Tuesday, August 14, 2012

റമദാന്‍ : നഗരത്തില്‍ ജനത്തിരക്കേറി.

ദോഹ:റമദാന്‍ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ കഴിഞ്ഞ പത്തിനെക്കാളുമധികം നഗരത്തില്‍ ജനത്തിരക്കേറി. കൊടുംചൂടും ഈര്‍പ്പവും ജനങ്ങളെ ശാരീരികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ നഗരത്തിലെത്തിയതോടെ റമദാന്‍ വിപണി സജീവമായി.

രാത്രി പകലാക്കി മാറ്റുന്ന കാലമാണ് ഗള്‍ഫില്‍ റമദാന്‍‍. ഇക്കാലത്ത് പുലരുവോളം കച്ചവടരംഗം സജീവമാണ്. റമദാന്‍ അവസാനിക്കുന്തോറും ഷോപ്പുകള്‍ പുലരുവോളം തുറന്ന് കിടക്കും. പകലാണെങ്കില്‍ കാലത്ത് മാത്രമാണ് വിപണികള്‍ അല്പമെങ്കിലും സജീവം. വൈകുന്നേരങ്ങളില്‍ കടകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കും.

റമദാന്‍ കാലത്ത് നൂറുകണക്കിന് പെട്ടിക്കടകള്‍ നഗരത്തിന്റെ എല്ലാ കോണുകളിലും ഉയര്‍ന്നിട്ടുണ്ട്. അതില്‍ 'കബാബ്' എന്ന ഫാസ്റ്റ്ഫുഡ്ഡാണ് പ്രധാനം. കരിക്കട്ടയുടെ കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ചിക്കനും മട്ടനും കമ്പിയില്‍ കോര്‍ത്തുനല്‍കുന്ന ഭക്ഷണമാണിത്. റമദാന്‍ രാവുകളിലാണ് ഇത് സജീവമാവുന്നത്.

നോമ്പുതുറ വിഭവങ്ങള്‍ വില്പന നടത്തുന്ന പെട്ടിക്കടകള്‍ മിക്ക ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ ഉയര്‍ന്നുവരുന്ന നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ നോമ്പുതുറ സമയത്തിനു മുമ്പായി ഇത്തരം കടകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ കാണാം. ഇത്തരം ഷോപ്പുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന വാഹനങ്ങളാണ് നഗരത്തില്‍ പലപ്പോഴും അപകടമുണ്ടാക്കുന്നത്.

അറബി സ്ത്രീകളും പരമ്പരാഗത നോമ്പുതുറ വിഭവങ്ങളുമായിരംഗത്തുണ്ട്. അദീസും സരീദ്, മഖ്ബൂസ്, മുഖൈമാത്ത്, ഉമ്മു അലി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളുമായി അവരും വിപണിയിലെത്തുന്നു.

ആധുനിക ഫാസ്റ്റ്ഫുഡ് സമ്പ്രദായങ്ങള്‍ ഗള്‍ഫിലെ ഭക്ഷണവിഭവങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചപ്പോള്‍ തങ്ങളുടെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ തന്മയത്വത്തോടെ പാകം ചെയ്ത് പാമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിക്കാന്‍ അറബി സ്ത്രീകളും രംഗത്തിറങ്ങുന്നു.

റമദാനിലെ പ്രധാന ഇനമായ ഈത്തപ്പഴം തങ്ങളുടെ എല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം അണിനിരത്തുന്ന ഗള്‍ഫ് ജനത, റമദാനില്‍ ഈത്തപ്പഴം ഉണക്കിയ കാരക്കയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും വന്‍കിട ഷോപ്പിങ് കേന്ദ്രങ്ങിലുമെല്ലാം കൊച്ചു ഖൈമ (തമ്പു)കളുണ്ടാക്കി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു വെയ്റ്റര്‍മാര്‍ സന്ദര്‍ശകര്‍ക്ക് പരമ്പരാഗതപാനീയ കഹ്‌വയും കാരക്കയും നല്‍കി റമദാന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളും റമദാന്റെ അലങ്കാരദീപങ്ങളുടെ വര്‍ണരാജികളില്‍ ചാലിച്ചുനില്‍ക്കുന്നു. പള്ളികളിലാണെങ്കില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമസ്‌കാരവേളയില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നു.

റമദാന്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കരിക്കാന്‍ പള്ളികളിലിടമില്ലാത്തത് കാരണം പള്ളികള്‍ക്കു പുറത്ത് മുസല്ല വിരിച്ചാണ് കൊടുംചൂട് വകവെക്കാതെ ജനങ്ങള്‍ നമസ്‌കരിക്കുന്നത്.

ഏറെ സവിശേഷതകളുമായി റമദാന്‍ രാവുകള്‍ ഗള്‍ഫ് നാടുകളിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റമദാന്‍ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ കഴിഞ്ഞ പത്തിനെക്കാളുമധികം നഗരത്തില്‍ ജനത്തിരക്കേറി. കൊടുംചൂടും ഈര്‍പ്പവും ജനങ്ങളെ ശാരീരികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ നഗരത്തിലെത്തിയതോടെ റമദാന്‍ വിപണി സജീവമായി