Wednesday, December 17, 2008

ഗള്‍ഫ്-സിങ്കപ്പൂര്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമായി

ദോഹ:ഗള്‍ഫ് രാജ്യങ്ങളും സിങ്കപ്പൂരും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായി.

ഇന്നലെ ദീവാന്‍ അമീരിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയും ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യയും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹീസിയെന്‍ ലൂങും കരാറില്‍ ഒപ്പുവെച്ചു.

ധനമന്ത്രി യൂസുഫ് ഹുസൈന്‍ കമാല്‍, വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി, അന്തര്‍ദേശീയ സഹകരണ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ, സിങ്കപ്പൂര്‍ വ്യവസായവാണിജ്യ മന്ത്രി വില്യം ഹിംഗ് ക്യാങ്, വിദേശ കാര്യ സഹമന്ത്രി സൈനുല്‍ ആബിദീന്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗള്‍ഫ് രാജ്യങ്ങളും സിങ്കപ്പൂരും തമ്മില്‍ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ കരാര്‍ വഴിയൊരുക്കുമെന്ന് ശൈഖ് ഹമദ് ബിന്‍ ജാസിം അഭിപ്രായപ്പെട്ടു. കരാറോടെ ഈ രാജ്യങ്ങള്‍ക്കിടയിലെ പരസ്പര വാണിജ്യം വര്‍ധിക്കും. നിക്ഷേപരംഗത്തും കരാര്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിങ്കപ്പൂരിനെ സംബന്ധിച്ച് സുപ്രധാനമാണ് ഈ കരാറെന്ന് ലീ ഹീസിയെന്‍ സൂങ് പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കാണിച്ച താല്പര്യം അഭിനന്ദനാര്‍ഹമാണ്. വിവിധ രംഗങ്ങളിലായി നിരവധി സിങ്കപ്പൂര്‍ കമ്പനികള്‍ ഗള്‍ഫ് വിപണിയിലുണ്ട്. അവക്ക് കരാര്‍ ഏറെ സഹായകമാവും. ഇതോടെ സിങ്കപ്പൂരിന്റെ ഉല്പന്നങ്ങളില്‍ 99 ശതമാനവും താരിഫ് കൂടാതെ ഗള്‍ഫ് വിപണികളിലെത്തും. പരസ്പര ബന്ധത്തില്‍ കരാര്‍ നാഴികക്കല്ലാകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

ഗള്‍ഫ് രാജ്യങ്ങളും സിങ്കപ്പൂരും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായി.

ഇന്നലെ ദീവാന്‍ അമീരിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയും ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യയും സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹീസിയെന്‍ ലൂങും കരാറില്‍ ഒപ്പുവെച്ചു.