Sunday, September 5, 2010

ദോഹയില്‍ നൂറോളം വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായി രണ്ട് പേര്‍ പിടിയില്‍


ദോഹ: നൂറോളം വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായി രണ്ട് യൂറോപ്യന്‍ വംശജരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ആറ് കടകളില്‍ നിന്നായി വ്യാജക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ 114612 റിയാലിന്റെ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചില കച്ചവടകേന്ദ്രങ്ങളില്‍ നിന്ന് വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ചിലര്‍ സാധനങ്ങള്‍ വാങ്ങിവരുന്നതായി ഒരു ബാങ്കിന്റെ അധികൃതരാണ് സി.ഐ.ഡിയില്‍ അറിയിച്ചത്. തുടര്‍ന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കി. രണ്ട് യൂറോപ്യന്‍ വംശജര്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതായി ചില കടകളിലെ കാഷ്യര്‍മാരില്‍ നിന്ന് സി.ഐ.ഡി അസി. ഡയറക്ടര്‍ ജമാല്‍ മുഹമ്മദ് അല്‍ കഅബിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരം ലഭിച്ചു.

ഇവര്‍ തങ്ങളുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നതെന്നും കാഷ്യര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സി.ഐ.ഡി സംഘമെത്തുമ്പോള്‍ പ്രതികള്‍ വാങ്ങിക്കൂട്ടിയ സാധനങ്ങളുമായി രാജ്യം വിടാനുള്ള ഒരുക്കത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍ തന്റെ കൂട്ടാളിയാണ് കാര്‍ഡുകള്‍ നല്‍കിയതെന്ന് പ്രതികളിലൊരാള്‍ സി.ഐ.ഡി സംഘത്തോട് പറഞ്ഞു.

തുടര്‍ന്ന് ഇവരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള ആഭരണങ്ങളും വാച്ചുകളും വസ്ത്രങ്ങളും 97 വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. തങ്ങള്‍ സാധനങ്ങള്‍ വാങ്ങിച്ച കടകള്‍ ഇവര്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് അന്വേഷണസംഘം ഈ കടകളിലെത്തി സാധനങ്ങള്‍ അവിടുത്തേത് തന്നെയാണെന്ന് ഉറപ്പാക്കി. പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

1 comment:

Unknown said...

നൂറോളം വ്യാജ ക്രെഡിറ്റ് കാര്‍ഡുകളുമായി രണ്ട് യൂറോപ്യന്‍ വംശജരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവര്‍ ആറ് കടകളില്‍ നിന്നായി വ്യാജക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ 114612 റിയാലിന്റെ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.