Wednesday, January 14, 2009

ഈ വര്‍ഷം ഇന്ത്യക്ക് കൂടുതല്‍ ഗ്യാസ്:ഖത്തര്‍ ഉപപ്രധാനമന്ത്രി

ദോഹ:ഇന്ത്യക്ക് ഈവര്‍ഷം ഖത്തര്‍ കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) നല്‍കുമെന്ന് ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ ന്യൂദല്‍ഹിയില്‍ അറിയിച്ചു. 'പെട്രോടെക് 2009' ഊര്‍ജ സമ്മേളനത്തിലും എക്സിബിഷനിലും സംബന്ധിക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഈവര്‍ഷം ഇന്ത്യക്ക് ഖത്തറില്‍നിന്ന് കൂടുതല്‍ എല്‍.എന്‍. ജി കാര്‍ഗോയുണ്ടാകുമെന്ന് അതിയ്യ പറഞ്ഞു. ഖത്തറില്‍നിന്നുള്ള ഗ്യാസിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല കരാര്‍ പ്രകാരമുള്ളതിനേക്കാള്‍ ഗ്യാസ് കഴിഞ്ഞവര്‍ഷം ഖത്തര്‍ നല്‍കിയിരുന്നു. ഈവര്‍ഷവും കൂടുതല്‍ നല്‍കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പെട്രോനെറ്റിന്റെ ഗുജറാത്ത് ദാഹേജ് ടെര്‍മിനലിലേക്ക് നിലവില്‍ ഖത്തറിലെ റാസ് ഗ്യാസ് പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ എല്‍. എന്‍.ജി നല്‍കുന്നുണ്ട്. 2004 ജനുവരിയില്‍ നിലവില്‍വന്ന ഈ കരാര്‍ 25 വര്‍ഷത്തേക്കാണ്. ഇതിനുപുറമെ ഇതേ കരാര്‍പ്രകാരംതന്നെ ഈവര്‍ഷം അവസാനപാദംമുതല്‍ 25 ലക്ഷം ടണ്‍കൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യം കണക്കിലെടുത്ത് പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ ഗ്യാസ് കൂടി സ്ഥിരമായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ ചര്‍ച്ചകളില്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രധാനമന്ത്രിക്കൊപ്പം എത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ ഈയാവശ്യാര്‍ഥം അതിയ്യയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഉറ്റ സുഹൃത്താണ് അതിയ്യയെന്നും തങ്ങളുടെ ആവശ്യം അദ്ദേഹം പരിഗണിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമാണ് അതിയ്യയുമായുള്ള ചര്‍ച്ചക്കുശേഷം ദേവ്റ പറഞ്ഞിരുന്നത്.

ഈവര്‍ഷം ഖത്തറില്‍നിന്ന് പെട്രോനെറ്റിന് അധികമായി ആറ് എല്‍.എന്‍.ജി കാര്‍ഗോ കയറ്റുമതി ചെയ്യുമെന്നാണ് സൂചന. അടുത്തമാസം മുതല്‍ ഇത് നല്‍കും. കഴിഞ്ഞവര്‍ഷം ഖത്തറില്‍നിന്നുള്ള ഗ്യാസാണ് ഊര്‍ജക്ഷാമം നേരിട്ടിരുന്ന മഹാരാഷ്ട്രയിലെ ധാബോള്‍ പവര്‍ പ്ലാന്റിന് തുണയായത്.

ധാബോള്‍, ന്യൂദല്‍ഹിയിലെ പ്രഗതി ഊര്‍ജ നിലയങ്ങള്‍ക്കായി ഈവര്‍ഷം പെട്രോനെറ്റിന് 24 എല്‍.എന്‍.ജി കാര്‍ഗോ ആവശ്യമുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ഖത്തറില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യക്ക് ഈവര്‍ഷം ഖത്തര്‍ കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി) നല്‍കുമെന്ന് ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ ന്യൂദല്‍ഹിയില്‍ അറിയിച്ചു. 'പെട്രോടെക് 2009' ഊര്‍ജ സമ്മേളനത്തിലും എക്സിബിഷനിലും സംബന്ധിക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.