Thursday, September 10, 2009

റംസാനിന്റെ സാംസ്‌കാരിക തിളക്കവുമായി സൂഖ് വാഖിഫ്‌

ദോഹ:റംസാന്‍ നോമ്പ് ഇരുപത് പിന്നിട്ടപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.

ഏതാണ്ട് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൂഖ് വാഖിഫ് അതേ മാതൃകയില്‍ത്തന്നെ പുതുക്കിപ്പണിതതോടെ തനി അറബ് സംസ്‌കാരം നിലനില്ക്കുന്ന ആഘോഷപ്പൊലിമ ഈ സൂഖിന് കൈവരുന്നത് റംസാന്‍ രാവുകളിലാണ്. റംസാന്‍ രാത്രിയില്‍ സൂഖിലേക്ക് ജനമൊഴുകിയെത്തുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം വിദേശികളും ഇവിടെ എത്തുന്നുണ്ട്.

പൂര്‍ണമായും വിദേശ ഹോട്ടലുകളുടെ ഒരു നിരതന്നെയാണീ സൂഖിലുള്ളത്. പൗരാണിക അറബ് മാതൃകയിലുള്ള സൂഖിലെ റസ്റ്റോറന്റുകള്‍ റംസാന്‍ രാവുകളില്‍ സജീവമാവുന്നു.

വിലക്കുറവിന്റെ ഇളവു പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യം. ഇത് വിതരണം ചെയ്യുന്നതോ പരമ്പരാഗത അറബ് വേഷം ധരിച്ച ഹോട്ടല്‍ ജീവനക്കാരും. ലബനന്‍, സിറിയ, ഈജിപ്ത്, മോറോക്കോ, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രശസ്തമായ ഹോട്ടലുകളാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഒപ്പം മലേഷ്യ, ഇന്തോനേഷ്യന്‍ റസ്റ്റോറന്റുകളുമുണ്ട്.

റംസാന്റെ പ്രത്യേക വിഭവങ്ങളും പരമ്പരാഗത അറബ് ഭക്ഷണവിഭവങ്ങളും ഈ റസ്റ്റോറന്റുകളില്‍ സുലഭം. അറബ് സംഗീതത്തിന്റെ മാസ്മരികതയില്‍ റംസാന്‍ രാവുകള്‍ക്ക് ജീവന്‍ പകരാനെത്തുന്നവര്‍ ഈ സൂഖിന് ആഘോഷപ്പൊലിമ പകരുന്നു.

ദമാസ്‌കസ്സിലോ കെയ്‌റോവിലോ ബൈറൂത്തിലോ അമ്മാനിലോ റംസാന്‍ രാത്രിയിലെത്തിയ പ്രതീതിയാണ് ഇവിടെയെത്തുമ്പോഴുണ്ടാകുന്നത്.

അറബ് കരകൗശലത്തിന്റെ മാസ്മരികതയില്‍ വിരിഞ്ഞ കൗതുക വസ്തുക്കളുടെ ഷോപ്പുകളാണീ സൂഖിന്റെ എല്ലാ കോണുകളിലും.

2 comments:

Unknown said...

റംസാന്‍ നോമ്പ് ഇരുപത് പിന്നിട്ടപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.

പാവപ്പെട്ടവൻ said...

കൊച്ചുപെരുന്നാല്‍ ആശംസകള്‍