Thursday, August 22, 2013

അടുത്ത മൂന്ന് മാസത്തിനകം ഖത്തറില്‍ വന്‍ തൊഴിലവസരങ്ങള്‍

ദോഹ :അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉള്‍പ്പെടുന്ന മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളടങ്ങിയ ‘മിന’ മേഖലയില്‍ അടുത്ത മൂന്ന് മാസത്തിനകം വന്‍ തൊഴിലവസരങ്ങളെന്ന് സര്‍‌വ്വേ ഫലം. മിഡിലീസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളായ ബെയ്ത്ത് ഡോട്ട് കോമും തൊഴില്‍ നീരീക്ഷണ വിദഗ്ധരായ യുഗോയും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഈ പുതിയ വിവരം.

തൊഴിലന്വേഷകര്‍ക്കും നിലവിലെ ജോലിയില്‍ ഉന്നതി ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ന്നിരുന്ന വിവിധ തൊഴില്‍ മേഖലകള്‍ വരും നാളുകളില്‍ വളര്‍ച്ച കൈവരിക്കുമെന്നതിന്‍റ സൂചനയാണിത്. കഴിഞ്ഞ ഒന്നര മാസക്കാലം മൊത്തം ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളിലും 3500 ഓളം തൊഴിലാളികള്‍ക്കിടയിലുമായി ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്.

ഈ മേഘലയിലെ പകുതിയിലധികം കമ്പനികള്‍ക്കും വരും മാസങ്ങളില്‍ നിര്‍ബന്ധമായും പുതിയ ആളുകളെ നിയമിക്കേണ്ടി വരും. റമദാനിനു ശേഷം കമ്പനികള്‍ ഇതിന് തയ്യറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.ബാക്കി വരുന്ന കമ്പനികള്‍ അവരുടെ വളര്‍ച്ചയും റിക്രൂട്ട്മെന്‍റ് സാധ്യതകളും പഠിച്ചു കൊണ്ടിരിക്കുകയാണ്‌... സൗദി അറേബ്യയിലാണ് ഏറ്റവുമധികം തൊഴില്‍ സാധ്യതകള്‍ കാണുന്നതെന്നും 65 ശതമാനം കമ്പനികളാണ് അവിടെ തൊഴില്‍ വാതായനങ്ങള്‍ തുറക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .മൊറോക്കൊയിലാണ് ജോലി സാധ്യത നന്നേ കുറവുള്ളത്.17 ശതമാനം കമ്പനികളില്‍ മാത്രമാണ് ഇവിടെ സാധ്യത.

മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ചു യു.എ.ഇയിലാണ് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ഏറ്റവും ആകര്‍ഷകമായ സാഹചര്യമുള്ളതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാര്യത്തില്‍ ഖത്തറാണ് രണ്ടാംസ്ഥാനത്തുള്ളത്. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹറൈന്‍ എന്നിവയാണ് യഥാമ്രകം മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. മുന്‍വര്‍ഷത്തെ പട്ടികയില്‍ ബഹറൈന്‍ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍,അവിടത്തെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇവിടെ ജോലി ചെയ്യാന്‍ പ്രവാസികള്‍ക്ക് താല്‍പര്യം കുറഞ്ഞു.

അറബ് വസന്തത്തിന്‍റ പ്രത്യാഘാതങ്ങള്‍ക്കിടയിലും ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖത്തറിലെ 51 ശതമാനം കമ്പനികള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി സര്‍വേയില്‍ കണ്ടെത്തി. ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ കരുത്താണ് ഇത് സൂചിപ്പിക്കുന്നത്. യു.എ.ഇ യോടൊപ്പം ഖത്തറും സൗദിയും തൊഴിലാളികളെ തങ്ങളുടെ ആകര്‍ഷണ വലയത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും ബൈത്ത് ,യുഗോ എന്നിവരുടെ സംയുക്ത സര്‍വേ ഫലത്തില്‍ പറയുന്നു.

മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് നേരത്തെ വമ്പന്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടായിരുന്ന യു.എ.ഇ.യില്‍ 2008 ല്‍ ആരംഭിച്ച ആഗോള സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് മിക്ക ചെറുകിട-ലോകോത്തര കമ്പനികള്‍ക്കും ഇടിവ് സംഭവിച്ചതോടെ മലയാളികളടക്കം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപെട്ടത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനികളൊന്നും പുതിയ ആളുകളെ ജോലിക്കെടുത്തിരുന്നില്ല.റിക്രൂട്ട്മെന്‍റ് നടത്തിയ കമ്പനികളാവട്ടെ ഏറെ പരിചയസമ്പത്തുള്ളവര്‍ക്ക് പോലും കുറഞ്ഞ വേതനം നല്‍കി പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ 2013 ന്റെപകുതിയോടെ ‘മിന’ മേഖലയിലെ രാജ്യങ്ങള്‍ പുരോഗതി കൈവരിക്കുന്നതോടൊപ്പം തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് പുതിയ സര്‍വേ ഫലം.

മാനേജര്‍ തസ്തികയിലും മാനേജര്‍ക്ക് കീഴിലെ ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികയിലും ഏറെ അവസരങ്ങള്‍ വരിക. എന്നാല്‍ എന്‍ജിനീയറിങ്, കൊമേഴ്സ് മേഖലയെക്കാളും ബിസിനസ് മാനേജ്മെന്‍റ് മേഖലയിലുള്ളവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. അതോടൊപ്പം അറബിക്,ഇംഗ്ളീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യന്‍ കഴിയുന്നവര്‍ക്കും ഏറെ അവസരങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ പുതുതായി ജോലിതേടിയെത്തുന്നവര്‍ക്കും വര്‍ഷങ്ങളായി താഴെക്കിടയില്‍ ജോലി ചെയ്യന്നവര്‍ക്കും ഭാഷാനൈപുണ്യം കൊണ്ട് ജോലി വളര്‍ച്ച കൈവരിക്കാനാകും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ ഉള്‍പ്പെടുന്ന മിഡിലീസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളടങ്ങിയ ‘മിന’ മേഖലയില്‍ അടുത്ത മൂന്ന് മാസത്തിനകം വന്‍ തൊഴിലവസരങ്ങളെന്ന് സര്‍‌വ്വേ ഫലം. മിഡിലീസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളായ ബെയ്ത്ത് ഡോട്ട് കോമും തൊഴില്‍ നീരീക്ഷണ വിദഗ്ധരായ യുഗോയും സംയുക്തമായി നടത്തിയ സര്‍വേയിലാണ് തൊഴിലന്വേഷകര്‍ക്കും നിലവിലെ ജോലിയില്‍ ഉന്നതി ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.