Thursday, May 29, 2008

ഗള്‍ഫില്‍ നിന്നും വിദേശികള്‍ തിരിച്ചുപോകുന്നു



ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്.

പ്രവാസികള്‍ നാട്ടിന്റെ സമ്പദ്ഘടന ബലപ്പെടുത്തുന്നതിന് നല്കിയ പ്രത്യക്ഷവും പരോക്ഷവുമായ സംഭാവനകളൊന്നും വിലമതിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം ഇക്കാലത്തിനിടയ്ക്ക് അവതരിപ്പിച്ച ബജറ്റുകളൊക്കെ വ്യക്തമാക്കുന്നു. പ്രവാസികളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാതെയാണ് ഇപ്രാവശ്യത്തെയും കേന്ദ്ര ബജറ്റ്. ആണ്ടുതോറും നേര്‍ച്ചപോലെ കുറച്ചുകാലമിങ്ങോട്ട് കേന്ദ്രം നടത്തിവരാറുള്ള 'പ്രവാസി ദിവസ്' സമ്മേളനത്തില്‍ ഇക്കൊല്ലവും പ്രധാനമന്ത്രി പ്രവാസികളെ നിര്‍ലോഭമായി അഭിനന്ദിക്കുകയും തിരഞ്ഞുപിടിച്ച ചില പ്രവാസി വന്‍കിടക്കാരെ ഷാളുപുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

വിദേശ ഇന്ത്യക്കാരുടെ ക്ഷേമ അവകാശ സംരക്ഷണങ്ങള്‍ക്കാണെന്ന പേരില്‍ കുറച്ചുകാലം മുമ്പ് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പിന്റെ ചുമതലയില്‍ കേരളീയനും ഒട്ടൊക്കെ ജനകീയനുമായ വയലാര്‍ രവി അവരോധിക്കപ്പെട്ടപ്പോള്‍ കേരളീയ പ്രവാസികള്‍ക്കുണ്ടായ ആനന്ദത്തിന് അതിരില്ലായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിതന്നെ പ്രവാസി മന്ത്രാലയത്തിന്റെ ചാര്‍ജെടുത്തപ്പോഴും തഥൈവ. പക്ഷേ, നിരാശയായിരുന്നു ഫലം.

1 comment:

Unknown said...

ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്.