Wednesday, February 4, 2009

'പ്രതീക്ഷ' സഹായം തേടി ഖത്തറില്‍

ദോഹ:ബുദ്ധിമാന്ദ്യം സംഭവിച്ച നൂറില്‍പ്പരം കുട്ടികള്‍ക്ക് സൗജന്യമായി പരിചരണവും വിദ്യാഭ്യാസവും നല്‍കുന്ന മുക്കത്തെ പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂള്‍ 11-ആം വര്‍ഷത്തിലേക്ക് കടക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള വകുപ്പുകളുടെയും കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവയില്‍നിന്ന് ഗ്രാന്റുകളൊന്നും ലഭിക്കാത്ത സ്‌കൂളിന് പൊതുജനങ്ങളില്‍ നിന്നുള്ള സഹായം മാത്രമാണ് പിന്‍ബലമെന്ന് സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫെഡറേഷന്‍ ഓഫ് മെന്റലി റിട്ടാര്‍ട്ടഡ് കേരള ചെയര്‍മാനുമായ വി. കുഞ്ഞാലിഹാജി പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിന്റെ പ്രചാരണാര്‍ഥം ദോഹയിലെത്തിയതാണ് അദ്ദേഹം.

മുക്കത്തുനിന്നും സമീപഗ്രമപ്പഞ്ചായത്തുകളില്‍ നിന്നുമുള്ള 150ഓളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വാഹനസൗകര്യത്തിന്റെ അഭാവംമൂലം ഏകദേശം 90 പേരാണ് ദിവസവും സ്‌കൂളില്‍ വരുന്നത്. ഇവരെ പഠിപ്പിക്കാനും പരിചരിക്കാനുമായി തുച്ഛശമ്പളത്തില്‍ 17 ജീവനക്കാരുമുണ്ട്.

ഹോസ്റ്റല്‍ കെട്ടിടനിര്‍മാണം, സ്പീച്ച് ആന്‍ഡ് ഫിസിയോ തെറാപ്പി യൂണിറ്റ്, പഠനോപകരണങ്ങള്‍ തുടങ്ങി 30 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഉദാരമതികളുടെ സഹായത്തോടെ വാങ്ങിയ 40 സെന്റിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ പുതിയ കെട്ടിടം അടുത്തിടെ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ ഉദ്ഘാടനം ചെയ്തിരുന്നു.

നടത്തിപ്പിന് പ്രതിമാസം ഏകദേശം അരലക്ഷം രൂപ ചെലവുവരുന്ന സ്‌കൂളിന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ലഭിക്കുന്ന സംഭാവനയാണ് ആശ്രയം. തൊഴില്‍പരിശീലനകേന്ദ്രം, സ്‌കൂളിലെത്തിക്കാന്‍ കഴിയാത്ത കുട്ടികളെ വീടുകളിലെത്തി പരിചരിക്കുന്ന ഹോംകെയര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, വികലാംഗര്‍ക്കുള്ള ഗൈഡന്‍സ് സെന്റര്‍ തുടങ്ങിയവ സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

സ്‌കൂളിന്റെ ചുമതല ജനകീയ കമ്മിറ്റിക്കാണ്. ഡോ. സുധനാണ് പ്രസിഡന്റ്. ഹോസ്റ്റല്‍ നിര്‍മാണത്തിന് ധനസമാഹരണം ഉദ്ദേശിച്ച് സോവനീര്‍ പുറത്തിറക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് മുക്കം ഓര്‍ഫനേജ് റിലീഫ് കമ്മിറ്റി കണ്‍വീനര്‍കൂടിയായ കുഞ്ഞാലിഹാജി പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് 6096418 എന്ന നമ്പറില്‍ ബന്ധപ്പെടാം.

പ്രസ്റ്റീജ് റസ്റ്റോറന്റില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.പി. അഷ്‌റഫ്, വര്‍ക്കേഴ്‌സ് കമ്മിറ്റി മാനേജിങ് ഡയറക്ടര്‍ കെ.പി. ഫൈസല്‍ എന്നിവരും സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ബുദ്ധിമാന്ദ്യം സംഭവിച്ച നൂറില്‍പ്പരം കുട്ടികള്‍ക്ക് സൗജന്യമായി പരിചരണവും വിദ്യാഭ്യാസവും നല്‍കുന്ന മുക്കത്തെ പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂള്‍ 11-ആം വര്‍ഷത്തിലേക്ക് കടക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള വകുപ്പുകളുടെയും കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവയില്‍നിന്ന് ഗ്രാന്റുകളൊന്നും ലഭിക്കാത്ത സ്‌കൂളിന് പൊതുജനങ്ങളില്‍ നിന്നുള്ള സഹായം മാത്രമാണ് പിന്‍ബലമെന്ന് സ്ഥാപനത്തിന്റെ സെക്രട്ടറിയും ഫെഡറേഷന്‍ ഓഫ് മെന്റലി റിട്ടാര്‍ട്ടഡ് കേരള ചെയര്‍മാനുമായ വി. കുഞ്ഞാലിഹാജി പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളിന്റെ പ്രചാരണാര്‍ഥം ദോഹയിലെത്തിയതാണ് അദ്ദേഹം.