിപണി സജീവമായി.

രാത്രി പകലാക്കി മാറ്റുന്ന കാലമാണ് ഗള്‍ഫില്‍ റംസാന്‍. ഇക്കാലത്ത് പുലരുവോളം കച്ചവടരംഗം സജീവമാണ്. റംസാന്‍ അവസാനിക്കുന്തോറും ഷോപ്പുകള്‍ പുലരുവോളം തുറന്ന് കിടക്കും. പകലാണെങ്കില്‍ കാലത്ത് മാത്രമാണ് വിപണികള്‍ അല്പമെങ്കിലും സജീവം. വൈകുന്നേരങ്ങളില്‍ കടകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കും.

റംസാന്‍ കാലത്ത് നൂറുകണക്കിന് പെട്ടിക്കടകള്‍ നഗരത്തിന്റെ എല്ലാ കോണുകളിലും ഉയര്‍ന്നിട്ടുണ്ട്. അതില്‍ 'കബാബ്' എന്ന ഫാസ്റ്റ്ഫുഡ്ഡാണ് പ്രധാനം. കരിക്കട്ടയുടെ കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ചിക്കനും മട്ടനും കമ്പിയില്‍ കോര്‍ത്തുനല്‍കുന്ന ഭക്ഷണ പ്രദര്‍ശനമാണിത്. റംസാന്‍ രാവുകളിലാണ് ഇത് സജീവമാവുന്നത്.

നോമ്പുതുറ വിഭവങ്ങള്‍ വില്പന നടത്തുന്ന പെട്ടിക്കടകള്‍ മിക്ക ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ ഉയര്‍ന്നുവരുന്ന നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ നോമ്പുതുറ സമയത്തിനു മുമ്പായി ഇത്തരം കടകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ കാണാം. ഇത്തരം ഷോപ്പുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന വാഹനങ്ങളാണ് നഗരത്തില്‍ പലപ്പോഴും അപകടമുണ്ടാക്കുന്നത്.

അറബി സ്ത്രീകളും പരമ്പരാഗത നോമ്പുതുറ വിഭവങ്ങളുമായിരംഗത്തുണ്ട്. അദീസും സരീദ്, മഖ്ബൂസ്, മുഖൈമാത്ത്, ഉമ്മു അലി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളുമായി അവരും വിപണിയിലെത്തുന്നു.

ആധുനിക ഫാസ്റ്റ്ഫുഡ് സമ്പ്രദായങ്ങള്‍ ഗള്‍ഫിലെ ഭക്ഷണവിഭവങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചപ്പോള്‍ തങ്ങളുടെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ തന്മയത്വത്തോടെ പാകം ചെയ്ത് പാമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിക്കാന്‍ അറബി സ്ത്രീകളും രംഗത്തിറങ്ങുന്നു.

റംസാനിലെ പ്രധാന ഇനമായ ഈത്തപ്പഴം തങ്ങളുടെ എല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം അണിനിരത്തുന്ന ഗള്‍ഫ് ജനത, റംസാനില്‍ ഈത്തപ്പഴം ഉണക്കിയ കാരക്കയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും വന്‍കിട ഷോപ്പിങ് കേന്ദ്രങ്ങിലുമെല്ലാം കൊച്ചു ഖൈമ (തമ്പു)കളുണ്ടാക്കി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു വെയ്റ്റര്‍മാര്‍ സന്ദര്‍ശകര്‍ക്ക് പരമ്പരാഗതപാനീയ കഹ്‌വയും കാരക്കയും നല്‍കി റംസാന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളും റംസാന്റെ അലങ്കാരദീപങ്ങളുടെ വര്‍ണരാജികളില്‍ ചാലിച്ചുനില്‍ക്കുന്നു. പള്ളികളിലാണെങ്കില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമസ്‌കാരവേളയില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നു.

റംസാന്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കരിക്കാന്‍ പള്ളികളിലിടമില്ലാത്തത് കാരണം പള്ളികള്‍ക്കു പുറത്ത് മുസല്ല വിരിച്ചാണ് കൊടുംചൂട് വകവെക്കാതെ ജനങ്ങള്‍ നമസ്‌കരിക്കുന്നത്.

ഏറെ സവിശേഷതകളുമായി റംസാന്‍ രാവുകള്‍ ഗള്‍ഫ് നാടുകളിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നു.

ഖത്തറില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിയമം പിന്‍വലിച്ചു

ദോഹ:ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റണമെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തരവകുപ്പില്‍നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണമെന്ന നിയമം പിന്‍വലിച്ചു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍വകുപ്പ് ഈ നിയമം പിന്‍വലിച്ചതായി ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലിയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം കിട്ടിയിട്ടില്ല. ഇത് ഉടനെ എംബസിക്ക് ലഭിക്കുമെന്നദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ നേരത്തേയുണ്ടായിരുന്നതുപോലെ ഇന്ത്യന്‍ എംബസി നല്‍കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയത് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിക്കും. പുതിയ നിയമം നൂറുകണക്കിനാളുകളെയാണ് ആശങ്കാകുലരാക്കിയത്.സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള രേഖകളെല്ലാം ശരിയാക്കി ഇന്ത്യന്‍ എംബസിയില്‍ പി.സി.സി.ക്ക് വേണ്ടി ഹാജരായപ്പോഴാണ് പുതിയ വാര്‍ത്ത കേട്ട് പലരും തിരിച്ചുപോയത്.

ഖത്തറില്‍ താമസിക്കുന്നൊരാള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍നിന്ന് ലഭിക്കണമെങ്കില്‍ അയാള്‍ തിരിച്ച് ഇന്ത്യയിലെത്തണം. ഇത് ലഭിച്ചാലും ഡല്‍ഹിയിലുള്ള വിദേശകാര്യ മന്ത്രാലയത്തില്‍നിന്നു സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കണം. ഇതിനുള്ള വഴിയറിയാതെ നിരവധിയാളുകളാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയുടെ സജീവമായ ഇടപെടലിലൂടെയാണ് പുതിയ നിയമം പിന്‍വലിക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചത്. സാങ്കേതിക പ്രയാസങ്ങള്‍ എംബസി അധികൃതര്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പുതിയ വാര്‍ത്ത ഇന്ത്യക്കാരില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Saturday, August 29, 2009

ഖത്തറിലെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ തിരക്ക്‌

ദോഹ:റംസാന്‍ പത്തിനോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

മുന്‍കാലങ്ങളില്‍ പള്ളികളിലും പാര്‍ക്കുകളിലും കേന്ദ്രീകരിച്ചായിരുന്നു സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചതെങ്കിലും ഇത്തവണ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്ത് പള്ളികളോടനുബന്ധിച്ചും മറ്റും ശീതീകരിച്ച തമ്പുകളാണ് നോമ്പുതുറയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ജാതിമതഭേദമെന്യേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് നോമ്പുതുറക്കാനായെത്തുന്നത്.

ഖത്തറിലെ സന്തുക്ക് അല്‍ സക്കാത്തും ഈദ് ചാരിറ്റിയും ഖത്തര്‍ ചാരിറ്റയും റെഡ്ക്രസന്റ് സൊസൈറ്റിയും ഇസ്‌ലാമിക മന്ത്രികാര്യലയവും പതിവു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയില്‍ത്തന്നെയാണ് സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ടെലികോം (ക്യൂട്ടല്‍) ഈ വര്‍ഷത്തെ സൗജ്യ നോമ്പുതുറകളില്‍ പ്രായോജകരായെത്തിയിട്ടുണ്ട്.

ക്യൂട്ടല്‍വക ഗതാഗതസിഗ്‌നലുകളിലും റൗണ്ട് എബൌട്ടുകളിലും നോമ്പുതുറ സമയത്ത് കുടുങ്ങുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ കാരക്കയും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

സാമൂഹിക ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലെ വന്‍കിട കച്ചവടക്കാരായ അറബികളും രാജകുടുംബാംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു.

ആയിരക്കണക്കിനാളുകള്‍ക്കാണ് ഇഷ്ടാനുസരണം നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഉന്നതനിലവാരമുള്ള നക്ഷത്രഹോട്ടലുകളില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറ ടെന്റുകളിലെത്തുന്നത്. ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക മന്ത്രികാര്യാലയത്തിലെയും ജീവനക്കാരാണ് നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്.

Friday, August 28, 2009

ഖത്തറിലെങ്ങും ഇഫ്താര്‍ വിരുന്നുകള്‍

ദോഹ:ഖത്തറിലെ റംസാനിന്റെ സവിശേഷത വിളിച്ചറിയിക്കുന്നത് ഇഫ്താര്‍ വിരുന്നുകളാണ്. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി ഖത്തറിന്റെ നാനാഭാഗങ്ങളിലും തമ്പുകള്‍ സ്ഥാപിച്ചും പള്ളികള്‍ കേന്ദ്രീകരിച്ചും നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് പുറമെയാണിത്.

ഇസ്‌ലാമിക സാഹോദര്യത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചറിയിക്കുന്നതാണ് ഇഫ്താര്‍ വിരുന്നുകള്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് മനസ്സ് പൂര്‍ണമായും സര്‍വശക്തനായ ദൈവത്തിലര്‍പ്പിച്ച് ആരാധനാനിമഗ്‌നനരായ ജനക്കൂട്ടത്തോടൊപ്പം മറ്റു മതക്കാരും നോമ്പുതുറ സല്‍ക്കാരത്തില്‍ ഭാഗഭാക്കുകളായി തങ്ങളുടെ സ്നേഹവും സാഹോദര്യവും പങ്കിടാനെത്തുന്നത് തികച്ചും മാതൃകാപരമാണ്. ഈ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ മനുഷ്യര്‍ തയ്യാറായാല്‍ ലോകത്ത് സമാധാനം പുലരുമെന്നാണീ സംഗമങ്ങള്‍ വിളിച്ചറിയിക്കുന്നത്.

സാമൂഹിക, സാംസ്‌കാരികസംഘടനകള്‍, വന്‍കിട വ്യവസായ, വാണിജ്യഗ്രൂപ്പുകള്‍, വ്യക്തികള്‍ തുടങ്ങി വിവിധ രീതിയില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ, വ്യവസായരംഗങ്ങളിലെ പ്രമുഖരാണെത്തുന്നത്. ചിലയിടങ്ങളില്‍ ഇഫ്താറിനു മുമ്പായി മതപണ്ഡിതരുടെ ലഘുപ്രഭാഷണങ്ങളും നടക്കുന്നു.

മതസംഘടനകള്‍ പ്രത്യേകമായും അവരുടെ ആസ്ഥാനങ്ങളില്‍ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു. കാലാവസ്ഥ പ്രതികൂലമായതു കാരണം പതിവായി ചില മതസംഘടനകള്‍ സംഘടിപ്പിച്ചുവന്നിരുന്ന ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഈ വര്‍ഷം നടന്നിട്ടില്ലെങ്കിലും അത്തരം സംഘടനകള്‍ അവരുടെ ആസ്ഥാനത്ത് പതിവായി നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നു. പല കമ്പനികളും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ജീവകാരുണ്യപ്രസ്ഥാനങ്ങളും വരുമാനം കുറഞ്ഞവര്‍ക്കായി പൊതുസ്ഥലങ്ങളില്‍ ഇഫ്താറുകള്‍ നടത്തുന്നതിന് പുറമെ മതസംഘടനകള്‍ നടത്തുന്ന ഇഫ്താറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

ഖത്തര്‍ ടെലികോം (ക്യൂട്ടല്‍) എല്ലാ റൗണ്ട്എബൗട്ടുകളിലും നോമ്പുതുറ വേളയില്‍ റോഡുകളില്‍ കുടുങ്ങുന്നവര്‍ക്ക് നോമ്പു തുറക്കാനുള്ള കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരക്കയും വെള്ളവുമാണ് കിറ്റുകളിലുള്ളത്. ചില പ്രാദേശികകൂട്ടായ്മകളും ഇഫ്താര്‍ വിരുന്നുകളൊരുക്കി സ്നേഹവും സാഹോദര്യവും പങ്കിടാനവസരമൊരുക്കുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും നോമ്പുതുറയ്ക്ക് ക്ഷണിക്കുന്ന പതിവുമുണ്ട്.

Sunday, August 23, 2009

ലോക്കര്‍ബി ബോംബിങ്‌ പ്രതിയുടെ മോചനം:ഖത്തറിന്‌ ജിസിസി സെക്രട്ടറി ജനറലിന്റെ പ്രശംസ

ദോഹ:ലോക്കര്‍ബി ബോംബിങ്‌ കേസ്‌ പ്രതി ലിബിയ സ്വദേശി അബ്ദെല്‍ ബസത്‌ അല്‍ മെഗ്രാഹിയെ വിട്ടയയ്ക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്ക്‌ തികച്ചും മനുഷ്യത്വപരമാണെന്നു ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ (ജിസിസി) അഭിപ്രായപ്പെട്ടു.

നയതന്ത്ര രംഗത്തു ഖത്തര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചതു രാജ്യാന്തരതലത്തില്‍ത്തന്നെ അഭിനന്ദനാര്‍ഹമാണെന്നു ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ്‌ അല്‍ അത്തിയ പറഞ്ഞു. ഖത്തറിന്റെ ശ്രമഫലമായി ബസത്‌ മോചിതനായി ലിബിയയിലെത്തിയതിനെ അറബ്‌ലീഗും സ്വാഗതം ചെയ്‌തിരുന്നു.

ബസത്‌ ക്യാന്‍സര്‍ബാധിതനാണെന്നു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതോടെയാണ് സ്കോട്‌ലന്‍ഡ്‌ ജസ്റ്റിസ്‌ സെക്രട്ടറി
കെന്നി മക്‌ അസ്കില്‍ ഇയാളെ വിട്ടയച്ചത്‌.

Saturday, August 22, 2009

മുസ്‌ലിം ലോകം വ്രതശുദ്ധിയുടെ നിറവില്‍

ദോഹ:റമസാന്‍ ചന്ദ്രിക മാനത്ത്‌ തെളിഞ്ഞതോടെ വ്രതശുദ്ധിയുടെ നിറവിലാണ്‌ മുസ്ലീം ലോകം.കേരളത്തെ പോലെ ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്നാണ്‌ റമസാന്‍ വ്രതം ആരംഭിക്കുന്നത്‌.

ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമസാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച്‌ പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ്‌ വ്രതാനുഷ്ഠാനം.

നിരാഹാരത്തോടൊപ്പം ചീത്ത വിചാരങ്ങളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ അനുഷ്ഠാനം പൂര്‍ണമാകുന്നു.

റമസാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിനെത്തിയ വിശ്വാസികളെകൊണ്ട്‌ ഗള്‍ഫിലെ ആരാധനലായങ്ങള്‍ നിറഞ്ഞുകവിഞ്ഞു. മക്കയിലും മദീനയിലും ലക്ഷങ്ങളാണ്‌ തറാവീഹിനെത്തിയത്‌. റമളാനിനെ വരവേല്‍ക്കുന്നതിനെ കുറിച്ചായിരുന്നു ഖുതുബയിലും വിശദീകരിച്ചത്‌.

കടുത്ത ചൂടും ദൈര്‍ഘ്യമേറിയ പകലിലുമെത്തിയ വ്രതാനുഷ്ഠാനം ഗള്‍ഫില്‍ പതിനാലര മണിക്കൂറോളം നീണ്ടുനില്‍ക്കും. അതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ പ്രയാസമുണ്ടാകുംവിധം നമസ്കാരവും ഖുതുബയും ദീര്‍ഘിപ്പിക്കരുതെന്ന്‌ മുസ്ലീം പണ്ഡിത ഉന്നതസമിതി നിര്‍ദേശം നല്‍കി.

Friday, August 21, 2009

സമുദ്രാതിര്‍ത്തി ലംഘനം:മൂന്ന് ബോട്ടുകള്‍ ഖത്തര്‍ വിട്ടുകൊടുത്തു.

ദോഹ:ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനു പിടിയിലായ എട്ടു ബഹ്‌റൈന്‍ ബോട്ടുകളില്‍ മൂന്നെണ്ണം ഉടമകള്‍ക്കു വിട്ടുകൊടുത്തു. 17,000 ദിനാര്‍(ഏകദേശം 21,.6 ലക്ഷം രൂപ) ആണ്‌ ഇവരില്‍ നിന്നു പിഴയീടാക്കിയത്‌.

കഴിഞ്ഞദിവസം പിടിയിലായ 25 മത്സ്യത്തൊഴിലാളികളില്‍ ഇന്ത്യക്കാരായ ഫ്രാന്‍സിസ്‌ ജോണ്‍, ജോണ്‍ യോസ്കോവ, ജിയോ രാജന്‍, ആന്റണി ആന്റണി എന്നിവരുമുണ്ടെന്നാണു വിവരം. എന്നാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ചു പ്രതികരിച്ചിട്ടില്ല.

Thursday, August 20, 2009

പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി

ദോഹ:പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ആരാധനാലയങ്ങള്‍ നവീകരിച്ചും മറ്റുമാണ് മതകാര്യ വിഭാഗവും പുണ്യ മാസത്തെ വരവേല്‍ക്കുന്നത്.

പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍. ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.

ഖുത്തുബ പരിഭാഷകന്‍ റമസാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ സ്വീകരിക്കാനുള്ള സംവിധാനങ്ങളും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള നോമ്പുതുറയും പ്രഭാഷണങ്ങളുമാണ് മറ്റ് പ്രധാന പരിപാടികള്‍. ഖത്തറില്‍ ഇപ്രാവശ്യവും വിവിധ മത സംഘടകളും പ്രഭാഷണങ്ങളും നിശാക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

വ്രതത്തിലൂടെയും അനുബന്ധ കര്‍മങ്ങളിലൂടെയും ശരീരത്തെയും ആത്മാവിനെയും സംസ്കരിച്ചെടുക്കുകയാണ് വിശ്വാസികള്‍. ജോലി സമയത്തിലും കുറവുണ്ട്. ഖത്തറില്‍ രണ്ട് മണിക്കൂറാണ് ഇളവ്. റസ്റ്ററന്റുകള്‍ പകല്‍ സമയത്ത് അടച്ചിടും. എന്നാല്‍ വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഉപാധികളോടെ അനുമതി നല്‍കിയീടുണ്ട്.

Friday, August 7, 2009

നോമ്പിനായി ഖത്തറില്‍ ഖൈമകള്‍ ഒരുങ്ങി

ദോഹ:അറബികളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ഖൈമകള്‍ (തമ്പുകള്‍) റംസാന്‍ മാസത്തില്‍ സംജാതമാകുന്നതോടെ വീണ്ടും ജനപ്രിയമാകുന്നു.

മരുഭൂമിയില്‍ വേട്ടയ്ക്കും മറ്റും പോയിരുന്ന അറബികള്‍ പൗരാണിക കാലം മുതല്‍ക്കേ താത്കാലിക ഖൈമകള്‍ കെട്ടി താമസിച്ചാണ് വേട്ടയാടിയിരുന്നത്. ഈത്തപ്പഴവും മത്സ്യവും ഭക്ഷിച്ച് ജീവിച്ച നാളുകളില്‍ ഖൈമകളും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്ന അറബികള്‍ ഖൈമകള്‍ മടക്കിക്കെട്ടി ഒട്ടകപ്പുറത്ത് കൊണ്ടുപോവുക പതിവായിരുന്നു.

സമകാലികലോകത്ത് റംസാനിലാണ് ഖൈമകള്‍ക്ക് പ്രിയമേറുന്നത്. അറബികളുടെ വീടുകള്‍ക്ക് മുമ്പിലെല്ലാം ഖൈമകള്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം പൊതു സ്ഥലങ്ങളിലും പരമ്പരാഗത മജ്‌ലിസുകള്‍ ഖൈമകള്‍ക്കകത്താണ്.

പരവതാനികളും തലയിണയും ഖൈമകളെ മനോഹരമാക്കുന്നു. ചമ്രംപടിഞ്ഞിരുന്ന് സൊറ പറഞ്ഞ് കഹ്‌വയും സുലൈമാനിയും കുടിച്ചും ഈത്തപ്പഴം തിന്നും റംസാന്‍ രാവുകളെ അവര്‍ സജീവമാക്കുന്നു. ഉറങ്ങുന്ന പകലുകളും ഉണരുന്ന രാവുകളുമാണ് റംസാന്റെ സവിശേഷത.

നോമ്പുതുറ കഴിഞ്ഞാല്‍ തറാവീഹ് സമസ്‌കാരാനന്തരം ഖൈമകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും സംഗമിക്കുന്നു. കുടുംബകാര്യങ്ങള്‍ മുതല്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നു.

അത്യന്താധുനിക ജീവിത സൗകര്യങ്ങള്‍ പറുദീസയൊരുക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലും പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും മനസ്സിലേറ്റി നടക്കുന്ന അറബികള്‍ ഖൈമസംസ്‌കാരവും കൈവിടാനൊരുക്കമില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും റംസാനില്‍ പ്രത്യക്ഷപ്പെടുന്ന ഖൈമകള്‍ വര്‍ണദീപങ്ങള്‍കൊണ്ടും അകത്തെ അലങ്കാരങ്ങള്‍കൊണ്ടും ആകര്‍ഷകമാണ്.

വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ 'സിഷ' വലിക്കാനും അവര്‍ ഖൈമകളിലെത്തുന്നു. റംസാന്‍ രാവുകള്‍ക്കാനന്ദം പകരാന്‍ ഖൈമകളില്‍ പ്രശസ്ത ഗായകരുതിര്‍ക്കുന്ന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് ആനന്ദം പകരുന്നു. ചില ഹോട്ടലുകളില്‍ നൃത്തപരിപാടികളും അറബ് സംസ്‌കാരത്തിന്റെ ഭാഗമായി അരങ്ങേറുന്നു.

നഗരപരിഷ്‌കരണം:മുഷയിരിബ് നിവാസികള്‍ ദുരിതത്തില്‍

ദോഹ:നഗരപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ദോഹയുടെ ഹൃദയഭാഗമായ ഷാരെ മുഷയിരിബിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു വിദേശികള്‍ക്ക് പാര്‍പ്പിട സൗകര്യമില്ലാതായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും മറ്റു പല സ്ഥലത്തേക്കും മറ്റപ്പെട്ടു.ബാക്കിയുള്ളവ മാറ്റിസ്ഥാപിക്കുന്ന തിരക്കിലുമാണ്‌

അയ്യായിരത്തിനും ഏഴായിരത്തിനുമിടയില്‍ സാധാരണ തൊഴിലാളികള്‍ താമസിക്കുന്ന വീടുകളും ഫ്‌ളാറ്റുകള്‍ ബുള്‍ഡോസറിന്റെ വരവോടെ തകര്‍ന്നമരുന്ന കാഴ്ച്ചയാണ്‌ ഈ മേഘലയില്‍ കാണുന്നത്.

സമീപ മേഘലകളിലും ഒഴിഞ്ഞുപോകാനുള്ള അന്തിമശാസന അധികൃതര്‍ നല്‍കിക്കഴിഞ്ഞു. പല കെട്ടിടങ്ങളും ഏത് സമയവും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന അവസ്ഥയിലാണ്.

വീട്ടുവാടക അല്പം കുറഞ്ഞ സാഹചര്യം നിലവിലുള്ളതിഞ്ഞാല്‍ ഇവിടെ നിന്ന് മാറുന്ന ആളുകള്‍ക്ക് താമസസൗകര്യം തേടല്‍ സ്വല്പം ആശ്വാസമേകിയിട്ടുണ്ട്.

ദോഹയിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രമായ ഇവിടം ഖത്തറിലെ ഇലക്ട്രിക്, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വാണിജ്യകേന്ദ്രമാണ്.

നൂറുകണക്കിനു ഷോപ്പുകളാണിവിടെയുള്ളത്. പൊളിച്ചുനീക്കുന്നതോടെ ഇത്തരം കടകളെല്ലാം പട്ടണത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവരും.

ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഉപഭോക്താക്കളായിരിക്കും.

Saturday, August 1, 2009

ഖത്തര്‍ പൊടിപടലത്താല്‍ മൂടപ്പെട്ടു

ദോഹ:ഇന്നലെയും മിനിഞ്ഞാനും രാവിലെ മുതല്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട പൊടിക്കാറ്റ് വാഹനയാത്രക്കാരും പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരും പ്രയാസത്തിലായി.

രാവിലെ വളരെ തെളിഞ്ഞ് കണ്ടിരുന്ന അന്തരീക്ഷം പെട്ടന്നായിരുന്നു പൊടിപടലങ്ങള്‍കൊനണ്ട് മൂടിയത്. നട്ടുച്ചനേരത്തുപോലും വാഹനങ്ങള്‍ ഹെഡ് ലെയ്റ്റ് ഓണ്‍ ചെയ്ത് കൊണ്ടാണ് സഞ്ചരിച്ചിരുന്നത്.

പല ഭാഗങ്ങളിലും തൊട്ടുമുന്നില്‍നില്‍ക്കുന്നവരെ പോലും തിരിച്ചറിയാന്‍ പറ്റാത്തവിധം അന്തരീക്ഷം പൊടി കൊണ്ട് മൂടിയിരുന്നു. ഇപ്പോള്‍ ദേഹ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അല്‍പം ആശ്വാസമുണ്ടെങ്കിലും ഖത്തറിന്റെ ഉള്‍പ്രദേശങ്ങളിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

പണമയക്കുമ്പോള്‍ ഈ‍ടാക്കുന്ന തുക ഖത്തര്‍ കുറച്ചു

ദോഹ:വിദേശരാജ്യങ്ങളിലേക്കു പണമയക്കുമ്പോള്‍ ഈ‍ടാക്കുന്ന തുക ഖത്തര്‍ നാഷനല്‍ ബാങ്ക്‌ കുറച്ചു. ബാങ്കിന്റെ ഇ-ബാങ്കിങ്‌ സംവിധാനമായ ഇൌ‍സിലൈഫ്‌ വഴി പണമയയ്ക്കുമ്പോഴാണ്‌ ട്രാന്‍സ്ഫര്‍ ഫീ 60 ശതമാനത്തോളം കുറയുക.

ബാങ്കിന്റെ സേവനങ്ങള്‍ക്ക്‌ ഈടാക്കുന്ന ഫീസ്‌, താരിഫ്‌ നിരക്കുകളില്‍ വരുത്തുന്ന വന്‍ ഇളവിന്റെ ഭാഗമായാണിത്‌. ഓ‍ണ്‍ലൈന്‍ ബാങ്കിങ്‌ വ്യാപകമാക്കുന്നതിനും നിലവില്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുമാണു പുതിയ ഇളവുകള്‍.

വിവിധ ബ്രാഞ്ചുകളില്‍ നിന്നു ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ മുതലായ രീതികളില്‍ വിദേശരാജ്യങ്ങളിലെ ഖത്തര്‍ നാഷനല്‍ ബാങ്ക്‌ അക്കൗണ്ടുകളിലേക്കു പണമയക്കുന്നതിന്‌ ഈടാക്കിയിരുന്ന തുക

25% കുറച്ചിരുന്നു. ബാങ്കിന്റെ കറന്റ്‌, സേവിങ്ങ്സ്‌, സേവിങ്ങ്സ്‌ പ്ലസ്‌ തുടങ്ങിയ അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ്‌ നിക്ഷേപത്തിന്‌ ഈടാക്കിയിരുന്ന തുകയും ഇതിനിടെ നിര്‍ത്തലാക്കിയിരുന്നു.

ഖത്തര്‍ കോടതികളില്‍ കേസുകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ:ഖത്തര്‍ കോടതികളില്‍ കേസുകളുടെ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു. മധ്യപൂര്‍വ മേഖലയില്‍ ആദ്യമായാണ്‌ ഇത്തരം സംരംഭം. ഇതോടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടിവന്നിരുന്ന സമയവും ഗണ്യമായി കുറഞ്ഞു. പുതിയ സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ബഹുമതി ഖത്തറിലെ പ്രമുഖ നിയമ സ്ഥാപനമായ ജുമാ നാസര്‍ എ. അല്‍ കാബിക്കാണ്‌.

കഴിഞ്ഞ ആഴ്ചയിലാണ് ആദ്യകേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. പുതിയ സംവിധാനത്തിലൂടെ കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യാനും പുരോഗതിയറിയാനും വിധിയുടെ പകര്‍പ്പ്‌ സ്വീകരിക്കാനും സാധിക്കും. നിയമമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണു സേവനം ലഭ്യമാകുക.

മലയാളി ഖത്തറില്‍ കരുണ തേടുന്നു

ദോഹ:ഗള്‍ഫ് സ്വപ്നവുമായി ഖത്തറിലെത്തിയ മലയാളി പക്ഷാഘാതം പിടിപെട്ട് കഴിഞ്ഞ നാല് മാസത്തിലധികമായി റുമൈല റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍.

കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സ്വദേശി പൊട്ടുവക്കാട്ടില്‍ നജീബ് അബ്ദുല്‍ഖാദര്‍ എന്ന 48 കാരനാണ് ഇടതുഭാഗം പൂര്‍ണമായും തളര്‍ന്ന് കിടപ്പിലായത്. നാട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലിചെയ്തിരുന്ന ഇദ്ദേഹം ജീവിത പ്രാരാബ്ധങ്ങള്‍ക്കുമുമ്പില്‍ ഏക പോംവഴി എന്ന നിലയിലാണ് ഖത്തറിലെ ഒരു അറബി വീട്ടില്‍ കഴിഞ്ഞ ജനവരിയില്‍ ഡ്രൈവറായി എത്തിയത്.

തനിക്ക് ആകെ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും വീടും വിറ്റ് രണ്ട് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയും ഒരു ലക്ഷം രൂപയോളം വിസയ്ക്ക് നല്‍കിയുമാണ് നജീബ് ഖത്തറില്‍ വന്നത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോഴേക്കും നജീബിന്റെ ഇടതുഭാഗം തളര്‍ന്നുപോകുകയായിരുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സതേടിയ നജീബിന്റെ തലയില്‍ ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് റുമൈല റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്‌ട്രോക്ക് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്യേണ്ട സമയമായിരിക്കുന്നു.

കിടപ്പാടം വിറ്റ് ഖത്തറിലെത്തിയ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും പത്താംക്ലാസ് വിദ്യാര്‍ഥിയായ മകനും ഭാര്യയും ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തെ പോറ്റേണ്ട ബാധ്യതകൂടി നിര്‍ധന കുടുംബാംഗമായ നജീബിനുണ്ട്. പൂര്‍ണമായും ഒരുഭാഗം തളര്‍ന്ന താന്‍ നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് തിരിച്ചുപോക്കിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത്.

യാത്രയ്ക്കാവശ്യമായ ടിക്കറ്റും ഒരു വീല്‍ചെയറും സ്‌പോണ്‍സര്‍ നല്‍കാമെന്ന് സമ്മതിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. സ്വന്തമായി എഴുന്നേറ്റു നില്‍ക്കാന്‍പോലും സാധ്യമല്ലാത്ത നജീബ് പ്രവാസഭൂമിയിലെ വറ്റാത്ത കാരുണ്യത്തിന്റെ ഉറവകള്‍തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയാണ് രോഗക്കിടക്കയില്‍നിന്നും പങ്കുവെക്കുന്നത്.

ഇദ്ദേഹത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 974-5617605, 974-4411545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Wednesday, July 29, 2009

പരിക്കേറ്റ മലയാളി നാട്ടിലേക്ക് മടങ്ങി

ദോഹ:അപകടത്തില്‍ നട്ടെല്ലിനു സാരമായ പരിക്കേറ്റ് ഒരു വര്‍ഷത്തോളമായി റുമേലാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട സ്വദേശി മുരളീധരന്‍ നായരാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് തിരിച്ചത്.

കമ്പനി നല്‍കിയ മൂന്നുലക്ഷം ഖത്തര്‍ റിയാല്‍ (ഏതാണ്ട് 40 ലക്ഷം രൂപ) നഷ്ടപരിഹാരം വാങ്ങിയാണ് അപകടം വീല്‍ച്ചെയറിലേക്കു മാറ്റിയ മുരളീധരന്‍ നായര്‍ മടങ്ങിയത്.

ഖത്തറിലെ ഒരു കമ്പനി ഗോഡൗണില്‍ ജോലി ചെയ്യുകയായിരുന്ന ഈ മലയാളി കെട്ടിടത്തിനു മുകളില്‍ വയറിങ് ജോലി ചെയ്യുന്നതിനിടയില്‍ കോണി തകര്‍ന്നുവീണാണ് നട്ടെല്ലിനു പരിക്കേറ്റത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സംഭവം. റുമേലാ ഹോസ്പിറ്റലിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കമ്പനി അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നില്ല.

അതുകാരണം നഷ്ടപരിഹാരം ലഭിച്ചില്ല. ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന സാമൂഹിക പ്രവര്‍ത്തകനായ അസ്മാ അബ്ദുള്‍ റഹ്മാന്‍ കുടുംബത്തിന്റെ അവസ്ഥ ഉന്നതാധികാര കേന്ദ്രങ്ങളിലെത്തിച്ചതോടെയാണ് നിയമം മുരളീധരന് തുണയായത്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വയുടെ സഹായത്തോടെ കമ്പനി അധികൃതരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് കമ്പനി മൂന്നുലക്ഷം റിയാല്‍ നാല്‍കാന്‍ സന്നദ്ധരായത്.

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ 'വേനല്‍ ഉത്സവം'

ദോഹ:ഖത്തറിലെ ജില്ലാതല സാംസ്‌കാരിക കൂട്ടായ്മയായ ഫ്രന്‍ഡ്‌സ് ഓഫ് തൃശ്ശൂര്‍ വേനല്‍ ഉത്സവം സംഘടിപ്പിക്കുന്നു. ആഗസ്ത് 14ന് വൈകീട്ട് നാലു മുതല്‍ നടക്കുന്ന വേനല്‍ ഉത്സവം മുംതസയിലെ സംഘടനയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് അരങ്ങേറുക.

വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വേനല്‍ ഉത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമായി വേനല്‍ക്കൂടാരവും പാചക മത്സരവുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചിക്കന്‍ ബിരിയാണി, നോണ്‍വെജിറ്റബിള്‍ കട്‌ലറ്റ്, വെജിറ്റേറിയന്‍ കറി, പായസം, തൃശ്ശൂരിയന്‍ ചിക്കന്‍ കറി, പുഡിങ് എന്നീ ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം.

വേനല്‍ക്കൂടാരത്തില്‍ താത്പര്യമുള്ള മുഴുവന്‍ മലയാളി കുട്ടികള്‍ക്കും സൗജന്യമായി പങ്കെടുക്കാന്‍ അവസരം ലഭിക്കും. താത്പര്യമുള്ളവര്‍ ആഗസ്ത് ഏഴിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 6008632, 5864454, 4317273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Sunday, July 19, 2009

ചാവക്കാട് നിന്ന് 1000 പേര്‍ ഗള്‍ഫിലേക്ക്

ദോഹ:ചാവക്കാട്‌ നിന്ന്‌ 1000 പേരെ ഒരു രൂപ പോലും കൈപ്പറ്റാതെ ഗള്‍ഫില്‍ കൊണ്ടുപോകുമെന്ന്‌ പത്മശ്രീപുരസ്‌കാരജേതാവ് സി.കെ.മേനോന്‍ പ്രഖ്യാപിച്ചു.

ഇന്നലെ ചാവക്കാട് നടന്ന ആശ്രയഭവനത്തിന്റെ ശിലാസ്ഥാപന വേദിയില്‍ വെച്ചാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.ആശ്രയഭവനം നിര്‍മിക്കാന്‍ 10 ലക്ഷം സംഭാവന ഇദ്ദേഹം നല്‍കുകയും ചെയ്‌തു. 1000 പേരെ ഗള്‍ഫില്‍ കൊണ്ടുപോകുന്നവരുടെ പേരുവിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കാന്‍ നഗരസഭാ ചെയര്‍മാനേയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി.

നഗരസഭാ ചെയര്‍മാന്‍ എം.ആര്‍.രാധാകൃഷ്‌ണന്‍ അധ്യക്ഷനായി. എം.എ.സുമംഗല, എം.ബി.പ്രസന്നന്‍, എ.എച്ച്‌.അക്‌ബര്‍, ഷീജപ്രശാന്ത്‌, പ്രതിപക്ഷനേതാവ്‌ കെ.നവാസ്‌, കെ.മണി, കെ.കെ.സുധീരന്‍, എം.എം.സിദ്ധിഖ്‌, ഇ.പി.സുരേഷ്‌, അഷറഫ്‌അലി, പി.കെ.സെയ്‌താലിക്കുട്ടി, ഹനീഫ്‌ ചാവക്കാട്‌, ആര്‍.എസ്‌.ഹമീദ്‌, സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, July 17, 2009

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പുതിയ ഓഫീസ് അബൂഹമൂറില്‍

ദോഹ:ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഹിലാലിലെ ഓഫീസ് മാറുന്നു. അബൂഹമൂറില്‍ മെഡിക്കല്‍ കമ്മീഷന്‍ റൌണ്ട് എബൌട്ടില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് പോകുന്ന വഴിയിലാണ് പുതിയ ഓഫീസ് തയ്യാറാവുന്നത്.

ആഗസ്ത് അവസാനത്തോടെ പുതിയ സംവിധാനത്തിലേക്ക് മാറുമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു നിലകളിലായി 1400 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടത്തില്‍ സൌകര്യമൊരുക്കുന്നത്. 2000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയാണ് കെട്ടിടവും ചുറ്റു മതിലും ഉള്‍പ്പെടെ ഉള്ളത്.

100 പേര്‍ക്കിരിക്കാവുന്ന നാല് കൊച്ചു ഹാളുകള്‍ ഈ കെട്ടിടത്തിലുണ്ടാവും. ജിം, ലൈബ്രറി, ടി വി മുറി, ഐ സി സി മാനേജിംഗ് കമ്മിറ്റി ഓഫീസ് എന്നിവ സജ്ജീകരിക്കും. അഞ്ചു മുറികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ പതിനാറിന് കമ്മിറ്റിംയഗങ്ങള്‍ക്കും ഐ സി സിയുമായി ബന്ധപ്പെട്ടവര്‍ക്കും പുതിയ ഓഫീസ് സന്ദര്‍ശിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴു മുതല്‍ എട്ടുവരെ ഇന്ത്യക്കാരായ ആര്‍ക്കും ഈ സ്ഥലം സന്ദര്‍ശിക്കാനായി എത്താമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സംവിധാനം, റെസ്റോറന്റ് എന്നിവയ്ക്കു പുറമെ 400 പേര്‍ക്ക് ഇരിക്കാവുന്ന അശോകാ ഹാള്‍ മാതൃകയിലുള്ള വിപുലമായ ഹാളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

പുതിയ കെട്ടിടത്തിന് ചുറ്റുമാണ് പാര്‍ക്കിംഗ് സംവിധാനം. ഇതിനായി പ്രത്യേക സംവിധാനമില്ലെങ്കിലും ചുറ്റുപാടും ധാരാളം ഓപ്പണ്‍ സ്പെയിസുകളുണ്െടന്ന് ഐ സി സി പ്രസിഡന്റ് വിശദീകരിച്ചു. "പുതിയ സംവിധാനം ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയോജന പ്രദമാവും. വിപുലമായ സജ്ജീകരണങ്ങളോടെയുള്ള ഈ ഓഫീസ് ഇന്ത്യക്കാരുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സേവനത്തിനുമുള്ള വേദിയായി മാറുമെന്നാണ് വിശ്വാസം.'' സംഘടനയുടെ ചീഫ് കോഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി മിനിസ്ററുമായ സഞ്ജീവ് കോഹ്ലി പറഞ്ഞു.

1992-ല്‍ ഔദ്യോഗികമായി തുടക്കമിട്ട ഐ സി സി 1993 ല്‍ ബിന്‍ ഉംറാനിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

2000 ജനുവരി മുതലാണ് ഹിലാലിലെ ഓഫീസ് ആരംഭിക്കുന്നത്. ഈ ആഗസ്തോടെ അബൂഹമൂറിലേക്കാണ് മാറുന്നത്. നൂറോളം കലാ സാമൂഹിക സാംസ്കാരിക സംഘടനകള്‍ ഐ സി സിക്ക് കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കലാ സാംസ്കാരിക കായിക പരിപാടികള്‍ നടത്തുന്ന സംഘടനയ്ക്ക് 69 ഡോണര്‍ ഫൌണ്ടര്‍ അംഗങ്ങളാണുള്ളത്.

33 ഫൌണ്ടര്‍ അംഗങ്ങളും 780 ആയുഷ്കാല അംഗത്വമുള്ളവരും 22 സാധാരണ അംഗങ്ങളും സംഘടനയിലുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഹസ്സന്‍ ചോഗ്ളെ, ജനറല്‍സെക്രട്ടറി ഹബീബുന്നബി, വൈസ് പ്രസിഡന്റ് ഉഷ രവി ശങ്കര്‍, ഹെഡ് ഓഫ് പ്രിമൈസസ് വര്‍ഗ്ഗീസ് ചാക്കോ, ഹരീഷ് കാഞ്ചാനി, മന്ത ശ്രീനിവാസ്, മിലന്‍ അരുണ്‍ തുടങ്ങിയവരും സംബന്ധിച്ചു.

കെ സി വര്‍ഗ്ഗീസ് പുരസ്കാരം മുഹമ്മദ് ഈസക്കും വിവേകാനന്ദനും

ദോഹ:ഖത്തറിലെ അറിയപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ സി വര്‍ഗ്ഗീസിന്റെ സ്മരണയ്ക്കായി കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച സാമൂഹിക പ്രവര്‍ത്തകനായി ഖത്തറിലെ അലി ഇന്‍ര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ അര്‍ഹനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും കലാ കായിക രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമെന്നതിനു പുറമെ ജീവകാരുണ്യ രംഗത്തെ അദ്ദേഹത്തിന്റെ വ്യതിരക്തമായ ഇടപെടലാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ പത്മശ്രീ അഡ്വ സി കെ മേനോന്‍ പറഞ്ഞു.

31 വര്‍ഷമായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്ന മാധ്യമ പ്രവര്‍ത്തകനായ ദുബൈ കേന്ദ്രമായ 'ഗള്‍ഫ് ടുഡെ' ഇംഗ്ളീഷ് ദിനപത്രത്തിന്റെ പത്രാധിപര്‍ പി വി വിവേകാനന്ദനാണ് മാധ്യമ പുരസ്കാരം. പത്രപ്രവര്‍ത്തന രംഗത്ത് വിവേകാന്ദന്‍ അര്‍പ്പിച്ച സേവനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജഡ്്ജിംഗ് കമ്മിറ്റി വിലയിരുത്തി.

പത്മശ്രീ സി കെ മേനോന്‍ ചെയര്‍മാനും ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ കണ്‍വീനറുമായ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

കെ സി ജോസഫ് എം എല്‍ എ, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് പ്രസിഡന്റ് ഡോ മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ്, ഇന്‍കാസ് ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ജോസഫ് കുറ്റുമ്മല്‍ ഷാര്‍ജ, ആനി വര്‍ഗ്ഗീസ്, സലീം പൊന്നമ്പത്ത് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

ഈ മാസം 31-നാണ് പുരസ്കാരം കൈമാറുക. ബഹുമതി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന്‍ രക്ഷാധികാരിയുമായ ഉമ്മന്‍ ചാണ്ടിയായിരിക്കും നല്‍കുക. കെ സി വര്‍ഗ്ഗീസിന്റെ സഹോദരന്‍ കൂടിയായ കെ സി ജോസഫ് എം എല്‍ എയുള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.

കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന്‍ സന്നദ്ധ രംഗത്ത് സജീവമായി ഇടപെടുന്നുണ്ടെന്നും നേരത്തെ പ്രഖ്യാപിച്ച കോട്ടയം കാരിത്താസ് കാന്‍സര്‍ കെയര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള 12 മുറികളടങ്ങിയ വാര്‍ഡ് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി നിലകൊള്ളുന്നുണ്ടെന്നും കെ സി വര്‍ഗ്ഗീസിന്റെ പത്നി ആനി വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗ്ഗീസിന്റെ ചരമദിനത്തില്‍ ചങ്ങാനേശ്ശേരി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പത്മശ്രീ സി കെ മേനോന്‍, കെ കെ ഉസ്മാന്‍, കെ എം വര്‍ഗ്ഗീസ്, ജോപ്പച്ചന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Thursday, July 2, 2009

ദോഹ കപ്പലപകടം:മരിച്ച 16 ഇന്ത്യക്കാരില്‍ 6 പേര്‍ മലയാളികളെന്നു സംശയം

ദോഹ:ഖത്തര്‍ തീരക്കടലില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള ചെറുകപ്പല്‍ മുങ്ങി കാണാതായ 30 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍
6 പേര്‍ മലയാളികളെന്നു സംശയം.

തിരച്ചിലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഖത്തര്‍ തീരദേശ സേന കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ നേപ്പാള്‍ സ്വദേശികളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മുങ്ങിയ കപ്പലില്‍നിന്ന് രണ്ടു മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

രക്ഷപ്പെട്ടവരില്‍ ബാലകൃഷ്ണന്‍ വേലായുധന്‍, ജയ്‌സണ്‍ വര്‍ഗീസ് എന്നിവരാണ് മലയാളികള്‍. അപ്പുറാവു പോത്തന്‍പള്ളിയാണ് രക്ഷപ്പെട്ട മൂന്നാമത്തെ ഇന്ത്യക്കാരന്‍. അപകടം നടക്കുമ്പോള്‍ ഇവര്‍ കപ്പലിന്റെ മേല്‍ത്തട്ടില്‍ ആയിരുന്നതിനാലാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്.

ദോഹാതുറമുഖത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കപ്പല പകടമുണ്ടായത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് ഖത്തര്‍ ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ തൊഴിലാളികളുമായി പോകുന്ന 'എം.വി. ദെവാസ്' എന്ന ചെറുകപ്പലാണ് അപകടത്തില്‍ പെട്ടത്. മോശമായ കാലാവസ്ഥയാണ് അപകടകാരണമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് അധികൃതരുടെ സാന്നിധ്യത്തില്‍ കപ്പല്‍ പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍.

മൊയ്തുണ്ണി, കുട്ടി, നാരായണന്‍, രഘുനാഥന്‍, ജോസഫ് സൂസായ്, പ്രഭു ചെല്ലം, ഫാറൂഖ് ബിശ്വാസ്, ഷൗക്കത്ത് ജാഫര്‍, മുഹമ്മദ് അമീന്‍, അബ്ദുള്‍ ഹക്കിം, റംസാന്‍ ഉമര്‍ഖാന്‍ ഷെയ്ക്ക്, മുഹമ്മദ് മുജമ്മില്‍ ഹുസൈന്‍, മുഹമ്മദ് ഷക്കീല്‍ നിര്‍വാന്‍, മുഹമ്മദ് റഫീഖ് സമാദാര്‍, മുജഫര്‍ ഹുസൈന്‍, മായിന്‍ നസീര്‍ഖാന്‍, പരിഹാര്‍, ജോസ്‌മോന്‍ എന്നിവരാണ് കാണാതായ ഇന്ത്യക്കാര്‍.

മാവേലിക്കര കറ്റാനം സ്വദേശി ജോര്‍ജ് മാത്യുവിന്റെ മിഡ്ഗള്‍ഫ് ഓഫ് ഷോര്‍ എന്ന കമ്പനിയുടേതാണ് കപ്പല്‍. ദുബായ് ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഏറെക്കാലം ഖത്തറിലായിരുന്നു. ജോര്‍ജ് മാത്യുവില്‍ നിന്ന് ദോഹയിലെ എച്ച്.ബി.കെ. കമ്പനിക്കാണ് നടത്തിപ്പുചുമതലയെന്നറിയുന്നു. എണ്ണക്കിണറുകളിലേക്ക് തൊഴിലാളികളെയും സാധനസാമഗ്രികളെയും എത്തിക്കാന്‍ കമ്പനി വാടകയ്‌ക്കെടുത്തതായാണ് വിവരം. ഇന്ത്യക്കാര്‍ക്കുപുറമെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു.

കപ്പല്‍ മുങ്ങി കാണാതായവരില്‍ ഒരാള്‍ എറണാകുളം വൈപ്പിന്‍ കുഴുപ്പിള്ളി ചെറുവയ്പ് വാഴപ്പിള്ളി ഉമ്മച്ചന്റെ മകന്‍ ജോസ്‌മോനാണെന്ന് (23) ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. കൂടാതെ കാണാതായ രഘുനാഥന്‍ കൊല്ലം കൊട്ടിയം തഴുത്തല സ്വദേശിയാണ്.

Wednesday, July 1, 2009

ദോഹ കപ്പലപകടം: മരിച്ച 30 പേരില്‍ 16 പേര്‍ ഇന്ത്യാക്കാര്‍

ദോഹ:ഖത്തര്‍ തീരത്ത് ഇന്നലെ മുങ്ങിയ ഡമാസ് വിക്ടറി കപ്പലിലെ 35 പേരില്‍ 30 പേര്‍ മരിച്ചു അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു. മരിച്ചവരില്‍ മലയാളികള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാലകൃഷ്‌ണന്‍, വേലായുധന്‍, ജയ്‌സണ്‍ മാത്യു, പ്രഭു ചെല്ലം എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. ഖത്തറിലെ ഇന്ത്യന്‍ എംബസി പി.ടി. ഐയെ അറിയിച്ചതാണിത്‌. രക്ഷപ്പെട്ട വിവരം ജയ്‌സണ്‍ തന്നെയാണ്‌ വീട്ടില്‍ വിളിച്ചറിയിച്ചത്‌.

എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളെ കൊണ്ടുപോകുന്ന മലയാളിയായ ജോര്‍ജ്‌മാത്യുവിന്റെ 'ഡമാസ്‌ വിക്ടറി'യെന്ന കപ്പലാണ്‌ മുങ്ങിയത്‌. ദോഹ തുറമുഖത്തുനിന്നും എട്ട്‌ നോട്ടിക്കല്‍മൈല്‍ അകലെ കപ്പല്‍ചാനല്‍ തുടങ്ങുന്ന സ്ഥലത്തുവച്ചാണ്‌ അപകടമുണ്ടായത്‌. ഖത്തറിലെ എച്ച്‌.ബി.കെ ക്ലീനിങ്‌ എന്ന കമ്പനിയാണ്‌ കപ്പല്‍ വാടകയ്‌ക്കെടുത്തിരുന്നത്‌. മോശം കാലാവസ്‌ഥയാണ്‌ അപകടകാരണമെന്നാണ്‌ കരുതുന്നത്‌.

മലയാളികള്‍ കഴിഞ്ഞാല്‍ ഇന്‍ഡോനീഷ്യക്കാരും ബംഗ്ലാദേശികളും നേപ്പാളികളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്‌. ഖത്തര്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്‌.

പന്നിപ്പനി:ഖത്തറില്‍ അഞ്ചുപേര്‍ നിരീക്ഷണത്തില്‍

ദോഹ:പന്നിപ്പനിയാണെന്ന് സംശയിക്കുന്ന അഞ്ചു കേസുകള്‍ കൂടി ഖത്തറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിദേശത്ത് നിന്നെത്തിയവരെയാണ് എച്ച്.വണ്‍ എന്‍1 വൈറസ് ബാധിച്ചവരെന്ന സംശയത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യ ഉന്നതാധികാര സമിതി വെളിപ്പെടുത്തി.

ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ 46കാരനായ ഖത്തര്‍ സ്വദേശിയാണ്.

ലണ്ടനില്‍ നിന്നാണ് ഇദ്ദേഹം ദോഹയിലെത്തിയത്. ഫിലിപ്പീന്‍സുകാരനായ രണ്ടുവയസ്സുകാരനാണ് ആസ്പത്രിയിലുള്ള മറ്റൊരാള്‍. 31കാരിയായ ഒരു ജപ്പാന്‍യുവതിയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുതന്നെയെത്തിയ തായ്‌വനിതയ്ക്കും എച്ച്.1 എന്‍.1 വൈറസ് ബാധിച്ചതായി സംശയിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിവരുന്നു.

ഫിലിപ്പീനില്‍ നിന്നെത്തിയ ആളാണ് അഞ്ചാമത്തെ രോഗബാധിതന്‍.നേരത്തേ പന്നിപ്പനി ബാധിതരെന്ന് സംശയിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച 14 രോഗികള്‍ചികിത്സകഴിഞ്ഞ് ആസ്പത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു.

Sunday, June 14, 2009

കുട്ടികളുടെ ആഹാരക്രമം:ഖത്തറില്‍ ശാസ്ത്രീയമല്ലെന്ന് പഠനം

ദോഹ:ഖത്തറിലെ മൂന്നിലൊന്ന് സ്‌കൂള്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ എഴുപതു ശതമാനം ആരോഗ്യത്തിന് ഗുണകരമായ പഥ്യാഹാരക്രമം തുടരുന്നില്ലെന്നാണ് ഏറ്റവും പുതിയ കുട്ടികളുടെ ജീവിതക്രമം സംബന്ധിച്ച പഠനം വെളിപ്പെടുത്തിയത്.

ഗവണ്മെന്റ്, സ്വതന്ത്ര പ്രൈമറി വിദ്യാലയങ്ങളിലെ 1467 ഖത്തരി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനമാണ് ഈ വസ്തുത വെളിപ്പെടുത്തിയത്. ഇവരില്‍ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവു കൊണ്ടുള്ള രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നു. അവരില്‍ പലരും തൂക്കക്കുറവോ അമിതമായ ഭാരമോ മൂലം ബുദ്ധിമുട്ടുകളനുഭവിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

23 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ക്രമാതീതമായ സ്ഥൂലത അനുഭവപ്പെടുമ്പോള്‍ 16 ശതമാനത്തിന് ശരാശരിയില്‍ കൂടുതല്‍ ശാരീരികഭാരം താങ്ങേണ്ടിവരുന്നു. എട്ടു ശതമാനം കുട്ടികള്‍ക്കു മാത്രമാണ് ശരിയായ ഭാരമുള്ളത്. അവര്‍ക്കാണെങ്കില്‍ സമൂഹത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയും ലഭിക്കുന്നില്ല.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്ററാണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ ഖത്തര്‍ ഓഫീസും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റിയും പഠനം നടത്തുന്നതില്‍ സഹകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ജീവിതക്രമത്തിലെ അപാകങ്ങള്‍ക്കെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി റിറ്റ്‌സു കാള്‍ട്ടണില്‍ നടന്ന സമാപനച്ചടങ്ങിലാണ് ആരോഗ്യമന്ത്രിയും ആരോഗ്യ ഉന്നതാധികാര സമിതി ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍കഹ്തനിയാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മൂന്നില്‍ രണ്ടു കുട്ടികള്‍ വീതം ഫാസ്റ്റ് ഫുഡ് ഭക്ഷിച്ച് ശീലിച്ചവരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 90 ശതമാനം പ്രധാന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ലഘുഭക്ഷണം കഴിക്കുന്നവരാണ്. അമ്പതു ശതമാനത്തിലധികം ചിപ്‌സും പലഹാരങ്ങളും കഴിക്കുന്നവരിലാണ് കുറഞ്ഞ ഭാരവും കാണുന്നത്. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ക്രമാതീതമായ സ്ഥൂലത കാണപ്പെടുന്നത് ആണ്‍കുട്ടികളിലാണ്.

എഴുപതു ശതമാനം പഥ്യാഹാരക്രമം പിന്തുടരുന്നില്ല. അമ്പതു ശതമാനം നിത്യഭക്ഷണത്തില്‍ ശരിയായ രീതി പിന്തുടരുന്നില്ല. 80 ശതമാനം കുട്ടികളും വ്യായാമം ചെയ്യുന്നില്ലെന്നും പഠനം തെളിയിക്കുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളിലാണ് ഈ പഠനം നടത്തിയത്.

ഭക്ഷ്യസാധന പരിശോധന:ഗള്‍ഫില്‍ ഏകീകൃത സംവിധാനം

ദോഹ:ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പരിശോധന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏകീകരിച്ചു നടത്താന്‍ സംവിധാനമൊരുങ്ങുന്നു. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും വിതരണാനുമതി നല്‍കുക.

ഇതിന് മുന്നോടിയായി ഭക്ഷണസാധനങ്ങള്‍ ജി.സി.സി.രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിന് മുമ്പായി പൊതുവായ പരിശോധന നടത്തുന്നതിനുള്ള ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും.

നിലവില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളും സ്വതന്ത്രമായിത്തന്നെ പരിശോധന നടത്തിയശേഷമാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു രാജ്യത്തിന് ഒരിനം ഭക്ഷണസാധനം ഇറക്കാനും മറ്റുള്ള രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ തിരസ്‌കരിക്കാനും നിലവിലുള്ള നിയമപ്രകാരം കഴിയും. ഗള്‍ഫ് രാഷ്ട്ര സഹകരണകൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ ഫുഡ്‌സേഫ്റ്റി കമ്മിറ്റിക്ക് രൂപം നല്‍കുന്നതിന് സംയുക്ത പാനലുണ്ടാക്കും. ഇടയ്ക്കിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാറുണ്ട്. ഭക്ഷണസാധനങ്ങളുടെ ഇറക്കുമതിയും പരിശോധനയും സഹകരണാടിസ്ഥാനത്തില്‍ നടത്തുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാനും സജീവമാക്കാനും വഴിയൊരുക്കുമെന്നാണ് ജി.സി.സി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെ അബുദാബിയിലും കുറച്ചു നാളുകള്‍ക്ക് മുമ്പ് ദോഹയിലും സേഫ്റ്റി കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ആരോഗ്യ ഉന്നതാധികാര സമിതിയാണ് യോഗം സംഘടിപ്പിച്ചിരുന്നത്.

പൊതുവായ സുരക്ഷാനിയമത്തിന്റെ ചട്ടക്കൂടുണ്ടാക്കുന്നതിനെക്കുറിച്ചും അത് ശക്തമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുമാണ് ദ്വിദിനയോഗം ചര്‍ച്ച നടത്തിയത്. നിലവിലുള്ള അപാകങ്ങള്‍ പരിഹരിച്ച് ഒരു ഏകീകൃത ഭക്ഷ്യ സുരക്ഷാനിയമവും ഇറക്കുമതി നിയമവും മേഖലയ്ക്കാകെ ബാധിക്കുന്ന രീതിയില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.

ഗുണകരമല്ലാത്തതും യോജ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ ഒരൊറ്റ ഗള്‍ഫ് രാജ്യങ്ങളിലും ഇറക്കാനനുവദിക്കുന്നതല്ലെന്നതാണ് നിയമം ഉറപ്പുവരുത്തുന്ന ആശയം. ചില പ്രത്യേക ഭക്ഷണം മറ്റു ചില രാജ്യങ്ങളില്‍ നിരോധിച്ചത് ചില രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷണസാധനങ്ങള്‍ അപകടകരമാണെങ്കില്‍ അത് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കി അത് തിരസ്‌കരിക്കാനുള്ള വിദഗ്ധര്‍ പ്രാദേശികമായോ മേഖലാടിസ്ഥാനത്തിലോ ഇല്ലെന്നതാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കമ്മിറ്റി ബന്ധപ്പെട്ട അധികൃതരുമായി വിനിമയം നടത്തി ഒരു പൊതു നിയമം നടപ്പിലാക്കുന്നതിനുള്ള ഊര്‍ജിത ശ്രമം നടത്താന്‍ യോഗം തീരുമാനിച്ചു.

Tuesday, April 21, 2009

ലോകാരോഗ്യ വികസനരംഗത്തുള്ള നിക്ഷേപം ലോകത്ത് പ്രതിഫലനമുണ്ടാക്കും:ബില്‍ഗേറ്റ്‌സ്‌



ദോഹ:ലോകാരോഗ്യ വികസനരംഗത്തുള്ള നിക്ഷേപം ലോകത്ത് പ്രതിഫലനമുണ്ടാക്കുമെന്നും വന്‍തോതില്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പ്രസ്താവിച്ചു.

ഖത്തറിലെ കാര്‍ത്തിജി മെലോണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര വിവര, വിനിമയ, സാങ്കേതിക വികസന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം പകരുന്നതും വ്യാപിക്കുന്നതും സാങ്കേതികവിദ്യ ഉപയോഗിച്ച് തടയുന്നതിന് പ്രവര്‍ത്തിക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കോ-ചെയര്‍ കൂടിയാണ് ബില്‍ഗേറ്റ്‌സ്.

അന്താരാഷ്ട്രതലത്തില്‍ ജനങ്ങളെ രോഗവിമുക്തരാക്കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമുള്ള പോംവഴികളെക്കുറിച്ചാണ് ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇത്തരം രംഗങ്ങളില്‍ കൂട്ടായി യത്‌നിക്കുന്നതിനുള്ള നല്ല ബന്ധമാണാഗ്രഹിക്കുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കഷ്ടപ്പെടുന്നവരെയും അവശരെയും എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ഗവണ്‍മെന്റുകളും ജനങ്ങളും സ്വകാര്യമേഖലകളും പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

Monday, April 20, 2009

മാന്ദ്യത്തിലും ഖത്തറില്‍ നല്ല സാമ്പത്തിക വളര്‍ച്ച

ദോഹ:ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീഷണിയില്ലെന്നു റിപ്പോര്‍ട്ട്.എണ്ണവിപണിയിലെ അസ്ഥിരതയും ഉയര്‍ന്ന നാണ്യപ്പെരുപ്പ നിരക്കും സൃഷ്ടിക്കുന്ന ആശങ്കകള്‍ക്കിടയിലും ഖത്തറില്‍ സാമ്പത്തിക വളര്‍ച്ച ആരോഗ്യകരമായി തുടരുന്നെന്നാണു വിലയിരുത്തല്‍.

ഈയിടെ പുറത്തുവിട്ട ഖത്തര്‍ ജിഡിപി കണക്കുകളും സാമ്പത്തികസുസ്ഥിരതയാണു വ്യക്തമാക്കുന്നത്. വാതക, അടിസ്ഥാനസൌകര്യ വികസന മേഖലകളില്‍ നടത്തിയ ഉയര്‍ന്ന തോതിലുള്ള നിക്ഷേപങ്ങളാണു ഖത്തര്‍ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തായത്.

നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അടിസ്ഥാനസൌകര്യ വികസന പദ്ധതികള്‍ക്കുവേണ്ടിയുള്ള വിഹിതം കുറച്ചതു സാമ്പത്തികവളര്‍ച്ചയെ ബാധിച്ചേക്കാം. എന്നാല്‍ ഇതോടൊപ്പം നാണ്യപ്പെരുപ്പവും കുറയുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം. അതേസമയം, വാതക, പെട്രോളിയം മേഖലയിലുള്ള ആശ്രിതത്വവും രാജ്യത്തു ബിസിനസ് നടത്തുന്നതിനുള്ള വന്‍ ചെലവും സമ്പദ്വ്യവസ്ഥയ്ക്കു ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Saturday, April 18, 2009

ബിലാ‍ല്‍ എന്ന ഇന്ത്യന്‍ സിനിമ മികച്ച ചിത്രം



ദോഹ:അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റിവെല്‍ സമാപിച്ചു. ഫെസ്റിവല്‍ ദോഹ ഷെറാട്ടണിലായിരുന്നു കഴിഞ്ഞ 13 മുറതല്‍ 16 വരെ നീണ്ട ഈ ഫെസ്റ്റിവെല്‍ നടന്നത്.ഫെസ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്തത്.

ഫെസ്റിവെലിനോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമരംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടായിരുന്നു. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

ഒരുമണിക്കൂറിലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അരമണിക്കൂറിനും ഒരുമണിക്കൂറിനുമിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അരമണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിച്ചത്.

രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ഇന്ത്യന്‍ സംവിധായകന്‍ സൌരവ് സാരംഗിന്റെ 'ബിലാല്‍' തിരഞ്ഞെടുക്കപ്പെട്ടു. 50,000 റിയാലാണ് (ഏകദേശം ഏഴു ലക്ഷം രൂപ) അവാര്‍ഡ് തുക. ദീര്‍ഘ ചിത്രവിഭാഗത്തിലാണു 'ബിലാല്‍' മല്‍സരിച്ചത്. അന്ധരായ മാതാപിതാക്കള്‍ക്കൊപ്പം ഇടുങ്ങിയ ഇരുട്ടുമുറിയില്‍ കഴിയുന്ന മൂന്നുവയസുള്ള ബിലാല്‍ എന്ന ബാലന്റെ കഥയാണു ചിത്രത്തിന്റെ പ്രമേയം.

'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കിയത്.ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കിയത്.

ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തിഅയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിച്ചു.

വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിച്ചു.

ഖത്തറിലെ പ്രവാസികള്‍ വോട്ടു ചെയ്തു

ദോഹ:കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനു സമാനമായി ദോഹയിലെ ലഖ്തയില്‍ നടന്ന പ്രതീകാത്മക തിരഞ്ഞെടുപ്പില്‍ ഒട്ടേറെപേര്‍ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടു മുതല്‍ 12 വരെയായിരുന്നു ഇവിടെ പോളിങ്. കൈപ്പത്തി, അരിവാള്‍ ചുറ്റിക ചിഹ്നങ്ങള്‍ അടങ്ങുന്നതായിരുന്നു ബാലറ്റ്.

നാട്ടിലെ ബൂത്ത് പോലെ പോസ്റ്ററുകളും ചുവരെഴുത്തും കൊടിതോരണങ്ങളും വോട്ടെടുപ്പു നടന്ന ക്യാംപില്‍ നിറഞ്ഞു.

യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തൊപ്പിയും ബാഡ്ജും ടീഷര്‍ട്ടുമണിഞ്ഞ്, വോട്ട് ചെയ്യാനെത്തിയവരെ ക്യാന്‍വാസ് ചെയ്യാനും ശ്രമം നടക്കുന്നുണ്ടായിരുന്നു.

ഇത്തവണ അധികാരത്തില്‍ എത്തുന്നവരെങ്കിലും പ്രവാസി വോട്ടവകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ വേണ്ടിയാണ് ഈ ശ്രമമെന്ന് സംഘാടകരായ അരിരംഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ത്രീകളും വോട്ടെടുപ്പില്‍ സജീവമായി പങ്കെടുത്തു. ക്യൂ നിന്നാണ് പലരും വോട്ട് ചെയ്തത്.

നാട്ടില്‍ വോട്ട് ചെയ്യാനായില്ലെങ്കിലും അതേ ദിവസം ഇവിടെ അതേ ആവേശത്തില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നതായി ചിലര്‍ പറഞ്ഞു. ഇന്ത്യയില്‍ ഫലം പ്രഖ്യാപിക്കുന്ന മേയ് പതിനാറിനേ ഇവിടെയും വോട്ടെണ്ണുകയുള്ളൂ.

തുടക്കം ശുചിത്വത്തില്‍ അവസാനം ഹൃദയസ്തംഭനത്തില്‍

ദോഹ:ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷനും .എം. എ ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് സൌജന്യ മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമായി. കുറഞ്ഞ വരുമാനക്കാരായ നാലായിരത്തോളം പേര്‍ക്ക് ഏകദിന ക്യാമ്പ് പ്രയോജനപ്പെട്ടു.

മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത 1300 രോഗികളാണ് സലത്ത ജദീദിലെ അല്‍ ഇസ്തിഖ്ളാല്‍ ബോയ്സ് സെക്കന്‍റ്റി സ്കൂളില്‍ നടന്ന ക്യാമ്പില്‍ ചികില്‍സ തേടിയെത്തിയത്. ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ രക്ഷാധികാരത്തില്‍ നടന്ന ക്യാമ്പിന്റെ മുഖ്യ പ്രായോജകര്‍ ഖത്തര്‍ ടെലികോം ആയിരുന്നു. 'ശുചിത്വം, ആരോഗ്യ സംരക്ഷണം' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍ മാര്‍ച്ച് 17 മുതല്‍ നടത്തിയ ശുചിത്വ ബോധവല്‍കരണ കാമ്പയിന്റെ സമാപനം കൂടിയായിരുന്നു മെഡിക്കല്‍ ക്യാമ്പ്.

ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സും മെഡിക്കല്‍ ക്യാമ്പിന്റെ മുഖ്യ രക്ഷാധികാരിയുമായ സഞ്ജീവ് കോഹ്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആസൂത്രണത്തോടെയുള്ള കൂട്ടായ്മയുടെ വിജയമാണ് തുടര്‍ച്ചയായ എട്ടാമത്തെ മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംരഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം .എ യുടെ ജനസേവന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.

തൊഴിലാളികളുടെ രോഗനിര്‍ണ്ണയത്തിനുള്ള അവസരവും തുടര്‍ചികില്‍സക്കുള്ള പ്രചോദനവുമാണ് ക്യാമ്പെന്ന് എച്ച്. എം. സി. കാര്‍ഡിയാക് സര്‍ജറി വൈസ് ചെയര്‍മാന്‍ ഡോ: അബ്ദുല്‍ വാഹിദ് അല്‍ മുല്ല പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായുള്ള മെഡിക്കല്‍ എക്സിബിഷന്‍ ഉദ്ഘാടനവും അല്‍ മുല്ല നിര്‍വഹിച്ചു.എം. എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റും ക്യാമ്പ് രക്ഷാധികാരിയുമായ ഡോ: സമീര്‍ കലന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്രസിഡന്റും ക്യാമ്പ് സംഘാടക സമിതി ചെയര്‍മാനുമായ വി. ടി. അബ്ദുല്ലക്കോയ ആമുഖം നിര്‍വഹിച്ചു.

പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമാണ് മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജന. കണ്‍വീനര്‍ അബൂബക്കര്‍ പി. എം. നന്ദി പറഞ്ഞു. മുഹമ്മദ് മുഹ്യുദ്ദീന്‍ ഖിറാഅത്ത് നടത്തി. പ്രൊഫ. പി. വി. സെയ്ത് മുഹമ്മദ് ചടങ്ങ് നിയന്ത്രിച്ചു.

1500 രിയാലിന് താഴെ മാസവരുമാനമുള്ള ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാരായ 1300 ഓളം രോഗികള്‍ക്ക് വിശദമായ പരിശോധനയും 2000 ലധികം പേര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി. ഓര്‍ത്തോപീഡിക്, ഡയബറ്റിക്സ്, ബ്ളഡ് പ്രഷര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് രോഗികളെ പരിശോധിച്ചത്. . എം. എ, ഖത്തര്‍ പെട്രോളിയം, എച്ച്. എം. സി എന്നിവയില്‍ നിന്നുള്ള നൂറിലധികം ഡോക്ടര്‍മാരും 120 ല്‍പരം പാരാമെഡിക്കല്‍ സ്റാഫുമാണ് സേവനമനുഷ്ഠിച്ചത്.

എച്ച്. എം. സി.യുടെയും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെയും സഹകരണത്തോടെ ഇ. സി. ജി, അള്‍ട്രാസൌണ് ട് സ്കാനിംഗ്, കൊളസ്ട്രോള്‍, യൂറിന്‍ പരിശോധനയും നടന്നു. എച്ച്. എം. സി യില്‍ നിന്നും സ്വകാര്യ ഫാര്‍മസികളില്‍ നിന്നും സൌജന്യമായി ലഭിച്ച ഒരു ലക്ഷ ത്തിലധികം റിയാലിന്റെ മരുന്ന് വിതരണം ചെയ്തു.

കടുത്ത പ്രമേഹരോഗികള്‍ക്ക് ഗ്ളൂക്കോമീറ്റര്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. പരിശോധനയില്‍ ഗുരുതരമായ രോഗം കണ് ടെത്തിയവരെ ഹമദ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തെരഞ്ഞെടുത്ത രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സൌജന്യമായി നല്‍കുകയും ഫോളോ അപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.

ക്യാമ്പ് പവലിയനില്‍ സൌജന്യ രക്തപരിശോധനക്ക് ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ സൌകര്യമൊരുക്കിയിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മൊബെയില്‍ രക്തബാങ്ക് അമ്പതിലധികം പേര്‍ക്ക് രക്തദാനത്തിന് അവസരമൊരുക്കി. അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍സിന്റെ സൌജന്യ നേത്ര പരിശോധനയുമുണ്ടായിരുന്നു. നിരവധി പേര്‍ക്ക് കണ്ണട സൌജന്യമായി നല്‍കി.

പവലിയനില്‍ ഒരുക്കിയ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് എക്സിബിഷന്‍ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. എം. ഇ. എസ്, ശാന്തിനികേതന്‍, ബിര്‍ള പബ്ളിക്, ഡി. പി. എസ് മോഡേണ്‍, ഡിയല്‍ ഇന്ത്യന്‍ സ്കൂളിലെയും വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് എക്സിബിഷനില്‍ പങ്കെടുത്തത്. ഗതാഗത വകുപ്പ്, ഫ്രണ് ട്സ് ഓഫ് എന്‍വയോണ്‍മെന്റ് സെന്റര്‍, ഖത്തര്‍ ഗ്രീന്‍ സെന്റര്‍, ഇസ്ളാമിക് യൂത്ത് അസോസിയേഷന്‍, ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) എന്നിവയുടെ സ്റാളുകള്‍ ക്യാമ്പ് പവലിയനില്‍ പ്രവര്‍ത്തിച്ചു.

ആരോഗ്യ ബോധവല്‍കരണ ക്ളാസുകള്‍ ക്യാമ്പിലെ മുഖ്യ ഇനമായിരുന്നു. പ്രമേഹം ഇന്ന്, പകര്‍ച്ച വ്യാധികള്‍, അമിത വണ്ണവും ആരോഗ്യ പ്രശ്നങ്ങളും, കുത്തിവെപ്പ്, വന്ധ്യത സ്ത്രീകളില്‍, രക്ഷാകര്‍തൃ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ: മോഹനന്‍ വി. കെ, ഡോ: ആന്റണി ജോര്‍ജ് ജോസഫ്, ഡോ: അബ്ദുല്‍ ഗഫൂര്‍ കുനിയില്‍, ഡോ: അബ്ദുറഷീദ്, ഡോ: സുജാത കൃഷ്ണകുമാര്‍, ഡോ: മുഹമ്മദ് ഹസന്‍ പി.പി എന്നിവര്‍ ക്ളാസ് നടത്തി.

'ഹൃദയസ്തംഭനം നിമിഷങ്ങളുടെ വില' എന്ന തലക്കെട്ടില്‍ ഡോ: അബ്ദുറഷീദ്, ഡോ: ബിജു ഗഫൂര്‍ എന്നിവര്‍ നടത്തിയ വര്‍ക്ഷോപ്പ് ശ്രദ്ധേയമായി. ഹൃദയ സതംഭനത്തിന്റെ കാരണങ്ങളും പ്രതിരോധ വഴികളും വിശദീകരിച്ച പഠനക്ളാസില്‍ ഹൃദയാഘാതമുണ് ടാവുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷകളും വിശദീകരിച്ചു. ഖത്തറിലെ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ട്രാഫിക് വകുപ്പിന്റെ പ്രദര്‍ശനവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.

രാവിലെ ഏഴ് മണി മുതല്‍ രാത്രി എഴ് വരെ മൂന്ന് സെഷനുകളായി നടന്ന ക്യാമ്പില്‍ ഇന്ത്യന്‍ ഇസ്ളാമിക് അസോസിയേഷന്‍, ഇസ്ളാമിക് യൂത്ത് അസോസിയേഷന്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ചു.

Thursday, April 16, 2009

ഇന്ന് പോളിങ്ങ് ബൂത്ത് നാളെ മെഡിക്കല്‍ ബൂത്തിലേക്ക്

ദോഹ:ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നാളെ സല്‍ത്താ ജദീദിലുള്ള അല്‍ ഇസ്തക്‌ലാല്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെ രാവിലെ ആരംഭിക്കുന്ന ക്യാമ്പ് രാത്രി വരെ ഉണ്ടായിരിക്കും.

പ്രമേഹം,രക്തസമ്മര്‍ദം,ആസ്ത്മ,അലര്‍ജി എന്നീ രോഗങ്ങള്‍ക്ക് വിദഗ്ധ പരിശോധനയുണ്ടാകുമന്നും, അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ന്ന് ചികിത്സയ്ക്ക് സഹായം നല്‍കുവാന്‍ നൂറോളം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഉണ്ടാകും ഒപ്പം ആരോഗ്യബോധവത്കരണ ക്ലാസ്സുകളും നടത്തുമെന്നും അതൊടൊപ്പം പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളും സൗജന്യമായി നല്‍കു‍മെന്നും സംഘാടകര്‍ അറീച്ചു.

അസോസിയേഷന്‍ സംഘടിപ്പിച്ച 'ശുചിത്വം, ആരോഗ്യം, സംരക്ഷണം' എന്ന ബോധവത്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പില്‍ 1100ലേറെ രോഗികള്‍ ഇതിനകം പേര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ക്യാമ്പിന്റെ സഹായികളായി പ്രവര്‍ത്തികും.

ക്യാമ്പിനോടനുബന്ധിച്ച് പ്രബന്ധം, ചിത്രരചന എന്നിവയില്‍ മത്സരങ്ങളും ആരോഗ്യപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്

Wednesday, April 15, 2009

വോട്ടെടുപ്പ്:കടലിനക്കരെയിക്കരെ സന്ദേശപ്രവാഹം

ദോഹ:ആരവമടങ്ങിയ അങ്കത്തട്ടുകള്‍ അടിയൊഴുക്കില്‍ ആടുമോ എന്ന വേവലാതി പ്രവാസ ലോകത്തും പ്രകടം.

നാട്ടില്‍ വിധിയെഴുത്തിന്റെ ദിനം തൊട്ടരികിലെത്തിയതോടെ ഇടവേളകളില്ലാതെ കടലിനക്കരെയിക്കരെ സന്ദേശപ്രവാഹം.

എസ്എംഎസ്, ഇ മെയില്‍ സന്ദേശങ്ങളില്‍ അഭ്യര്‍ഥനകളും കണക്കുകൂട്ടലുകളും പ്രവചനങ്ങളുമെല്ലാം കുമിഞ്ഞുകൂടുന്നു. സജീവ രാഷ്ട്രീയമുള്ള പലരും നാട്ടിലെത്തിക്കഴിഞ്ഞു.

ഇലക്ഷന്‍ ചൂട് ചാനലില്‍ കണ്ട് ഇരിപ്പുറയ്ക്കാതെ രണ്ടോമൂന്നോ ദിവസത്തേക്കു നാട്ടിലേക്കു തിരിച്ചവരുമുണ്ട്. ഇവരില്‍ പലര്‍ക്കും വോട്ടവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം.

നാട്ടിലെത്തിയാല്‍ പത്തു വോട്ടെങ്കിലും തങ്ങളുടെ സ്ഥാനാര്‍ഥിക്കു കൂടുതല്‍ പിടിച്ചുകൊടുക്കാമെന്ന ആവേശത്തിലാണ് ഇവര്‍. വോട്ട് വേട്ടയില്‍ അടവുകളുടെ പ്രഭവകേന്ദ്രം കൂടിയാണ് പ്രവാസലോകം.

ഒളിയുദ്ധം നടത്തുന്ന വിമതപ്പടയെ തളയ്ക്കാന്‍ അതത് മണ്ഡലങ്ങളില്‍ സ്വാധീനിക്കേണ്ടവര്‍, അതിനുള്ള ഉപായങ്ങള്‍ തുടങ്ങിയ ചാണക്യതന്ത്രങ്ങള്‍ ഗള്‍ഫില്‍ നിന്നു പ്രവഹിക്കുന്നു.

കേരളത്തില്‍ വിമാനമിറങ്ങി റോമിങ്ങുള്ള മൊബൈല്‍ ഓണ്‍ ചെയ്താല്‍ ഉടന്‍ സന്ദേശങ്ങളുടെ പ്രകടനം എത്തുകയായി.

കേരളത്തിലേക്കു സ്വാഗതം എന്ന സന്ദേശത്തിനു പിന്നാലെ വോട്ട് അഭ്യര്‍ഥനകളുടെ പ്രവാഹം. വരവറിഞ്ഞ് വലവീശാനുള്ള മുന്നണികളുടെ ഹൈടെക് തന്ത്രം.

സകല മുന്നണികള്‍ക്കും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഇങ്ങനെയെത്തുന്നു. മൊബൈല്‍ ഫോണ്‍ വോട്ടുതേടാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായിക്കഴിഞ്ഞു. പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികള്‍ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളും കുറവല്ല.

വിദേശത്തുള്ളവരുടെ ലിസ്റ്റെടുത്ത് സന്ദേശം അയയ്ക്കുന്നു. വോട്ടില്ലാത്ത ഗള്‍ഫുകാര്‍ക്ക് സന്ദേശം അയച്ചിട്ട് കാര്യമില്ലെങ്കിലും വീട്ടുകാരെക്കൊണ്ട് വോട്ട് ചെയ്യിക്കാമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍.

സജീവരാഷ്ട്രീയമില്ലാത്തവരെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളും വ്യക്തികളും ഗള്‍ഫിലുണ്ട്. നിഷ്പക്ഷ പ്രതിച്ഛായയോടെ ഇവര്‍ ചെന്നാല്‍ ചിലരുടെയെങ്കിലും വോട്ടുമറിക്കാമെന്ന് മുന്നണികള്‍ കണക്കുകൂട്ടുന്നു.

ഖത്തര്‍ പൊലീസില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വായ്പ

ദോഹ:ഖത്തറില്‍ പൊലീസിലെ പ്രവാസികള്‍ക്ക് ശമ്പളത്തിന്റെ അഞ്ചു മടങ്ങു വരെ ദീര്‍ഘകാല വായ്പകള്‍ ലഭ്യമാകും.

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചവരാകണമെന്നാണ് ഇതിന്റെ മാനദണ്ഡം.

സ്വദേശികള്‍ക്ക് ശമ്പളത്തിന്റെ പത്തു മടങ്ങു വരെയാണു വായ്പ.

Tuesday, April 14, 2009

തകര്‍ച്ച നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ല:പഠനം

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യം ഖത്തര്‍ നിര്‍മാണ മേഖലയെ ബാധിച്ചിട്ടില്ലെന്നു പഠനം.

നിര്‍മാണ പദ്ധതികളില്‍ 82 ശതമാനവും വൈകുമെങ്കിലും വകയിരുത്തിയ തുകയില്‍ മാറ്റം ഉണ്ടാകില്ലെന്നു യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുടെ പഠനത്തില്‍ പറയുന്നു.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 8250 കോടി ഡോളര്‍ (ഏകദേശം 4.16 ലക്ഷം കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്ന 191 വന്‍കിട പദ്ധതികളാണു ഖത്തറിലുള്ളത്. ഒരേയൊരു പദ്ധതി മാത്രമാണു റദ്ദാക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2008ല്‍ എല്ലാ മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തി. വിനോദ മേഖലയില്‍ മാത്രമാണ് 2008 അവസാനം ചെറിയ തകര്‍ച്ച പ്രകടമായത്.

ഖത്തറില്‍ സ്വദേശിവല്‍ക്കരണം വിദേശിയരെ ബാധിച്ചില്ല:തൊഴില്‍ മന്ത്രി

ദോഹ:ഖത്തറില്‍ സ്വദേശിവല്‍ക്കരണം ഫലം കണ്ടെന്ന് തൊഴില്‍ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ ഹസന്‍ അല്‍ സാബിത് അല്‍ ദൂസരി പറഞ്ഞു.

തൊഴില്‍ മന്ത്രാലയത്തില്‍ പേരു നല്‍കിയ സ്വദേശികളില്‍ 52% പേര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി നേടാനായി.

ശേഷിച്ചവര്‍ പൊതുമേഖലയിലും ജോലി നേടി. എന്നാല്‍, സ്വദേശിവത്കരണം പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് തടസ്സമാകില്ലെന്ന് അല്‍ ദൂസരി വ്യക്തമാക്കി.

സ്വദേശിവത്കരണത്തിനു വിഘാതമാകാത്ത രീതിയില്‍ പ്രവാസികളായ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു തുടരും. തൊഴിലുകളുടെ സ്വദേശിവല്‍കരണം സംബന്ധിച്ച നിയമത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ചില പ്രത്യേക തൊഴിലുകളില്‍ നിശ്ചിത അക്കാദമിക് യോഗ്യതയുള്ള സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കമ്പനികളോട് വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

Monday, April 13, 2009

വാഗ്ദാനങ്ങളല്ല വികസനം:ബാബു പോള്‍

ദോഹ:നേതാക്കന്‍മാരുടെ വാഗ്ദാനങ്ങളല്ല വികസനമെന്ന് ജനം തിരിച്ചറിയണമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ പറഞ്ഞു. ഖത്തറിലെ ഇസ്ലാമിക സംഘടനയായ പ്രത്യാശ സംഘടിപ്പിച്ച സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കെപി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സുവനീറും പ്രകാശിപ്പിച്ചു.

ഗ്രാമീണനന്മക്കായി പ്രവാസ കൂട്ടായ്മകള്‍ ശ്രമിക്കണം:ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ദോഹ:ഗ്രാമീണ നന്മകള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ കാലത്തിന്റെ നേട്ടമാണെന്നും പ്രദേശിക കൂട്ടായ്മകള്‍ക്കതില്‍ വലിയ പങ്ക്‌വഹിക്കാന്‍ കഴിയുമെന്നും എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

മരുതോങ്കര അസോസിയേഷന്‍ (മാസ്സുഖത്തര്‍) അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഷറഫ് ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്റ് അശറഫ് തൂണേരി സോവനീര്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് കെ.പി.നൂറുദ്ദീന്‍ അധ്യക്ഷതവഹിച്ചു.

സുവനീര്‍ എഡിറ്റര്‍ എ.കെ.നാസ്സര്‍ സുവനീര്‍ സമര്‍പ്പണം നടത്തി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡോ. മോഹന്‍തോമസ് യോഗം ഉദ്ഘാടനംചെയ്തു.

എസ്.എ.എം.ബഷീര്‍ (കെ.എം.സി.സി.), ആര്‍.പി.ഹസ്സന്‍(ഇന്‍കാസ്) ഇ.എം.സുധീര്‍ (സംസ്‌കൃതി) ഡോ. കെ.സി.ചാക്കോ(ഫ്രന്റ് ഓഫ് തിരുവല്ല) എന്നിവര്‍ പ്രസംഗിച്ചു.

'മരുതോങ്കര.കോം' എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജെറ്റ് എയര്‍വെയ്‌സ് ഖത്തര്‍ ജനറല്‍ മാനേജര്‍ കെ.പ്രസാദ് ഉദ്ഘാടനംചെയ്തു.

ജയന്‍ ഓര്‍മ്മയുടെ മായാജാലപ്രദര്‍ശനം,ഗാനമേള എന്നിവയുണ്ടായി. ജനറല്‍ സിക്രട്ടറി ജെയിംസ് മരുതോങ്കര സ്വാഗതവും സംഗീത വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

Sunday, April 12, 2009

അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റിവെല്‍ നാളെ

ദോഹ:അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റിവെലിന് നാളെ (ഏപ്രില്‍ 13 ന്) തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്.ഫെസ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

പ്രമുഖ സംവിധായകരും മാധ്യമപ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കു.അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റിവെല്‍ മദ്ധ്യപൌരസ്ത്യനാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റുകളിലൊന്നാണ്.

ഫെസ്റിവെലിനോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമരംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

ഒരുമണിക്കൂറിലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അരമണിക്കൂറിനും ഒരുമണിക്കൂറിനുമിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അരമണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാനെത്തുന്നത്.

'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നത്.ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തിഅയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.

വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും.

ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍.

സിജി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു



ദോഹ:കേരളത്തിലെ പിന്നോക്ക് തൊഴില്‍ വിദ്യാഭ്യാസ മേഖലകളെ മുന്‍ നിരയിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച് വരുന്ന സിജി നേട്ടങ്ങളില്‍ സായൂജ്യം കൊള്ളുന്നതോടൊപ്പം കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മുന്നില്‍ കണ്ടു
കൊണ്ട് നൂതന പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്ന് സിജി ടെക്നിക്കല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ എന്‍.വി.കബീര്‍ ഖത്തര്‍ ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പറഞ്ഞു.

സിജി ഖത്തര്‍ ചാപ്റ്റര്‍ ഫിറോസിന്റെ കോഡിനേറ്റര്‍ സി.എം.മുഹമ്മദ് ഫിറോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങലില്‍ സംതൃപ്തി രേഖപ്പെടുത്തിയ എന്‍.വി.കബീര്‍ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന്റെ വേദിയായി സിജി ഖത്തര്‍ ചാപ്റ്റര്‍ മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് സിജി ഖത്തര്‍ ചാപ്റ്ററിനെ നയിക്കുന്നതിനായി ഭാരവാഹികളെ തെരഞ്ഞെടുത്തു.

Saturday, April 11, 2009

കീഴടങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്ക് ശിക്ഷയില്ല:ഖത്തര്‍

ദോഹ:അനധികൃത തൊഴിലാളികള്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്നു ഖത്തര്‍ വ്യക്തമാക്കി.

എന്നാല്‍, കീഴടങ്ങുന്നവര്‍ക്കു തടവുശിക്ഷ അനുഭവിക്കാതെ, പിഴ മാത്രം നല്‍കി രാജ്യം വിടാം. സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടുന്നവര്‍ അനധികൃതമായി തൊഴിലെടുക്കുന്ന പ്രവണത ഏറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയത്തില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന അനധികൃത തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഖത്തറില്‍ മെഡിക്കല്‍ ക്യാമ്പ് 17ന്‌



ദോഹ:ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 3000 ത്തോളം പേര്‍ പരിശോധനയ്‌ക്കെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെ ഏപ്രില്‍ 17ന് സല്‍ത്താ ജദീദിലുള്ള അല്‍ ഇസ്തക്‌ലാല്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളിലായിരിക്കും ക്യാമ്പ്. രാവിലെ ആരംഭിക്കുന്ന ക്യാമ്പ് രാത്രി വരെ നീളുമെന്ന് രക്ഷാധികാരി ഡോ. സമീര്‍ കലന്തന്‍ അറിയിച്ചു.

പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, അലര്‍ജി എന്നീ രോഗങ്ങള്‍ക്ക് വിദഗ്ധ പരിശോധനയുണ്ടാകും. അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ന്ന് ചികിത്സയ്ക്ക് സഹായം നല്‍കുമെന്നും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സുബൈര്‍ അബ്ദുല്ല പറഞ്ഞു.

നൂറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തും. ഒപ്പം ആരോഗ്യബോധവത്കരണ ക്ലാസ്സുകളും നടത്തുമെന്ന് ഐ.എം.എ. ട്രഷറര്‍ ഡോ. നജീബ് പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളും സൗജന്യമായി നല്‍കും. അസോസിയേഷന്‍ സംഘടിപ്പിച്ച 'ശുചിത്വം, ആരോഗ്യം, സംരക്ഷണം' എന്ന ബോധവത്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അബ്ദുള്‍റഹ്മാന്‍ പുറക്കാട് പറഞ്ഞു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ അഞ്ചു ലക്ഷം രൂപ ചെലവിട്ട് ഒരു ഡയാലിസിസ് മെഷീന്‍ ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പില്‍ 1100ലേറെ രോഗികള്‍ ഇതിനകം പേര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ക്യാമ്പിന്റെ സഹായികളായി പ്രവര്‍ത്തിക്കുക. ക്യാമ്പിനോടനുബന്ധിച്ച് പ്രബന്ധം, ചിത്രരചന എന്നിവയില്‍ മത്സരങ്ങളും ആരോഗ്യപ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ഡോ. മാലിനി പറഞ്ഞു.

ഹോട്ടല്‍ റമദയില്‍ നടന്ന പത്രസമ്മേളനത്തില്‍ പി.എം. അബൂബക്കര്‍, ഡോ. റഷീദ്, ഡോ. റിദാതാന, അബ്ദുള്‍റഹ്മാന്‍ പുറക്കാട് എന്നിവരും പങ്കെടുത്തു.

ഡോ. മൂപ്പന്‍സ് മെഡ്കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു.



മെഡ്കെയര്‍ ഖത്തര്‍ ഉദ്ഘാടനം ഡോ. ഫാലഹ് മുഹമ്മദ് ദുസൈന്‍ അലി ഉദ്ഘാടനം ചെയ്യുന്നു.ഡോ. ആസാദ് മൂപ്പന്‍, ഡോ. സമീര്‍ മൂപ്പന്‍ , ഡോ. നാസര്‍ മൂപ്പന്‍ എന്നിവര്‍ സമീപം.

ദോഹ:ആതുര സേവന രംഗത്ത് കഴിഞ്ഞ രണ് ട് പതിറ്റാണ് ട് കാലത്തെ സേവന പാരമ്പര്യമുള്ള ഡോ. മൂപ്പന്‍സ് ഗ്രൂപ്പിന്റെ ദോഹയിലെ പ്രീമിയം സംരംഭമായ മെഡ്കെയര്‍ ക്ളിനിക് പ്രവര്‍ത്തനമാരംഭിച്ചു.

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിളെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ് ട് ധന്യമായ ചടങ്ങില്‍ ക്ളിനികിന്റെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യ മന്ത്രാലയത്തിലെ പോളിസി വിഭാഗം അക്ടിംഗ് അസിസ്റന്റ് മിനിസ്റര്‍ ഡോ. ഫാലഹ് ഹുസൈന്‍ അലി നിര്‍വഹിച്ചു. മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, ഡോ. മൂപ്പന്‍സ് ഹെല്‍ത്കെയര്‍ മാനേജ്മെന്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

കുടുംബങ്ങള്‍ താമസിക്കുന്ന ഹിലാല്‍ ഏരിയയില്‍ സൌകര്യപ്രദമായ രീതിയില്‍ സംവിധാനിച്ച മെഡ് കീയര്‍ ഹെല്‍ത് സെന്റര്‍ കൂടുതല്‍ പരിഗണനയും ശ്രദ്ധയും ആഗ്രഹിക്കുന്ന കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വദേശികളും വിദേശികളുമടങ്ങുന്ന എല്ലാ കുടുംബങ്ങളെയും മെഡ് കീയര്‍ ക്ളിനിക് ലക്ഷ്യം വെക്കുന്നതായി ക്ളിനികിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

മെഡ്കെയര്‍ ക്ളിനികില്‍ തുടക്കത്തില്‍ ഏഴ് ഡിപ്പാര്‍റ്റ്മെന്റുകളാണ് ഉണ് ടാവുക. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍തോപീഡിക്സ്, ഡെ ന്റിസ്ട്രി , ഇന്‍ഫര്‍ടിലിറ്റി , യൂറോളജി എന്നീ വിഭാഗങ്ങളില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

രാജ്യത്തെ പ്രമുഖ ഇന്‍ഷ്യൂറന്‍സ് കമ്പനികളുമായി സഹകരിച്ച് ഹെല്‍ത് ഇന്‍ഷ്യൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ക്ളിനിക് അത്യാധുനിക സൌകര്യങ്ങളുള്ളതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു. ഇന്‍ഹൌസ് ഫാര്‍മസിയും ലബോറട്ടറിയുമടക്കം ആവശ്യമായ എല്ലാസൌകര്യങ്ങളും ക്ളിനികില്‍ സജ്ജീകരിച്ചതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാസര്‍ മൂപ്പന്‍ പറഞ്ഞു.

2003 ലാണ് ഡോ. മൂപ്പന്‍സ് ഹെല്‍ത്കെയര്‍ മാനേജ്മെന്റ് സര്‍വീസസ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജൈദ ഫ്ളൈ ഓവറിനടുത്ത് അല്‍ റഫ പോളി ക്ളിനികിലൂടെയായിരുന്നു തുടക്കം.

തുടര്‍ന്ന് കുറഞ്ഞ വരുമാനക്കാരും തൊഴിലാളികളും കൂടുതലായി താമസിക്കുന്ന ഖത്തറിലെ ഇന്‍സ്ട്രിയല്‍ ഏരിയയില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഒരു പോളി ക്ളിനിക് എന്ന ദീര്‍ഘകാലത്തെ പതിനായരങ്ങളുടെ ആഗ്രഹ സാക്ഷാല്‍ക്കാരത്തിന്റെ ക്രെഡിറ്റ് അല്‍ റഫ പോളിക്ളിനിക് നേടി.
ഭൂരിഭാഗവും തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരും തിങ്ങി താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് മിതമായ നിരക്കില്‍ ആതുരസേവനം ലഭ്യമാക്കുകയായിരുന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ക്ളിനികിന് പ്രേരകം.

ദോഹയിലെ അല്‍ റഫ പോളി ക്ളിനികിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ച സഹകരണവും പിന്തുണയുമാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് സേവനം വ്യാപിപ്പിക്കുവാന്‍ പ്രേരണയായത്. ഖത്തര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറുന്നതിനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് താമസം മാറുന്ന കുടുംബങ്ങളുടേയും ബാച്ചിലര്‍മാരുടേയും എണ്ണത്തിലുണ് ടായ വര്‍ദ്ധനയും ആ ഭാഗത്ത് ആവശ്യമായ വൈദ്യ സേവനസൌകര്യത്തിന്റെ അഭാവവും ഈ സംരംഭത്തെ ശ്രദ്ധേയമാക്കുകയായിരുന്നു അത്യാധുനിക സൌകര്യങ്ങളോടെ ചിട്ടപ്പെടുത്തിയ ക്ളിനിക്ക് മിതമായ നിരക്കില്‍ മികച്ച സേവനം എന്ന നയമാണ് പിന്തുടരുന്നത്.

എന്നാല്‍ കൂടുതല്‍ മികച്ച പരിഗണനയും സൌകര്യവും ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് മെഡ്കെയര്‍ ക്ളിനിക് ആരംഭിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അവരുടെ നിലവാരത്തിനനുസരിച്ച വൈദ്യസേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

പുകവലി നിരോധന നിയമം:പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്



ദോഹ:ഖത്തറില്‍ പുകവലി നിയന്ത്രിക്കുന്നതിനും പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനും വ്യക്തമായ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.

വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുകവലി വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കണിശമായി നടപ്പില്‍ വരുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലോകപുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്കാരിക വേദികളുമായി സഹകരിച്ച് പുകവലിയുടെ ദോഷത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ് ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുവാന്‍ ആന്റി സ്മോക്കിംഗ് സൊസൈറ്റി തീരുമാനിച്ചതായി സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന കാമ്പയിന്‍ പുകവലി യുടെ ആരോഗ്യ മുന്നറിയിപ്പുകളാണ് മുഖ്യമായും ചര്‍ച്ച ചെയ്യുക.

മെയ് ഒന്നിനാണ് കാമ്പയിന്‍ തുടങ്ങുക. കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ ആസൂത്രണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് വകുപ്പ് അധികൃതരുമായി കഴിഞ്ഞ ദിവസം കാമ്പയിന്‍ പരിപാടികള്‍ ചര്‍ച്ച ചെയ്തതായും മന്ത്രാലയത്തിന്റെ പിന്തുണ വാഗ്ദാനം ലഭിച്ചതായും സൊസൈറ്റി ചെയര്‍മാന്‍ പറഞ്ഞു. പുകവലിയുടെ ദോഷം സംബന്ധിച്ച സംയുക്ത കാമ്പയിനാണ് യോഗം ചര്‍ച്ച ചെയ്തത്.

പുകവലി പോലെ തന്നെ പാസീവ് സ്മോക്കിംഗും ഏറെ ഗൌരവമായാണ് കാമ്പയിന്‍ വിലയിരുത്തുന്നത്. പുകവലിക്കുന്നില്ല എന്നതുകൊണ് ട് മാത്രം പുകവലിയുടെ ദോഷത്തില്‍ നിന്നും മോചനം ലഭിക്കുകയില്ല. പല കേസുകളിലും സെക്കന്റ് ഹാന്റ് സ്മോക്കിംഗാണ് ഏറെ ഗൌരവമുള്ളത്.

പുകവലിമുക്തമായ ചുറ്റുപാട് ഓരോരുത്തരുടേയും മൌലികാവകാശമാണ് ഇത് ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര ഏജന്‍സികളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വമ്പിച്ച മാറ്റമുണ് ടാക്കുവാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.

ചെയര്‍മാന് പുറമേ ആന്റി സ്മോക്കിംഗ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചെയര്‍മാന്‍ എം. പി. ഹസന്‍ കുഞ്ഞി, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവരും മന്ത്രാലയത്തെ പ്രതിനിധീകരിച്ച് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് വകുപ്പിലെ ഡോ. സോമി ഹസന്‍, ഡോ. ഫാത്തിമ അല്‍ സാദിഖ്, ഡോ. മായ അല്‍ ശൈബ, ഡോ. വലാ ഫത്താഹ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഖത്തര്‍ കാബിനറ്റ് പാസാക്കിയ പുകവലി വിരുദ്ധനിയമമനുസരിച്ച് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍, സ്ക്കൂളുകള്‍, മന്താലയങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍, ലിഫ്റ്റുകള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങി പൊതുജനങ്ങള്‍ പെരുമാറുന്ന എല്ലാ സ്ഥലങ്ങളിലും കണിശമായ പുകവലി നിരോധം ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റ് തീരുമാനം.

ഇത് പാലിക്കപ്പെടണമെങ്കില്‍ നിയമത്തെക്കുറിച്ചും പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇനിയും ബോധവല്‍ക്കരണം നടക്കേണ് ടതുണ് ട്. പതിനെട്ട് വയസ്സിന് താഴെയുളളവര്‍ക്ക് സിഗററ്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ് ട്. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ സിഗററ്റ് ഉല്‍പന്നങ്ങള്‍ കച്ചവടം നടത്താന്‍ പാടില്ല എന്നും നിയമത്തില്‍ വ്യവസ്ഥയുണ് ടണ് ട്.

ടൊബാക്കോ ഹെല്‍ത്ത് വാണിംഗ്സ് എന്നതാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകപുകവലി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഹാജിക്ക നിസ്വാര്‍ത്ത സേവനത്തിന്റെ ഉദാത്ത മാതൃക



ദോഹ:വേപ്പാടിന്റെ വേദനകളില്‍ സാന്ത്വനസ്പര്‍ശവുമായി മാതൃകാപരമായ സാമൂഹ്യ സേവനം നടത്തുന്ന ഹാജിക്ക ആദര്‍ണീയനായ പൊതുപ്രവര്‍ത്തകനാണെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പണിക്കവീട്ടില്‍ അഭിപ്രായപ്പെട്ടു.

ജനപ്രീതി പിടിച്ചുപറ്റിയ സാമൂഹ്യപ്രവര്‍ത്തകനായ എം.വി. അബ്ദുല്‍ ഖാദര്‍ എന്ന ഹാജിക്കാക്ക് 'സംസ്കാര ഖത്തറി'ന്റെ ഉപഹാരവും മംഗളപത്രവും സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആദരപൂര്‍വ്വം അഭിനന്ദനങ്ങളുമായി' എന്ന പരിപാടിയോടനുബന്ധിച്ച് ഐ.സി.സി.റോസ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് വീരപഴശ്ശിരാജാ അവാര്‍ഡ് നേടിയ കരീം അബ്ദുള്ളക്ക് ഐ.സി.സി. കള്‍ച്ചറല്‍ സെക്രട്ടറി സൈനുദ്ദീന്‍ വന്നേരിയും,നോര്‍ത്ത് അറ്റ്ലാന്റിക് കോളേജില്‍ മികച്ചമാര്‍ക്കുവാങ്ങിയ വിദ്യാര്‍ത്ഥി നദ അനസ്സിന് അഡ്വ: ഷബീനാമൊയ്തീനും ഉപഹാരങ്ങളും ആശംസാപത്രവും കൈമാറി.



അഡ്വ:എം.ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു.അര്‍ഷാദ് തെരുവത്ത് മംഗള പത്രങ്ങളവതരിപ്പിച്ചു.എസ്.എം.മുഹമ്മദ് ഷെരീഫ് സ്വാഗതവും അഷറഫ് പൊന്നാനി നന്ദിയും പറഞ്ഞു.

Friday, April 10, 2009

സംസ്കാര ഖത്തറിന്റെ അനുമോദന യോഗം ഇന്ന്

ദോഹ:സാമൂഹ്യ സേവനരംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഹാജിക്ക,ഇന്ത്യന്‍ പ്രസിണ്ടന്റില്‍ നിന്നും വീരപഴശ്ശിരാജാ പുരസ്ക്കാരം നേടിയ കരീം അബ്ദുള്ള,ഖത്തര്‍ വിദ്യാഭ്യാസവകുപ്പിന്റെ നോര്‍ത്ത് അറ്റ്ലാന്റാ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ നദ അനസ്സ് എന്നിവര്‍ക്ക് സംസ്കാര ഖത്തര്‍ സ്വീകരണം നല്‍കുന്നു.

ഇന്ന് (ഏപ്രില്‍ 10 വെള്ളിയാഴ്ച്ച)വൈകീട്ട് 6.30ന് ഐ.സി.സി റോസ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന "ആദരപൂര്‍വ്വം അഭിനന്ദനങ്ങളുമായ്'' എന്ന ചടങ്ങില്‍ എം.ടി.നിലമ്പൂര്‍,ഷാഹുല്‍ ഹമീദ് പണിക്കവീട്ടില്‍,അഡ്വ:ഷബീനാമൊയ്തീന്‍ തുടങ്ങിയവര്‍ സംബദ്ധിക്കും.

ഖത്തറുമായി ഇന്ത്യ സഹകരണം ദൃഡ്ഡമാക്കും:ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ

ദോഹ:ഖത്തറും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകളേറെയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയെ സന്ദര്‍ശിച്ച ശേഷമാണ് പത്രസമ്മേളനം ചേര്‍ന്നത്. ഇന്ത്യക്കാരുടെ ആത്മാര്‍ഥതയിലും സത്യസന്ധതയിലും ഖത്തര്‍ ഗവണ്മെന്റിനുള്ള മതിപ്പ് ഭരണാധികാരി അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.
'ഇന്ത്യയിലെ ഐ.ടി. മേഖലകളും , ഉന്നത കലാലയങ്ങളും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണ്. മാനേജ്‌മെന്റ് സ്ഥാപനങ്ങളും വളരെ പ്രശസ്തമാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. ഖത്തറില്‍ നടക്കുന്ന കരിയര്‍ ഫെയറില്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ സ്ഥാപനങ്ങളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. ആരോഗ്യ മേഖലയിലും ഖത്തറുമായി സഹകരണം വ്യാപിപ്പിക്കാനേറെ സാധ്യതകളുണ്ട്'' അംബാസഡര്‍ പറഞ്ഞു. ഇതിനു പുറമെ സൈനിക സുരക്ഷാമേഖലയിലും സഹകരണം ശക്തിപ്പെടുത്തുന്നുണ്ട്.

എംബസിയിലെ കോണ്‍സുലര്‍ സര്‍വീസ് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഓപ്പണ്‍ ഹൗസ് വീണ്ടും ആരംഭിക്കും.

ഓപ്പണ്‍ ഹൗസിലേക്കെത്തുന്ന പരാതികള്‍ നേരത്തേ തന്നെ സ്‌ക്രീന്‍ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തടസ്സം നീക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അംബാസഡര്‍ വെളിപ്പെടുത്തി.
എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്‌ലി, ഫസ്റ്റ് സെക്രട്ടറി എച്ച്.സി.ബി.അറോറ, ലേബര്‍ അറ്റാച്ചെ ടി.ആര്‍. മീന എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Thursday, April 9, 2009

വിദേശികളുടെ വൈദ്യ പരിശോധന ഖത്തറില്‍ കര്‍ശനമാക്കുന്നു

ദോഹ:ഖത്തറില്‍ ജോലി ചെയ്യാനെത്തുന്ന വിദേശികള്‍ക്ക് വൈദ്യ പരിശോധന കര്‍ശനമാക്കുന്നു. സ്വദേശത്ത് നിന്ന് വിശദമായ പരിശോധനയില്‍ ആരോഗ്യപരമായ തകരാറുകളില്ലെന്ന് ഉറപ്പുവരുത്തുന്നവരെ ഖത്തറിലെത്തി വീണ്ടും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി മാത്രമെ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും തീയ്യതി തീരുമാനമായില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വൈദ്യപരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനാ ഫലം അതാതു രാഷ്ട്രങ്ങളിലെ ഖത്തര്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ അറ്റസ്റ് ചെയ്യുകയും വേണം. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ എന്നീ ഏഷ്യന്‍ രാഷ്ട്രങ്ങളിലും സുഡാന്‍, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കാണ് വൈദ്യ പരിശോധന നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് അസിസ്റന്റ് മിനിസ്റര്‍ ഡോ അഹ്മദ് നാജി അറിയിച്ചു.

ഖത്തറിലെത്തുന്ന വിദേശിയരുടെ വൈദ്യ പരിശോധനയില്‍ ചേര്‍ച്ചയില്ലാതെ വരുന്നവരുടെ എണ്ണം അനുദിനം പെരുകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 2004-ല്‍ 1808 എന്നതായിരുന്നു വൈദ്യപരിശോധനയില്‍ തകരാറ് കണ്ടെത്തിയവരുടെ കണക്ക്.

2005-ല്‍ 2799, 2006-3779, 2007-4789, 2008-7938 എന്നിങ്ങനെ ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ വൈദ്യപരിശോധനയില്‍ ചേര്‍ച്ചയില്ലാത്തവര്‍ പെരുകിവരികയായിരുന്നു. പല മാറാ രോഗങ്ങളുള്ളവരും ഇതിലുള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഖത്തറില്‍ ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. അവിദഗ്ദ്ധ തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചുപോകേണ്ടി വന്നവര്‍. വീട്ടുജോലിക്കാര്‍, നിര്‍മ്മാണ മേഖലയിലുള്‍പ്പെടെ പണിയെടുക്കാനെത്തുന്നവര്‍ എന്നിവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും ഡോ നാജി വിശദീകരിച്ചു.

ഏഴു രാഷ്ട്രങ്ങളിലായി മൊത്തം 194 പരിശോധനാ കേന്ദ്രങ്ങള്‍ക്കാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതെന്ന് അതിര്‍ത്തി, പാസ്പോര്‍ട്ട്, പ്രവാസി കാര്യ ജനറല്‍ ഡയരക്ടറേറ്റ് അസിസ്ററ്റന്റ് ഡയരക്ടര്‍ കേണല്‍ മുഹമ്മദ് അല്‍അതീഖ് അറിയിച്ചു. ഇന്ത്യയില്‍ 72 കേന്ദ്രങ്ങളാണ് പരിശോധനയ്ക്കായി അനുവദിച്ചിട്ടുള്ളത്.

പാക്കിസ്ഥാനില്‍ 22 കേന്ദ്രങ്ങളും ഫിലിപ്പീന്‍സില്‍ 19 കേന്ദ്രങ്ങളുമുണ്ട്. ശ്രീലങ്കയില്‍ 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ബംഗ്ളാദേശില്‍ 35 കേന്ദ്രങ്ങളുണ്ട്. നേപ്പാളില്‍ തലസ്ഥാനമായ കാഡ്മണ്ടുവിലെ അഞ്ചു കേന്ദ്രങ്ങളില്‍ മാത്രമെ പരിശോധന അനുവദിക്കുകയുള്ളൂ. ഇന്തോനേഷ്യയില്‍ 27, സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 3, ഈജിപ്തില്‍ കൈറോ, അലക്സാണ്ടറിയ എന്നിവിടങ്ങളിലായി 9 പരിശോധനാ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ആറു കേന്ദ്രങ്ങളുണ്ട്.

ഇന്ത്യയിലെ കേരളത്തില്‍ പതിനാറ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കോഴിക്കോട്-5, കൊച്ചി-5, മഞ്ചേരി-2, തിരൂര്‍-1, തിരുവനന്തപുരം-3 എന്നിങ്ങനെണ് പരിശോധനാ കേന്ദ്രങ്ങളെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. ഖത്തര്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ അറ്റസ്റേഷന്‍ സംവിധാനം ജി സി സി രാഷ്ട്രങ്ങളുടെ തലസ്ഥാനമായ റിയാദില്‍ നിന്നു നിയന്ത്രിക്കാവുന്ന വിധത&