Wednesday, December 17, 2008

ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍

ദോഹ:ഒരു ദിവസം മാത്രം അപ്പുറം നില്‍ക്കുന്ന ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. റോഡുകളിലെല്ലാം ദേശീയ പതാകകളും അലങ്കാരങ്ങളും. നൂറ്റാണ്ടുകള്‍ നീണ്ട ഒട്ടോമന്‍, ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1971 സെപ്റ്റംബര്‍ മൂന്നിനാണു ഖത്തര്‍ സ്വതന്ത്രമായത്. 2006 വരെ ആ ദിവസമായിരുന്നു ദേശീയദിനവും.

1978ല്‍ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് താനി അധികാരത്തിലേറിയ ദിവസമായ ഡിസംബര്‍ 18, ദേശീയ ദിനമാക്കാന്‍ അനന്തരാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ അല്‍താനി രണ്ടു വര്‍ഷം മുന്‍പു തീരുമാനിക്കുകയായിരുന്നു. ഖത്തറിന്റെ സ്ഥാപകന്‍ എന്നാണു ഷെയ്ഖ് ജാസിം അറിയപ്പെടുന്നത്.

രാജ്യത്തെ ഐക്യത്തിലേക്കും പുരോഗതിയിലേക്കും നയിച്ച അദ്ദേഹത്തിനു നന്ദിയര്‍പ്പിക്കാനുള്ള അവസരം കൂടിയാണു ദേശീയ ദിനം.

കാഴ്ചയ്ക്കു വിരുന്നായി പ്രത്യേക ലൈറ്റ് ഷോ, ലൈറ്റ് ആന്‍ഡ് വാട്ടര്‍ ഷോ, കരിമരുന്നു വിസ്മയം, കുതിരപ്പന്തയം, സാഹിത്യ സെമിനാര്‍, കവിതാ പാരായണം തുടങ്ങിയ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. ഒട്ടകസവാരിയില്‍ വിദഗ്ധരായവര്‍ അണിനിരക്കുന്ന മല്‍സരം വേറിട്ട കാഴ്ചയാണ്.

ശാരീരിക, മനോ വൈകല്യമുള്ളവര്‍ക്കു പരിപാടികള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദിയൊരുക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങള്‍ക്കു പൊലിമയേകാന്‍ ഒട്ടേറെ ഓഫറുകളുമായി ഷോപ്പിങ് സെന്ററുകളും സജീവമായി.

1 comment:

Unknown said...

ഒരു ദിവസം മാത്രം അപ്പുറം നില്‍ക്കുന്ന ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. റോഡുകളിലെല്ലാം ദേശീയ പതാകകളും അലങ്കാരങ്ങളും. നൂറ്റാണ്ടുകള്‍ നീണ്ട ഒട്ടോമന്‍, ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് 1971 സെപ്റ്റംബര്‍ മൂന്നിനാണു ഖത്തര്‍ സ്വതന്ത്രമായത്. 2006 വരെ ആ ദിവസമായിരുന്നു ദേശീയദിനവും.