Tuesday, September 14, 2010

പാസ്‌പോര്‍ട്ട് ഇനി ഏജന്‍സി മുഖാന്തരം


ദോഹ: ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് കൈമാറുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതിനുള്ള പ്രാഥമിക നടപടി തുടങ്ങി.ഒപ്പം വിസാ സേവനവും ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഖത്തറില്‍ ഇത് എംബസിയുടെ നേരിട്ടുള്ള ചുമതലയില്‍ തന്നെയായിരിക്കും.

എംബസിയിലെ അസൗകര്യങ്ങളും പരിമിതികളും ബാധിക്കാത്ത വിധം ജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം പുറം ഏജന്‍സിക്ക് നല്‍കാന്‍ ആലോചിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

ഫീസിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി പ്രയോജനം എങ്ങനെ ലഭ്യമാക്കാം എന്ന് എജന്‍സികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകൂ. ജനങ്ങളെ ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്തവിധത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കുക. ഒപ്പം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ഏജന്‍സികളോട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുക, പുതുക്കുക, പാസ്‌പോര്‍ട്ടിലെ പേരും വിലാസവും മാറ്റുക, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് ഉള്‍പ്പെടുത്തുക, ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഏജന്‍സി ഏറ്റെടുക്കേണ്ടിവരിക. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാഫോറം വിതരണം ചെയ്യുന്നതും അപേക്ഷ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതും ഏജന്‍സി വഴിയായിരിക്കും.

1 comment:

Unknown said...

ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് കൈമാറുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതിനുള്ള പ്രാഥമിക നടപടി തുടങ്ങി.ഒപ്പം വിസാ സേവനവും ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഖത്തറില്‍ ഇത് എംബസിയുടെ നേരിട്ടുള്ള ചുമതലയില്‍ തന്നെയായിരിക്കും.