Sunday, January 25, 2009

ഗള്‍ഫിലെ ചില ഭരണാധികാരികള്‍ ഇസ്രായേല്‍ വിജയിക്കാന്‍ ആഗ്രഹിച്ചു:ഡോ:യൂസുഫ് അല്‍ ഖറദാവി



ദോഹ:ആയിരക്കണക്കിന് അനാഥകളുടെ വിധവകളെയും സൃഷ്ടിച്ചുകൊണ്ട് നൂറ് കണക്കിനാളുകളെ കൊന്നും വീടുകളും വിദ്യാലയങ്ങളും തകര്‍ത്തും ഇരുപത്തിരണ്ട് ദിവസം ഗാസയില്‍ നടത്തിയ ആക്രമണം വഴി ഇസ്രായേല്‍ ലക്ഷ്യം നേടുകയല്ല, ലോക മനസ്സാക്ഷിക്ക മുമ്പില്‍ അപമാനിതരാവുകയാണ് ചെയ്തതെന്ന് ഡോ:യൂസുഫ് അല്‍ ഖറദാവി അഭിപ്രായപ്പെട്ടു. 'ഗാസ നല്‍കുന്ന പാഠങ്ങള്‍' എന്ന വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍ ചില അറബ് ഭരണാധികാരികള്‍ ഇസ്രായേല്‍ വിജയിക്കാനും ഹമാസ് തോറ്റുതകരാനും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

അല്ലാഹുവിന്റെയും മാലാഖമാരുടെയും ജനങ്ങളുടെയും ശാപത്തിന് ഇരയാവും വിധത്തിലുള്ള കൊടുംപാതകമാണ് സയണിസ്റ് ശക്തികള്‍ ചെയ്തുകൂട്ടിയത്. വിചാരണയര്‍ഹിക്കുന്ന യുദ്ധക്കുറ്റമെന്ന് യു.എന്‍ നിരീക്ഷകര്‍ പോലും ഇതിനെ വിശേഷിപ്പിച്ചു. എന്നാല്‍ ലക്ഷ്യം നേടി എന്ന ഒല്‍മെര്‍ട്ടിന്റെ അവകാശവാദം പൊള്ളയാണ്. സിവിലിയന്മാരെ വധിച്ചത് ഭൌതികാര്‍ഥത്തില്‍ നേട്ടമായി കാണാമെങ്കിലും, രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് അതൊരു സാരമുള്ള സംഗതിയല്ല. മുപ്പതിനായിരം സൈനികരെ അണിനിരത്തി കടലിലൂടെയും കരയിലൂടെയും മുകളിലൂടെയും ആക്രമം അഴിച്ചുവിട്ടെങ്കിലും ഗാസയുടെ മണ്ണില്‍ ആധിപത്യമുറപ്പിക്കാന്‍ ശത്രുവിന് സാധിച്ചിട്ടില്ല.

പ്രകൃതി വാതകത്താല്‍ സമ്പന്നമായ ഗാസയുടെ ഭൂമി പിടിയിലൊതുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യങ്ങളിലൊന്ന്. ധീരതയോടെ, ക്ഷമയോടെ, ആര്‍ജവത്തോടെ ഉറച്ചുനിന്ന ഹമാസിന്റെ ധീരമക്കള്‍ അഭിവാദ്യവും അഭിനന്ദനവുമര്‍ഹിക്കുന്നു. ഇസ്മാഈല്‍ ഹനിയ്യയുടെ ആഹ്വാനം കേട്ട് ആയിരങ്ങള്‍ ഹമാസിനൊപ്പം ഉറച്ചുനിന്നു. ഭക്ഷണവും വെള്ളവും വൈദ്യുതിയുമടക്കമുള്ള പ്രാഥമികാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടും അവര്‍ പതറിയില്ല. കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമുള്ള കോടിക്കണക്കിന് വിശ്വാസികള്‍ അവരുടെ ഐക്യവും ആവേശവും പ്രകടിപ്പിച്ച സന്ദര്‍ഭമായിരുന്നു അത്. യോജിച്ച് നിന്ന് നയങ്ങള്‍ രൂപീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകാഞ്ഞിട്ടുപോലും പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണിനെതിരെ പ്രതിഷേധിച്ചത് പോലെ അവര്‍ അവസരത്തിനൊത്തുയര്‍ന്ന് നിന്ന് ഹമാസിന് ജനകോടികള്‍ പിന്തുണയുമായി മുന്നോട്ടുവന്നു. യൂറോപ്പിലെയും ഏഷ്യയിലെയും അമേരിക്കയിലെ പോലും വിവിധ മതസ്ഥരും ചിന്താഗതിക്കാരുമായ മാന്യവ്യക്തികളും സമൂഹങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നത് മനുഷ്യന്റെ നന്മ പൂര്‍ണമായും നശിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്.

ദൈവത്തോടും മര്‍ദിതരായ സഹോദരന്മാരോടുമുള്ള ചുമതലയും അണപൊട്ടിയ ജനവികാരത്തോടുള്ള ആദരവും കണക്കിലെടുത്ത് ഒരു സമ്മേളനം ചേരാന്‍ പോലും സാധിക്കാത്ത അറബ് ഭരണാധിപന്മാരുടെ നിലപാട് അപമാനകരമാണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് 90ഉം 95ഉം ശതമാനം വോട്ട് നേടിയതായി പ്രഖ്യാപിച്ച് അധികാരം കൈയേല്‍ക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഖത്തര്‍ അമീര്‍ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത ഉച്ചകോടി പ്രതീക്ഷയുണര്‍ത്തുന്നതാണ്. ചെറുത്ത് നില്‍പിന് പിന്തുണ പ്രഖ്യാപിക്കുകയും ഗാസ പുനര്‍നിര്‍മാണ ഫണ്ട് രൂപവല്‍കരിക്കുകയും ചെയ്തതും ഇസ്രായേലിനെ കുറ്റവിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ടതുമെല്ലാം അഭിനന്ദനീയമാണ്. എന്നാല്‍ കുവൈത്ത് ഉച്ചകോടിയില്‍ സുഊദി രാജാവ് നടത്തിയ ആഹ്വാനത്തില്‍ അനുകൂലമായ പ്രതികരണമുണ്ടായില്ല. ഒരു യോജിപ്പിലുമെത്താന്‍ കഴിയാതെ ഭിന്നിക്കുന്നതിന്റെ കാരണം കസേരയോടുള്ള മതിമറന്ന സ്നേഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആയിരക്കണക്കിന് അനാഥകളുടെ വിധവകളെയും സൃഷ്ടിച്ചുകൊണ്ട് നൂറ് കണക്കിനാളുകളെ കൊന്നും വീടുകളും വിദ്യാലയങ്ങളും തകര്‍ത്തും ഇരുപത്തിരണ്ട് ദിവസം ഗാസയില്‍ നടത്തിയ ആക്രമണം വഴി ഇസ്രായേല്‍ ലക്ഷ്യം നേടുകയല്ല, ലോക മനസ്സാക്ഷിക്ക മുമ്പില്‍ അപമാനിതരാവുകയാണ് ചെയ്തതെന്ന് ഡോ:യൂസുഫ് അല്‍ ഖറദാവി അഭിപ്രായപ്പെട്ടു. 'ഗാസ നല്‍കുന്ന പാഠങ്ങള്‍' എന്ന വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍ ചില അറബ് ഭരണാധികാരികള്‍ ഇസ്രായേല്‍ വിജയിക്കാനും ഹമാസ് തോറ്റുതകരാനും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

Soha Shameel said...

സഗീറിന്റെ ഭാഷ ഈ കുറിപ്പില്‍ വളരെ മികച്ചിരിക്കുന്നു. ഈ ആളാണു വികലമായ കവിതയെഴുതുന്നതെന്ന് കരുതാന്‍ പ്രയാസം.