Friday, August 6, 2010

പ്രവാസി ക്ഷേമനിധിക്ക് സംസ്കാര ഖത്തറിന്റെ പിന്തുണ





ഈ ലേഖകന്‍ സംസ്കാര ഖത്തറിന്റെ പ്രസിഡന്റുമാണ്.ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി വായിക്കാവുന്നതാണ്.

ദോഹ: സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രചാരണത്തിന് ഖത്തറിലെ സസ്കാരിക സംഘടനായായ സംസ്കാര ഖത്തര്‍ പിന്തുണ പ്രഖ്യാപിച്ചു.

നേരത്തെ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്ന് അപേക്ഷാ ഫോറം അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പുതിയ നിര്‍ദേശപ്രകാരം ഈ നിബന്ധന ഈ വര്‍ഷമാദ്യത്തില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എടുത്തുകളഞ്ഞിരുന്നു.ടി.കെ. ഹംസ ചെയര്‍മാനായ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഏതാണ്ട് 20 ലക്ഷം മലയാളികള്‍ ഇന്ത്യക്ക് പുറത്തുള്ളതായാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. ഇതിനുപുറമെ 10 ലക്ഷത്തോളം പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുണ്ട്. പ്രവാസികളില്‍ ഏറ്റവും വലിയ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര്‍ ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര്‍ മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് അപേക്ഷാ ഫോറത്തിന്റെ അറ്റസ്റ്റേഷന്‍ ഒഴിവാക്കിയത്. ഇനി അഥവാ ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം നാട്ടിലെ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

പ്രവാസി കേരളീയ ക്ഷേമനിധിയില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും വിദേശത്ത് രണ്ടുവര്‍ഷമെങ്കിലും ജോലി ചെയ്തശേഷം തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചുവരുന്നവര്‍ക്കും അംഗത്വത്തിന് അപേക്ഷിക്കാം.

പ്രായം 18നും 55നും മധ്യേയായിരിക്കണം. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍ ‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍ , സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തികസഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനുപുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാസഹായം ,വനിതാ അംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം, വസ്തുവാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനുംഅറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായവും വായ്പയും, മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ സഹായവും വായ്പയും സ്വയംതൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് അംഗത്വമെടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ലെങ്കിലും അവര്‍ക്ക് ചികിത്സാസഹായം, പെന്‍ഷന്‍ എന്നിവ പ്രത്യേക സഹായനിധിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം ഇറക്കുന്നതാണ്. അതനുസരിച്ച് യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം.

പ്രയപരിധി 60 വയസ്സാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്.ഇതിനു തടസമായി സര്‍ക്കാര്‍ പറയുന്നത്, സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം 60 അല്ല എന്നതാണ് എന്നാണ്. പ്രായപരിധി 55 വയസ്സായി നിശ്ചയിച്ചതിനാല്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ നോര്‍ക്ക ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിയെടുക്കുമെന്നറിയുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധിക്കായി സമര്‍പ്പിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘടനയുടെ സെക്രടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ യോഗത്തില്‍ വിവരിച്ചു.

ക്ഷേമനിധി ബോര്‍ഡ് തയാറാക്കിയ അപേക്ഷാഫോറത്തില്‍ കളര്‍ ഫോട്ടോ പതിച്ച് 'Non Resident Keralite Welfare Fund' എന്നപേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പി (പ്രാബല്യത്തിലുള്ള വിസയോടുകൂടിയത്) യും സഹിതമാണ് വിദേശത്തുള്ളവര്‍ ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കേണ്ടത്.

അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകള്‍ സഹിതം

The Special Officer,
Non Residential Keralite Welfare Fund,
Ground Floor,
Manikanda Towers,
Near Tennis Club,
Jawahar Nagar,
Thiruvananthapuram 695003

എന്ന വിലാസത്തില്‍ അയച്ചാല്‍ മതി. ജനന തിയതിയും വയസ്സും തെളിയിക്കാന്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്കും വിദേശത്തുനിന്ന് നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വെവ്വേറെ അപേക്ഷാ ഫോറങ്ങളുണ്ട്. അപേക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന മുറക്ക് സര്‍ക്കാറില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡും നമ്പറും ലഭിക്കും. ഇതോടെ മാസത്തില്‍ 300 രൂപ വീതം അഞ്ച് വര്‍ഷം പ്രിമിയം അടക്കണം. മുടങ്ങാതെ അടക്കുന്നവര്‍ക്കാണ് 60 വയസിന് ശേഷം 1000 രൂപ പെന്‍ഷനടക്കമുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. വീട് വെക്കാനുളള ലോണടക്കം 12 ആനുകുല്യങ്ങളാണ് ക്ഷേമനിധിയിലൂടെ ലഭിക്കുന്നത്.

ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് സംഘടനാ പ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു.


പ്രവാസി വാര്‍ത്തയില്‍
മാതൃഭൂമിയില്‍
പ്രവാസി ലോകത്തില്‍
ഗള്‍ഫ് മലയാളിയില്‍
വാര്‍ത്താ റ്റുഡേയില്‍

2 comments:

Malayalam Songs said...

ആരുടെ പോക്കറ്റില്‍ ആണോ ഇതെല്ലാം പോകുന്നത് ?

Unknown said...

സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രചാരണത്തിന് ഖത്തറിലെ സസ്കാരിക സംഘടനായായ സംസ്കാര ഖത്തര്‍ പിന്തുണ പ്രഖ്യാപിച്ചു.