Monday, August 16, 2010

കായംകുളം താപനിലയം : ഖത്തര്‍ പെട്രോളിയത്തിന് ഓഹരി


ദോഹ: കായംകുളം താപനിലയത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് ഓഹരി നല്‍കുവാന്‍ ആലോചിക്കുന്നു. എന്‍.ടി.പി.സിക്ക് കീഴിലെ വാതകാധിഷ്ഠിത താപനിലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് ഓഹരി നല്‍കുവാന്‍ ആലോചിക്കുന്നതായി എന്‍.ടി.പി.സിയുടെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.

കായംകുളം പദ്ധതിയില്‍ മതിയായ ഇന്ധനം നല്‍കിയാല്‍ ഓഹരിപങ്കാളിത്തം നല്‍കാമെന്ന് എന്‍.ടി.പി.സി ഇതിനകം ഖത്തര്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കെ.ജി ബേസിനില്‍ നിന്ന് വാതകം ലഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരവെയാണ്‍ ഖത്തര്‍ പെട്രോളിയവുമായുള്ള ഇടപാട് ചര്‍ച്ച.

2017ഓടെ ഊര്‍ജോല്‍പാദനം 75000 മെഗാവാട്ടായി വര്‍ധിപ്പിക്കാനാണ് എന്‍.ടി.പി.സി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇന്ധനമെന്ന നിലയില്‍ കൂടിയ അളവില്‍ വാതകത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.

നിലവില്‍ ഏഴ് വാതകാധിഷ്ഠിത പദ്ധതികളില്‍ നിന്നായി നാലായിരം മെഗാവാട്ട് വൈദ്യുതിയാണ് എന്‍.ടി.പി.സി ഉല്‍പാദിപ്പിക്കുന്നത്. കായംകുളം, ഗുജറാത്തിലെ കവാസ്, ഗാന്ധാര്‍, ഉത്തര്‍പ്രദേശിലെ ഔരിയ്യ, ദാദ്രി എന്നീ നിലയങ്ങളില്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് എന്‍.ടി.പി.സി രൂപം നല്‍കുന്നുണ്ട്.

എന്നാല്‍ ഉല്‍പാദനശേഷി  വര്‍ധിപ്പിക്കുമ്പോള്‍ പ്രതിദിനം 30 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം അധികം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. 200 മെഗാവാട്ട് ശേഷിയുള്ള ഒരു നിലയത്തിന് തന്നെ ഇന്ധനമായി ഒരു ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ആവശ്യമാണ്.

കായംകുളത്തിന് (350 മെഗാവാട്ട്) പുറമെ രാജസ്ഥാനിലെ അന്ത (423), യു.പിയിലെ ഔരിയ്യ (652), ഗുജറാത്തിലെ കവാസ് (645), യു.പിയിലെ ദാദ്രി (817), ഗുജറാത്തിലെ ജാനോര്‍ ഗാന്ധാര്‍ (648), ഹരിയാനയിലെ ഫരീദബാദ് (430) എന്നിവയാണ് നിലവില്‍ എന്‍.ടി.പിസിക്ക് കീഴിലുള്ള  വാതകാധിഷ്ഠിത ഊര്‍ജനിലയങ്ങള്‍.

ഇവയുടെ പ്രവര്‍ത്തനത്തിന് നിലവില്‍ പ്രതിദിനം 17 ദശലക്ഷം ക്യുബിക് മീറ്റര്‍ വാതകം ആവശ്യമാണ്. ഉല്‍പാദനം വര്‍ധിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനകം ആവശ്യം ഗണ്യമായി ഉയരും.

ഈ സാഹചര്യത്തിലാണ് ഓഹരിപങ്കാളിത്തത്തിലൂടെ വാതക ലഭ്യത ഉറപ്പാക്കാന്‍ എന്‍.ടി.പി.സി ശ്രമിക്കുന്നത്.

1 comment:

Unknown said...

കായംകുളം താപനിലയത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് ഓഹരി നല്‍കുവാന്‍ ആലോചിക്കുന്നു. എന്‍.ടി.പി.സിക്ക് കീഴിലെ വാതകാധിഷ്ഠിത താപനിലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഖത്തര്‍ പെട്രോളിയത്തിന് ഓഹരി നല്‍കുവാന്‍ ആലോചിക്കുന്നതായി എന്‍.ടി.പി.സിയുടെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.