Tuesday, August 17, 2010

ശത്രുക്കളെ നിഷ്‌കാസനം ചെയ്യുകയെന്നത് ഇസ്‌ലാമിന്റെ രീതിയല്ല : ഖാലിദ് മൂസ

ദോഹ: ഇസ്‌ലാമിന്റെ സംസ്‌കാരം പ്രതികാരത്തിന്റേതല്ലെന്നും വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും സമീപനമാണ് ഇസ്‌ലാമിക രീതിയെന്നും യുവ പണ്ഡിതനും കുറ്റിയാടി കൂല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടറുമായ ഖാലിദ് മൂസ നദ്‌വി അഭിപ്രായപ്പെട്ടു.

എതിരാളികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അവരെ സ്‌നേഹിക്കാനുമുള്ള ഒരു മനസ്സ് വിശ്വാസികള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഗസ്റ്റ് സെന്ററുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ റമദാന്‍ ടെന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'സമൂഹം, സംസ്‌കാരം, ഇസ്‌ലാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിന് പുറത്തുള്ളവരെ ഇസ്‌ലാമിന്റെ ശത്രുക്കളായിക്കണ്ട് അവരെ നിഷ്‌കാസനം ചെയ്യുകയെന്നത് ഇസ്‌ലാമിന്റെ രീതിയല്ല. പ്രവാചകന്‍ തന്റെ കാലത്തെ ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളെകൊണ്ട് ഇസ്‌ലാമിനെ വിജയിപ്പിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചതായി ചരിത്രത്തില്‍ കാണാം. പ്രവാചകനെ വധിക്കാന്‍ പുറപ്പെട്ടയാള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായി മാറിയ ചരിത്രമാണ് ഇസ്‌ലാമിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സമൂഹത്തിന് ക്ഷമയും കാത്തിരിപ്പിനുള്ള സമയവും ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവും ഇല്ലെങ്കില്‍ ഉന്മൂലനത്തെ ക്കുറിച്ച് മാത്രമായിരിക്കും അവര്‍ ചിന്തിക്കുക. തന്നെ കിണറ്റിലെറിഞ്ഞ തന്റെ സ്വന്തം സഹോദരങ്ങളോട് ഭരണാധികാരിയായി തിരിച്ചുവന്ന യൂസുഫ് നബി വിട്ടുവീഴ്ച ചെയ്തതും അവര്‍ക്കുവേണ്ടി ദൈവത്തോട് പാപമോചനത്തിനായി അഭ്യര്‍ഥിച്ചതും നമുക്ക് ഖുര്‍ആനില്‍ കാണാം. ഇത്തരം സമീപനങ്ങളാണ് ഇസ്‌ലാമിക സംസ്‌കാരത്തെ മറ്റ് സംസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

Unknown said...

ഇസ്‌ലാമിന്റെ സംസ്‌കാരം പ്രതികാരത്തിന്റേതല്ലെന്നും വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും സമീപനമാണ് ഇസ്‌ലാമിക രീതിയെന്നും യുവ പണ്ഡിതനും കുറ്റിയാടി കൂല്ലിയത്തുല്‍ ഖുര്‍ആന്‍ ഡയറക്ടറുമായ ഖാലിദ് മൂസ നദ്‌വി അഭിപ്രായപ്പെട്ടു.