Monday, November 1, 2010

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : ഇന്ത്യന്‍ എംബസി നല്‍കിയ കത്തിന് ഇതുവരെ മറുപടിയില്ല.


ദോഹ: വ്യാജ കമ്പനി രൂപീകരിച്ച് 65 കോടി രൂപയുടെ ബിസ്നസ്സ് തട്ടിപ്പു നടത്തിയ മലയാളികളടങ്ങിയ സംഘത്തിന്റെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടില്‍ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ചു ഖത്തറിലെ ഇന്ത്യന്‍ എംബസി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും കേരള, കര്‍ണാടക ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും നല്‍കിയ കത്തിന് ഇതുവരെ മറുപടിയില്ല.

ദോഹയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ ഓഫിസും ഗോഡൌണും മറ്റും സജ്ജീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച സംഘത്തിനെതിരെയാണ് പരാതി. കൊല്ലം പാരിപ്പള്ളി സഫാ ആശുപത്രിക്കു സമീപം ഖാദര്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ ഹബീബ്, മലപ്പുറം കൊളത്തൂര്‍ ഗാര്‍ഡന്‍വ്യൂവില്‍ ഖാദറുദീന്‍ ഇത്തിക്കുന്നത് സുലൈമാന്‍ , കാസര്‍കോട് തെരുവത്ത് ഹമീദ് മുഹമ്മദ്കുഞ്ഞി, ബാംഗൂര്‍ ബന്ത്വാള്‍ സജീപമുദ റിയാന്‍ മന്‍സിലില്‍ മുഹമ്മദ് ഇക്ബാല്‍ ബൊല്ലോയ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് എംബസി അധികൃതര്‍ വിദേശകാര്യ മന്ത്രാലയം മുഖേന കത്തയച്ചത്. സന്ദര്‍ശക വീസയിലെത്തിയ ഇവരുടെ പാസ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

തട്ടിപ്പിന് ഇരയായ അറുപതോളം പേരില്‍ മലയാളികളുമുണ്ട്. 65 കോടി രൂപയുടെ ബിസ്നസ്സ് തട്ടിപ്പില്‍ ഇന്ത്യക്കാരുടെതു മാത്രം 17 കോടിയിലേറെ വരുമെന്ന് എംബസിയുടെ അറിയിപ്പില്‍ പറയുന്നു. ഇവര്‍ നല്‍കിയ ചെക്കുകള്‍ വണ്ടിച്ചെക്ക് ആണെന്ന് വ്യക്തമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സന്ദര്‍ശക വീസയിലെത്തിയവര്‍ക്കു ചെക്ക് ബുക്ക് സഹിതമുള്ള അക്കൌണ്ട് തുടങ്ങാന്‍ അനുമതി നല്‍കിയതിനെക്കുറിച്ചും പരാതിക്കാര്‍ക്ക് ആക്ഷേപമുണ്ട്.

ഓഫിസ് ജീവനക്കാരിയായി ഒരു ഫിലിപ്പീന്‍സുകാരിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവരും യുഎഇയിലേക്കു കടന്നതായാണ് സംശയം. സംഘം ദോഹയില്‍ ഉപയോഗിക്കാനായി വാടകയ്ക്കെടുത്ത കാറുകള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും കണ്ടെത്തിയിരുന്നു.

1 comment:

Unknown said...

വ്യാജ കമ്പനി രൂപീകരിച്ച് 65 കോടി രൂപയുടെ ബിസ്നസ്സ് തട്ടിപ്പു നടത്തിയ മലയാളികളടങ്ങിയ സംഘത്തിന്റെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടില്‍ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ചു ഖത്തറിലെ ഇന്ത്യന്‍ എംബസി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും കേരള, കര്‍ണാടക ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും നല്‍കിയ കത്തിന് ഇതുവരെ മറുപടിയില്ല.