Saturday, April 11, 2009

ഖത്തറില്‍ മെഡിക്കല്‍ ക്യാമ്പ് 17ന്‌



ദോഹ:ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 3000 ത്തോളം പേര്‍ പരിശോധനയ്‌ക്കെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവരുടെ സഹകരണത്തോടെ ഏപ്രില്‍ 17ന് സല്‍ത്താ ജദീദിലുള്ള അല്‍ ഇസ്തക്‌ലാല്‍ ബോയ്‌സ് സെക്കന്‍ഡറി സ്‌കൂളിലായിരിക്കും ക്യാമ്പ്. രാവിലെ ആരംഭിക്കുന്ന ക്യാമ്പ് രാത്രി വരെ നീളുമെന്ന് രക്ഷാധികാരി ഡോ. സമീര്‍ കലന്തന്‍ അറിയിച്ചു.

പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, അലര്‍ജി എന്നീ രോഗങ്ങള്‍ക്ക് വിദഗ്ധ പരിശോധനയുണ്ടാകും. അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ന്ന് ചികിത്സയ്ക്ക് സഹായം നല്‍കുമെന്നും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സുബൈര്‍ അബ്ദുല്ല പറഞ്ഞു.

നൂറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തും. ഒപ്പം ആരോഗ്യബോധവത്കരണ ക്ലാസ്സുകളും നടത്തുമെന്ന് ഐ.എം.എ. ട്രഷറര്‍ ഡോ. നജീബ് പറഞ്ഞു. പാവപ്പെട്ട രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളും സൗജന്യമായി നല്‍കും. അസോസിയേഷന്‍ സംഘടിപ്പിച്ച 'ശുചിത്വം, ആരോഗ്യം, സംരക്ഷണം' എന്ന ബോധവത്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അബ്ദുള്‍റഹ്മാന്‍ പുറക്കാട് പറഞ്ഞു. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ അഞ്ചു ലക്ഷം രൂപ ചെലവിട്ട് ഒരു ഡയാലിസിസ് മെഷീന്‍ ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പില്‍ 1100ലേറെ രോഗികള്‍ ഇതിനകം പേര്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് വളണ്ടിയര്‍മാരാണ് ക്യാമ്പിന്റെ സഹായികളായി പ്രവര്‍ത്തിക്കുക. ക്യാമ്പിനോടനുബന്ധിച്ച് പ്രബന്ധം, ചിത്രരചന എന്നിവയില്‍ മത്സരങ്ങളും ആരോഗ്യപ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ഡോ. മാലിനി പറഞ്ഞു.

ഹോട്ടല്‍ റമദയില്‍ നടന്ന പത്രസമ്മേളനത്തില്‍ പി.എം. അബൂബക്കര്‍, ഡോ. റഷീദ്, ഡോ. റിദാതാന, അബ്ദുള്‍റഹ്മാന്‍ പുറക്കാട് എന്നിവരും പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഐ.എം.എ. ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 3000 ത്തോളം പേര്‍ പരിശോധനയ്‌ക്കെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.