Thursday, August 2, 2012

കുട്ടികളുടെ ഉല്‍സവമായ 'ഗാരംഗാഓ' ഇന്ന്

ദോഹ: പഴമകള്‍ പുതുക്കി ഖത്തറിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ' ഇന്ന് (വ്യാഴം)ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും റമദാന്‍ 14നാണ് ആഘോഷിക്കുന്നത്.

മുത്തുവാരി ഉപജീവനം കഴിച്ചിരുന്ന പൂര്‍വ്വികരുടെ ജീവിതസംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷം. മുത്തുവാരാന്‍ പുറപ്പെടുന്ന തോണികള്‍ നീണ്ടയാത്രക്ക് ശേഷം കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങളുമായാണ് പലപ്പോഴും തിരിച്ചെത്തുക. ഇതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങള്‍ .

മുതിര്‍ന്നവര്‍ വ്രതാനുഷ്ഠാനത്തിലൂടെ റമദാനെ ഭക്തിസാന്ദ്രവും ആനന്ദകരവുമാക്കുമ്പോള്‍ കുട്ടികള്‍ 'ഗാരംഗാഓ' ആഘോഷത്തിനായി വര്‍ഷം മുഴുവന്‍ നീളുന്ന കാത്തിരിപ്പിലാണ്. 'ഗാരംഗാഓ' ദിനത്തില്‍ തറാവീഹ് നമസ്കാരത്തിന് ശേഷം കുട്ടികള്‍ കഴുത്തില്‍ തൂക്കിയിട്ട പ്രത്യേകതരം സഞ്ചിയുമായി സമ്മാനങ്ങള്‍ക്കായി വീടുകള്‍ കയറിയിറങ്ങും.

പരമ്പരാഗത വേഷവിതാനങ്ങള്‍ അണിഞ്ഞാണ് കുട്ടികള്‍ ഈ സമ്മാനവേട്ടക്ക് ഇറങ്ങുക. ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന പ്രത്യേക അറബിഗാനവും പാടിയാണ് കുട്ടികളുടെ സഞ്ചാരം. പ്രവാസികളായ കുട്ടികളും തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും ഈ ആഘോഷത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സഞ്ചിയുമായി പാട്ടുപാടിവന്ന് വാതിലില്‍ മുട്ടുന്ന കുട്ടികള്‍ക്ക് നല്‍കാനായി ഓരോ വീട്ടുകാരും എന്തെങ്കിലും സമ്മാനങ്ങള്‍ കരുതിവെച്ചിരിക്കും.

1 comment:

Unknown said...

പഴമകള്‍ പുതുക്കി ഖത്തറിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ' ഇന്ന് (വ്യാഴം)ആഘോഷിക്കുന്നു.