Friday, August 6, 2010

ഖത്തറിലെ ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന നടത്തുന്നു.

ദോഹ: രാജ്യത്തെ ഭക്ഷണശാലകളില്‍ വിളമ്പുന്ന വിഭവങ്ങള്‍ സുരക്ഷിതവും ഗുണനിലവാരവുമുള്ളതാണെന്ന് ഉറപ്പാക്കാന്‍ മുനസിപ്പല്‍ അധികൃതര്‍ കര്‍ശനമായ നടപടികര്‍ സ്വീകരിക്കുന്നു. മിന്നല്‍ പരിശോധനയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിഭവങ്ങള്‍ പാകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുണനിലവാരമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍  ഭക്ഷണശാലകളില്‍ മിന്നല്‍ പരിശോധന നടത്തും. ഓരോ ദിവസവും അന്ന് വാങ്ങിയ മാംസം മാത്രമേ ഉപയോഗിക്കാവൂ. ഇത് ഉറപ്പാക്കുന്നതിനായി മാംസം വാങ്ങിയതിന്റെ ബില്ല് തീയതി സഹിതം പരിശോധകര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടിവരും. മാംസം രാത്രി ഫ്രീസറില്‍ സൂക്ഷിച്ച് അടുത്തദിവസത്തേക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

പാചകത്തിനുപയോഗിക്കുന്ന മസാലകളുടെയും മറ്റ് ചേരുവകളുടെയും ഗുണനിലവാരവും ഉറപ്പാക്കിയിരിക്കണം. ഇക്കാര്യവും പ്രത്യേക സംഘം പരിശോധിക്കും. നോമ്പുതുറ വിഭവങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രത്യേകം ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും തൊഴിലാളികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആവശ്യപ്പെടുന്ന പക്ഷം ഏതുസമയത്തും പരിശോധകര്‍ക്ക് മുന്നില്‍ ഇത് ഹാജരാക്കണം.

ഭക്ഷണശാലകളിലേക്കുള്ള വിഭവങ്ങള്‍ എവിടെയെങ്കിലും വെച്ച് പാകം ചെയ്ത് കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്രത്യേകം നിശ്ചയിച്ച സ്ഥലത്തുമാത്രമേ ഇവ പാചകം ചെയ്യാവൂ. വിഭവങ്ങള്‍ പൊരിയ്ക്കാനുപയോഗിക്കുന്ന എണ്ണ ഒരു ഉപയോഗം കഴിഞ്ഞാല്‍ നിര്‍ബന്ധമായും മാറ്റിയിരിക്കണം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.

വില്‍പന നടത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കാലാവധി കഴിഞ്ഞതല്ലെന്ന് ഉറപ്പാക്കാന്‍ ഷോപ്പിംഗ് സെന്ററുകളിലും ചില്ലറ വ്യാപാരസ്ഥാപനങ്ങളിലും മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇടക്കിടെ പരിശോധന നടത്തും. ചിലയിടങ്ങളില്‍ രാത്രി സമയങ്ങളിലും പരിശോധന നടത്തും. സമൂഹനോമ്പുതുറകള്‍ക്കായി ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് കാറ്ററിംഗ് കമ്പനികള്‍ വിതരണം ചെയ്യുന്ന വിഭവങ്ങള്‍ക്കും പരിശോധാന ബാധകമായിരിക്കും.


ഈ  വാര്‍ത്ത പ്രവാസി  വാര്‍ത്തയിലും വായിക്കാം

2 comments:

Unknown said...

രാജ്യത്തെ ഭക്ഷണശാലകളില്‍ വിളമ്പുന്ന വിഭവങ്ങള്‍ സുരക്ഷിതവും ഗുണനിലവാരവുമുള്ളതാണെന്ന് ഉറപ്പാക്കാന്‍ മുനസിപ്പല്‍ അധികൃതര്‍ കര്‍ശനമായ നടപടികര്‍ സ്വീകരിക്കുന്നു. മിന്നല്‍ പരിശോധനയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമാണ് അധികൃതര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Anonymous said...

tell to mallu sakhakkal to protest