Thursday, January 8, 2009

ഖത്തറിലും അടുത്തമാസം മുതല്‍ സ്വദേശിവത്കരണം ത്വരപ്പെടുത്തുന്നു

ദോഹ:ഗള്‍ഫില്‍ എല്ലായിടത്തും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും അടുത്തമാസം മുതല്‍ സ്വദേശിവത്കരണം ത്വരപ്പെടുത്തുന്നു. ഇതിന് വിസമ്മതിക്കുകയോ അലംഭാവം കാണിക്കുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തറിലെ തൊഴില്‍ മന്ത്രാലയവും സാമൂഹിക മന്ത്രാലയവും മുന്നറിയിപ്പ് നല്കി. ഇത്തരം കമ്പനികളുടെ ഔദ്യോഗികാവശ്യങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിഴയിടുകയും ചെയ്യും.

ഖത്തറിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയും ഗവണ്‍മെന്റിന്റെ ഗൗരവതരമായ ആലോചനാവിഷയമാണ്.വിദേശീയരെ കഴിയുന്നതും കുറച്ചു നിര്‍ത്തണമെന്ന മുറവിളി തദ്ദേശീയ സാമൂഹിക വേദികളില്‍ സജീവമായി ഉയരുന്നതിന്റെ പശ്ചാതലത്തിലാണ്‌ സ്വദേശിവത്കരണം ത്വരപ്പെടുത്തുന്നത്.

ആഗോള സാമ്പത്തികപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ തദ്ദേശീയരില്‍ തൊഴില്‍രഹിതര്‍ കൂടുന്നത് ഗൗരവതരമായാണ് കാണുന്നത്. വിദ്യാസമ്പന്നരായ നൂറുകണക്കിന് യുവതീയുവാക്കള്‍ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. ആഗോള പ്രതിസന്ധി തദ്ദേശീയരുടെ വരുമാനത്തെ നന്നായി ബാധിക്കുമെന്നു വിലയിരുത്തുന്ന ഭരണകൂടം തദ്ദേശീയരുടെ നില ഭദ്രമാക്കാന്‍ കാണുന്ന ഒരു മാര്‍ഗം സ്വകാര്യമേഖലയില്‍ ജോലി തരപ്പെടുത്തുക എന്നതാണ്.

എണ്ണവിലയില്‍ പ്രതീക്ഷിച്ചതിലപ്പുറമുള്ള ഇടിവ് സാമ്പത്തികരംഗത്ത് കര്‍ക്കശനിലപാട് സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ നിര്‍ബന്ധിതമാക്കുന്നു. ഇസ്രായേലിന്റെ ഗാസാ ആക്രമണത്തെത്തുടര്‍ന്ന് എണ്ണവിലയില്‍ 12 ശതമാനത്തിന്റെ വര്‍ധന രണ്ടുദിവസം കൊണ്ടുണ്ടായെങ്കിലും ഇത് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നതിലേറെ ദോഷകരമായിരിക്കുമത്രെ.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫില്‍ എല്ലായിടത്തും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും അടുത്തമാസം മുതല്‍ സ്വദേശിവത്കരണം ത്വരപ്പെടുത്തുന്നു. ഇതിന് വിസമ്മതിക്കുകയോ അലംഭാവം കാണിക്കുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തറിലെ തൊഴില്‍ മന്ത്രാലയവും സാമൂഹിക മന്ത്രാലയവും മുന്നറിയിപ്പ് നല്കി. ഇത്തരം കമ്പനികളുടെ ഔദ്യോഗികാവശ്യങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിഴയിടുകയും ചെയ്യും.