Wednesday, December 31, 2008

ഖത്തര്‍-ബഹ്റൈന്‍ കോസ് വേ നിര്‍മാണം ജനുവരി ഒന്നിന് തുടങ്ങും

ദോഹ:ഖത്തര്‍-ബഹ്റൈന്‍ കോസ് വേ നിര്‍മാണം ജനുവരി ഒന്നിന് തുടങ്ങുമെന്ന് സൂചന. 40 കിലോമീറ്റര്‍ ദൂരമുള്ള പാലം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്നു. സമുദ്രത്തിനുകുറുകെയുള്ള ലോകത്തെ ഏറ്റവും നീളമുള്ള പാതയാണിത്.

ഭൂമിയിലും സമുദ്രത്തിലും നടത്തുന്ന പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയായി. കോസ് വേ ബഹ്റൈനില്‍ പ്രവേശിക്കുന്ന അസ്കര്‍ ഗ്രാമത്തില്‍ ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ബി.സി. എസ്.ആര്‍) വിശദമായ സാമൂഹിക-സാമ്പത്തികാഘാത പഠനം നടത്തിയിരുന്നു.

ഖത്തറും ബഹ്റൈനും തമ്മില്‍ വാണിജ്യ-സേവന കൈമാറ്റം നടത്താനുതകുന്ന ഏറ്റവും നിര്‍ണായക പദ്ധതിയാണിത്. ഭൌമശാസ്ത്ര, നാവിക, സമുദ്ര സര്‍വേ നേരത്തെ ആരംഭിച്ചിരുന്നു. അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തിലെ രാസഘടകങ്ങളും ജലജീവികളും പാലത്തിന്റെ ആയുസ്സിനെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാനായിരുന്നു സമുദ്രസര്‍വേ.

പാലം നിര്‍മാണം ഇരുഭാഗത്തുനിന്നും ഒരേസമയം തുടങ്ങും. ഖത്തറിലെ ശമാല്‍ ഭാഗത്തുനിന്നാണ് പാലം പണിയുക. 40 കിലോമീറ്ററില്‍ 22 കി.മീ. പാലവും 18 കി.മീ. നീളത്തില്‍ ഇരുഭാഗത്തും കടല്‍ നികത്തിയുള്ള ചിറകളുമായിരിക്കും. ബഹ്റൈനെയും സൌദിയെയും ബന്ധിപ്പിക്കുന്ന 25 കി.മീ. നീളമുള്ള കോസ്വേയില്‍ 12 കി.മീ. പാലവും ബാക്കി ചിറയുമാണ്. പാലത്തിന്റെ സ്പാനുകളില്‍ രണ്ടെണ്ണം കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുംവിധം സജ്ജീകരിക്കും.

പാലത്തിലൂടെയുള്ള ഇരട്ടവരി അതിവേഗ പാത 35 മീറ്റര്‍ വീതിയിലായിരിക്കും. ഇതിനുപുറമെ ഒറ്റവരി എമര്‍ജന്‍സി പാതയുമുണ്ടാകും. വൈദ്യുതി, എണ്ണ പൈപ്പ്ലൈനുകളും കോസ്വേയിലൂടെയുണ്ടാകും. പാലത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അതിവേഗ റെയില്‍പാത യാത്രയും ചരക്കുനീക്കവും ഉദ്ദേശിച്ചാണ്.

ടോള്‍, ഇമിഗ്രേഷന്‍, കാര്‍ ഇന്‍ഷൂറന്‍സ് പരിശോധന, കസ്റ്റംസ് പരിശോധന എന്നിവ ഖത്തര്‍ അതിര്‍ത്തിയിലായിരിക്കും. കോസ്വേ നിര്‍മാണത്തിന് 300 കോടി ഡോളര്‍ ചെലവുവരും. 2013ല്‍ ഗതാഗതയോഗ്യമാകുമെന്ന് കരുതുന്നു. സ്നേഹപ്പാലം എന്നറിയപ്പെടുന്ന കോസ് വേ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചാരസമയം അര മണിക്കൂറായി കുറക്കും. ഇപ്പോള്‍ ഖത്തറില്‍ നിന്ന് സൌദി അറേബ്യയും സൌദി കോസ് വേയും കടന്ന് ബഹ്റൈനിലെത്താന്‍ അഞ്ചര മണിക്കൂര്‍ വേണം.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍-ബഹ്റൈന്‍ കോസ് വേ നിര്‍മാണം ജനുവരി ഒന്നിന് തുടങ്ങുമെന്ന് സൂചന. 40 കിലോമീറ്റര്‍ ദൂരമുള്ള പാലം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്നു. സമുദ്രത്തിനുകുറുകെയുള്ള ലോകത്തെ ഏറ്റവും നീളമുള്ള പാതയാണിത്.

ഭൂമിയിലും സമുദ്രത്തിലും നടത്തുന്ന പാരിസ്ഥിതികാഘാത പഠനം പൂര്‍ത്തിയായി. കോസ് വേ ബഹ്റൈനില്‍ പ്രവേശിക്കുന്ന അസ്കര്‍ ഗ്രാമത്തില്‍ ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ബി.സി. എസ്.ആര്‍) വിശദമായ സാമൂഹിക-സാമ്പത്തികാഘാത പഠനം നടത്തിയിരുന്നു.

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍