Sunday, June 8, 2008

എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്‌ക്ക്‌ 139 ഡോളറായി


ദോഹ:അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 139.12 ഡോളറിലെത്തി. എണ്ണവിലയില്‍ ഇതുവരെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. വെള്ളിയാഴ്‌ച മാത്രം വീപ്പയ്‌ക്ക്‌ 10.75 ഡോളറാണ്‌ വര്‍ധിച്ചത്‌. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്‌. എണ്ണവില അധികം വൈകാതെതന്നെ വീപ്പയ്‌ക്ക്‌ 150 ഡോളറായി ഉയരുമെന്ന്‌ നിരീക്ഷകര്‍ മുന്നറിയിപ്പ്‌ നല്‍കി.

ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്‌പാദന രാജ്യമായ നൈജീരിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചൈനയിലും സാമ്പത്തിക മാന്ദ്യം നേരിടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുമാണ്‌ എണ്ണവില വീണ്ടും ഉയര്‍ത്തിയത്‌.

എണ്ണവില റെക്കോഡ് സൃഷ്ടിച്ച സാഹചര്യത്തില്‍ ജപ്പാനില്‍ ചേര്‍ന്ന ജി-എട്ട്‌ രാജ്യങ്ങളുടെ യോഗത്തിലാണ്‌ അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണവില കൂട്ടണമെന്ന നിര്‍ദേശം വെച്ചത്‌. ''പല രാഷ്ട്രങ്ങളും എണ്ണയ്‌ക്ക്‌ സബ്‌സിഡി നല്‍കുന്നതാണ്‌ ആവശ്യം വര്‍ധിക്കാനുള്ള കാരണമെന്ന്‌ നമുക്കറിയാം. അതുടന്‍ നിര്‍ത്തണം''-അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാം ബോഡ്‌മാന്‍ കുറ്റപ്പെടുത്തി.

പെട്ടെന്ന്‌ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയില്‍ എണ്ണവില കുറഞ്ഞത്‌ ഉപഭോഗം വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമാവുന്നു. ഉത്‌പാദനത്തിലെ കുറവല്ല, വിപണിയിലെ വര്‍ധിച്ച ആവശ്യമാണ്‌ എണ്ണവില കുതിച്ചുയരാന്‍ കാരണം. എണ്ണ വിപണിയില്‍ നിയന്ത്രണങ്ങളുടെ ആവശ്യമില്ല-അദ്ദേഹം പറഞ്ഞു. എന്നാല്‍ എണ്ണയ്‌ക്കുള്ള സബ്‌സിഡി ഉടന്‍ ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന്‌ ഇന്ത്യയും ചൈനയും വ്യക്തമാക്കി.

നൂറുകോടി ജനങ്ങള്‍ക്കു സഹായകമാകുന്ന നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കുകയെന്നത്‌ നടക്കുന്ന കാര്യമല്ലെന്ന്‌ ഇന്ത്യന്‍ സ്ഥാനപതി ഹേമന്ത്‌ കൃഷ്‌ണന്‍ സിങ്‌ പറഞ്ഞു. വികസ്വര രാഷ്ട്രമെന്ന നിലയില്‍ സബ്‌സിഡികള്‍ പൂര്‍ണമായും എടുത്തുകളയാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇന്ത്യയെന്ന്‌ യോഗത്തില്‍ പങ്കെടുത്ത ഹേമന്ത്‌ വ്യക്തമാക്കി.

ഘട്ടംഘട്ടമായേ എണ്ണവില കൂട്ടാനാകൂ എന്ന്‌ ചൈനയും വ്യക്തമാക്കി. കൃഷിയടക്കമുള്ള ദുര്‍ബല മേഖലകളെ നിലനിര്‍ത്താന്‍ സബ്‌സിഡി അത്യാവശ്യമാണെന്ന്‌ ചൈനയും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്‌ത്തൃ രാഷ്ട്രമാണ്‌ ചൈന. 2500 കോടി ഡോളറാണ്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്കും പ്രകൃതിവാതകത്തിനും പ്രതിവര്‍ഷം സബ്‌സിഡി നല്‍കാന്‍ ചൈനയുടെ ചെലവ്‌. ഇന്ത്യയ്‌ക്ക്‌ ഈ ഇനത്തില്‍ 2000 കോടി ഡോളറാണ്‌ ചെലവ്‌ വരുന്നത്‌. അതിനിടെ എണ്ണ ഉത്‌പാദക രാഷ്ട്രങ്ങള്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന്‌ ജി-8 രാഷ്ട്രങ്ങളുടെ യോഗം ആവശ്യപ്പെട്ടു.

എന്നാല്‍ റെക്കോഡ്‌ എണ്ണവില നേരിടുന്നതിനാവശ്യമായ അഭിപ്രായ സമന്വയത്തിലെത്താന്‍ യോഗത്തിനായില്ല. ഊര്‍ജ വിപണിയിലും നിക്ഷേപത്തിലും കൂടുതല്‍ സുതാര്യത വേണമെന്ന്‌ അമേരിക്ക, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവ ആവശ്യപ്പെട്ടു. എണ്ണയുദ്‌പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്‌ കൂടുതല്‍ ഉത്‌പാദനം നടത്തണമെന്നും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആവശ്യപ്പെട്ടു.

കുതിച്ചുയരുന്ന എണ്ണവില ആഗോള സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ തന്നെ ഭീഷണിയായ പശ്ചാത്തലത്തിലാണ്‌ യോഗം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്‌ച ജി-എട്ട്‌ അംഗരാഷ്ട്രങ്ങളുടെ സമ്പൂര്‍ണ യോഗം ചേരുന്നുണ്ട്‌.

3 comments:

Unknown said...

ദോഹ:എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ വീപ്പയ്‌ക്ക്‌ 139 ഡോളറായി .

ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്‌പാദന രാജ്യമായ നൈജീരിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ചൈനയിലും സാമ്പത്തിക മാന്ദ്യം നേരിടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുമാണ്‌ എണ്ണവില വീണ്ടും ഉയര്‍ത്തിയത്‌.

എണ്ണവില റെക്കോഡ് സൃഷ്ടിച്ച സാഹചര്യത്തില്‍ ജപ്പാനില്‍ ചേര്‍ന്ന ജി-എട്ട്‌ രാജ്യങ്ങളുടെ യോഗത്തിലാണ്‌ അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണവില കൂട്ടണമെന്ന നിര്‍ദേശം വെച്ചത്‌. ''പല രാഷ്ട്രങ്ങളും എണ്ണയ്‌ക്ക്‌ സബ്‌സിഡി നല്‍കുന്നതാണ്‌ ആവശ്യം വര്‍ധിക്കാനുള്ള കാരണമെന്ന്‌ നമുക്കറിയാം. അതുടന്‍ നിര്‍ത്തണം''-അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാം ബോഡ്‌മാന്‍ കുറ്റപ്പെടുത്തി.

Joker said...

''പല രാഷ്ട്രങ്ങളും എണ്ണയ്‌ക്ക്‌ സബ്‌സിഡി നല്‍കുന്നതാണ്‌ ആവശ്യം വര്‍ധിക്കാനുള്ള കാരണമെന്ന്‌ നമുക്കറിയാം. അതുടന്‍ നിര്‍ത്തണം''-അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാം ബോഡ്‌മാന്‍ കുറ്റപ്പെടുത്തി.

വിചിത്രം തന്നെ ഈ അഭിപ്രായം.കഴിഞ്ഞ ഓപെക്ക് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്.എണ്ണ വില വര്‍ദ്ദിക്കുന്നത് രാഷ്ട്രീയ കാരണങ്ങല്‍ നിമിത്തം ഈണെന്നാണ്.

എണ്ണവില വര്‍ദ്ദിക്കുന്നതോടെ ഇതിന്റെ ഭാരം നേരെ ചെന്ന് പതിയുക ശരാശരിക്കാരന്റെ ജീ‍വിതത്തിലേക്കാണ്.അത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി പേരിനെങ്കിലും ഏര്‍പ്പെടുത്തുന്നത് അവര്‍ക്ക് ഒരാശ്വാസമാണ്.ഇതും തെറ്റാണേന്ന് പറയുന്നതില്‍ എവിടെയാണ് കഴമ്പ്.

ചേര്‍ത്ത് വായിക്കാന്‍

http://www.madhyamamonline.in/news_details.asp?id=8&nid=190562&page=1

Sapna Anu B.George said...

വലിയ വിവരം ഇല്ല ഇതിനെക്കുരിച്ചു........ വായിച്ചതിലും കണ്ടതിലും സന്തോഷം