Saturday, January 17, 2009

ഖത്തര്‍ ഇസ്രയേല്‍ ബന്ധം വിഛേദിച്ചു ; അറബ് ഉച്ചകോടിയില്‍ ഭിന്നത രൂക്ഷം

ദോഹ:ഗാസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു ഖത്തറും മൌറിത്താനിയയും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര, സാമ്പത്തിക ഇടപാടുകളും വിഛേദിച്ചു. ഗാസ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. അതേസമയം, പ്രശ്നത്തില്‍ ഇടപെടേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് അറബ് ലോകത്തു ഭിന്നത രൂക്ഷമാകുകയാണ്.

അറബ് ലീഗിന്റെയും പ്രമുഖ അംഗരാജ്യങ്ങളായ സൌദിയുടെയും ഈജിപ്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണു ദോഹയില്‍ ഖത്തര്‍ ഉച്ചകോടി നടത്തിയത്. ഹമാസ് പൊളിറ്റ് ബ്യൂറോ തലവന്‍ ഖാലിദ് മെഷാലും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസ്സദും പങ്കെടുത്തു. സമാന്തരമായി കുവൈത്തില്‍ ചേര്‍ന്ന അറബ് വിദേശമന്ത്രി തല യോഗത്തില്‍ ദോഹ ഉച്ചകോടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. തിങ്കളാഴ്ച കുവൈത്തില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ ഗാസ പ്രശ്നം ചര്‍ച്ചചെയ്യാമെന്നും പ്രത്യേക ഉച്ചകോടി ആവശ്യമില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

ദുഃഖകരമായ സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമര്‍ മൂസ അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തലിനായി ഇൌജിപ്ത് നടത്തുന്ന ശ്രമങ്ങള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കാനായിരുന്നു സൌദി വിദേശമന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്റെ ആഹ്വാനം. ദോഹ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്ലാമിക് ജിഹാദ് തലവന്‍ റമദാന്‍ ഷല്ല, പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് പലസ്തീന്‍ ജനറല്‍ കമാന്‍ഡ് തലവന്‍

അഹമ്മദ് ജിബ്രില്‍ എന്നിവരും പങ്കെടുത്തു. ഖത്തര്‍ അമീര്‍ അയച്ച പ്രത്യേക വിമാനത്തിലാണ് ഇവരെയും മെഷാലിനെയും ദമാസ്കസില്‍ നിന്നു കൊണ്ടുവന്നത്.

അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നു സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദും ദോഹ ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധം പാടെ ഉപേക്ഷിക്കാനുള്ള ഒൌദ്യോഗിക വേദിക്കുവേണ്ടിയാണ് ഖത്തര്‍ അടിയന്തര ഉച്ചകോടി ആവശ്യപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ വിഭാഗത്തെ പിന്തുണയ്ക്കുന്ന ഈജിപ്തും സൌദിയും ഒരുവശത്തും ഹമാസിനെ പിന്തുണയ്ക്കുന്ന സിറിയയും ഖത്തറും മറുവശത്തുമായുള്ള ചേരിതിരിവ് അറബ് ലീഗിനെ കൂടുതല്‍ നിഷ്ക്രിയമാക്കുമെന്നു വിലയിരുത്തപ്പെടുന്നു.

അബ്ബാസിന്റെ സൈന്യത്തിന്റെ സാന്നിധ്യമില്ലാതെ ഗാസയിലേക്കുള്ള അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന ഈജിപ്ത് നിലപാട് ഇസ്രയേലിന്റെ ഉപരോധത്തെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നു മറുപക്ഷം വിമര്‍ശിച്ചിരുന്നു. മരുന്നും മറ്റു സഹായങ്ങളും കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ടെന്നാണ് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഈജിപ്ത് വിദേശമന്ത്രി അഹമ്മദ് അബൂല്‍ ഖെയ്ത്ത് പറഞ്ഞത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു ഖത്തറും മൌറിത്താനിയയും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര, സാമ്പത്തിക ഇടപാടുകളും വിഛേദിച്ചു. ഗാസ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ വിളിച്ചുചേര്‍ത്ത ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. അതേസമയം, പ്രശ്നത്തില്‍ ഇടപെടേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് അറബ് ലോകത്തു ഭിന്നത രൂക്ഷമാകുകയാണ്.

അറബ് ലീഗിന്റെയും പ്രമുഖ അംഗരാജ്യങ്ങളായ സൌദിയുടെയും ഈജിപ്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണു ദോഹയില്‍ ഖത്തര്‍ ഉച്ചകോടി നടത്തിയത്. ഹമാസ് പൊളിറ്റ് ബ്യൂറോ തലവന്‍ ഖാലിദ് മെഷാലും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസ്സദും പങ്കെടുത്തു. സമാന്തരമായി കുവൈത്തില്‍ ചേര്‍ന്ന അറബ് വിദേശമന്ത്രി തല യോഗത്തില്‍ ദോഹ ഉച്ചകോടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. തിങ്കളാഴ്ച കുവൈത്തില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ ഗാസ പ്രശ്നം ചര്‍ച്ചചെയ്യാമെന്നും പ്രത്യേക ഉച്ചകോടി ആവശ്യമില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.