Sunday, November 9, 2008

പ്രവാസിക്ഷേമ പദ്ധതി നിയമം ഈ മാസം ചേരുന്ന നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ.

ദോഹ:കേരള ഗവണ്‍മെന്റ് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതി സംബന്ധിച്ച നിയമം ഈ മാസം ചേരുന്ന നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു.

രിസാല സ്റ്റഡി സര്‍ക്കിളിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അലി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിട്ടുണ്ട്. പ്രവാസികള്‍ കാര്‍ഡിനായി ഉടന്‍ അപേക്ഷ നല്കണമെന്നും അലി പറഞ്ഞു.

സ്മാര്‍ട്ട് കാര്‍ഡെന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് നാട്ടില്‍നിന്നോ വിദേശത്തുനിന്നോ അപകടങ്ങള്‍ സംഭവിച്ചാല്‍ ഒരുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് തുക ലഭ്യമാവും. അതുപോലെ ഗവണ്‍മെന്റ് നിയന്ത്രിതസ്ഥാപനങ്ങളില്‍ നിന്ന് സാധനം വാങ്ങുമ്പോഴും മറ്റും പ്രത്യേക കിഴിവും ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ശരിയല്ല- അലി പറഞ്ഞു.

നോര്‍ക്കാ റൂട്ട്‌സ് (പ്രവാസികാര്യ വകുപ്പ്) യു.ഡി.എഫിന്റെ ഭരണകാലത്ത് ഏതാനും സമ്പന്നര്‍ മാത്രമുള്ള ഒരു സ്വകാര്യ കമ്പനി മാത്രമായിരുന്നെന്നും ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും നടപ്പാക്കാനവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിയവക ഏഴുകോടി രൂപ ലഭിച്ചിരുന്നു. ആ സംഖ്യ മുഴുവന്‍ പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ 25 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്.

ഗള്‍ഫില്‍ മാതാപിതാക്കളുള്ള കുട്ടികളെ പരിപാലിക്കാന്‍ നാട്ടിലാളുകളില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് പഠിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവനന്തപുരത്തു തുടങ്ങാന്‍ പരിപാടിയുണ്ട്. 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളാണ് പ്രരംഭഘട്ടത്തിലുണ്ടാവുക. കേരള ഗവണ്‍മെന്റ് പ്രവാസിക്ഷേമനിധിയിലേക്ക് സാമ്പത്തികവിഹിതം നല്‍കാന്‍ സന്നദ്ധമായിട്ടുണ്ട്. നേരത്തേ പ്രവാസികാര്യ വകുപ്പ് സാധാരണക്കാരന് ഒന്നും ചെയ്തിട്ടില്ല. വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നിയന്ത്രിക്കാന്‍ നോര്‍ക്ക തന്നെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നേടിയിട്ടുണ്ട്. നിയമപരമായ രേഖകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടികളുമെടുത്തുവരുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

കേരള ഗവണ്‍മെന്റ് നടപ്പാക്കുന്ന പ്രവാസിക്ഷേമ പദ്ധതി സംബന്ധിച്ച നിയമം ഈ മാസം ചേരുന്ന നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. അറിയിച്ചു.