Wednesday, January 7, 2009

അടുത്ത ഊഴം ബഹ്റൈനില്‍:ഡോ. ജോര്‍ജ് ജോസഫ്

ദോഹ:ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് അടുത്തമാസം ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും. ഖത്തറില്‍ മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാണ് കോട്ടയം ജില്ലക്കാരനായ ജോര്‍ജ് ജോസഫ് ബഹ്റൈനിലെത്തുന്നത്. ഈ മാസം 13ന് ഖത്തറില്‍ അദ്ദേഹത്തിന് ഔദ്യേഗിക യാത്രയയപ്പ് നല്‍കും. ഈ മാസം 25 വരെ ഖത്തറിലുണ്ടാകും.

2003 ഒക്ടോബറിലാണ് അദ്ദേഹം ഖത്തര്‍ അംബാസഡറായത്. 2008 ഒക്ടേബറില്‍ ഔദ്യോഗിക കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ലബനാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിയാണ് ബഹ്റൈനിലെ സ്ഥാനപതിയായി നിയമിച്ചത്. ബഹ്റൈനില്‍ മൂന്നുവര്‍ഷം കൂടി പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം, ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ 32 വര്‍ഷം തികയ്ക്കും.

സൌദി അറേബ്യ, ദുബൈ, ഹോങ്കോംഗ്, മോസ്കോ, സിംബാബ്‌‌വെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഖത്തറിലെ തന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പുതിയ സ്ഥാനലബ്ദിയെ കാണുന്നതെന്ന് ജോര്‍ജ് ജോസഫ് 'ഖത്തര്‍ ട്രിബ്യൂണി'നോട് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സാധാരണ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കിയത്. സമാനമായ ഇന്ത്യന്‍ സമൂഹം തന്നെയാണ് ബഹ്റൈനിലുമുള്ളത്. അതുകൊണ്ടാകാം ബഹ്റൈനില്‍ സ്ഥാനപതിയായി നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ള ജോര്‍ജ് ജോസഫ്, മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അംബാസഡറാണ്. സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അദ്ദേഹം നിരന്തരം ഇടപെടാറുണ്ട്.

ഡ്രൈവര്‍മാരടക്കമുള്ള വീട്ടുജോലിക്കാരുടെ ശമ്പളവും ജീവിതസാഹചര്യവും മെച്ചപ്പെടുത്താനും അവരുടെ നിയമനം വ്യവസ്ഥാപിതമാക്കാനും 'സെന്‍ട്രല്‍ പൂള്‍' സ്ഥാപിക്കാനുള്ള ജോര്‍ജ് ജോസഫിന്റെ നിര്‍ദേശം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരാം വീട്ടുജോലിക്കാര്‍ക്ക് ഏറ്റവും ഗുണകരമായ നിയമനിര്‍ദേശമായിരുന്നു അദ്ദേഹത്തിന്റേത്. അംബാസഡറുടെ നേതൃത്വത്തില്‍ ഓപണ്‍ഹൌസും സംഘടിപ്പിച്ചിരുന്നു. ഖത്തര്‍-ഇന്ത്യ തൊഴില്‍കരാര്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യയില്‍ നിന്നുള്ള സാധാരണ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കിയത്. സമാനമായ ഇന്ത്യന്‍ സമൂഹം തന്നെയാണ് ബഹ്റൈനിലുമുള്ളത്. അതുകൊണ്ടാകാം ബഹ്റൈനില്‍ സ്ഥാനപതിയായി നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.