Thursday, January 15, 2009

എണ്ണ വിലയിടിവ് മൂലം ഭാവിയില്‍ വിലവര്‍ധനയ്ക്ക് സാധ്യത

ദോഹ:പുതിയ ശുദ്ധീകരണ പദ്ധതികള്‍ക്കു നിക്ഷേപം കണ്ടെത്തണമെങ്കില്‍ എണ്ണവില ഉയരണമെന്നു ഖത്തറും സൌദിയും അഭിപ്രായപ്പെട്ടു. പെട്രോടെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇരുരാജ്യങ്ങളുടെയും എണ്ണമന്ത്രിമാരാണു സമാന നിലപാട് വ്യക്തമാക്കിയത്. എണ്ണവില വീപ്പയ്ക്ക് 70 ഡോളറെങ്കിലുമായാലേ പുതിയ പദ്ധതികള്‍ക്കു പണം കണ്ടെത്താനാകൂ എന്നു ഖത്തര്‍ എണ്ണമന്ത്രി അബ്ദുല്ല അല്‍ അത്തിയ പറഞ്ഞു.

ഇപ്പോഴത്തെ നില തുടര്‍ന്നാല്‍, മാന്ദ്യം മാറി ലോകം സാമ്പത്തികവളര്‍ച്ചയുടെ പാതയിലേക്കു മടങ്ങിയെത്തുമ്പോഴാകും അടുത്ത ആഘാതം. സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം എണ്ണ ഉപഭോഗവും വര്‍ധിക്കുമെങ്കിലും പുതിയ എണ്ണശുദ്ധീകരണ പദ്ധതികളുടെ അഭാവം മൂലം ഉല്‍പാദനം അതിനനുസരിച്ചുണ്ടാകില്ല. കുത്തനെയുള്ള വിലവര്‍ധനയാകും ഫലം. വീപ്പയ്ക്കു 100 ഡോളര്‍ വരെയായി എണ്ണവില ഉയരുന്നതു നീതികരിക്കാനാകില്ല.

മറുവശത്ത്, ഇത്ര കുറഞ്ഞ വിലയും ആശാസ്യമല്ല. ഉല്‍പാദക, ഉപഭോഗ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്നും അല്‍ അത്തിയ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ വിപണികളുടെ ആവശ്യങ്ങളെക്കുറിച്ചു തങ്ങള്‍ ബോധവാന്മാരാണെന്നു സൌദി എണ്ണമന്ത്രി അലി അല്‍ നുഐമി പറഞ്ഞു. വിലസ്ഥിരതയാണ് എണ്ണവിപണിയില്‍ ആവശ്യം. മറ്റു രാജ്യങ്ങളുടെ സാമ്പത്തികനിലയെ ബാധിക്കാത്ത തരത്തില്‍ എണ്ണയ്ക്കു ന്യായമായ വില ലഭിക്കണം.

എണ്ണവില ക്രമാതീതമായി കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണു കഴിഞ്ഞ ജൂണില്‍ ജിദ്ദയില്‍ ഉല്‍പാദക, ഉപഭോഗ രാജ്യങ്ങളുടെ ഉച്ചകോടി നടത്തിയത്. എന്നാല്‍ ഇപ്പോഴത്തെ വിലയിടിവ് വിപണി യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുതിയ ശുദ്ധീകരണ പദ്ധതികള്‍ക്കു നിക്ഷേപം കണ്ടെത്തണമെങ്കില്‍ എണ്ണവില ഉയരണമെന്നു ഖത്തറും സൌദിയും അഭിപ്രായപ്പെട്ടു. പെട്രോടെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇരുരാജ്യങ്ങളുടെയും എണ്ണമന്ത്രിമാരാണു സമാന നിലപാട് വ്യക്തമാക്കിയത്. എണ്ണവില വീപ്പയ്ക്ക് 70 ഡോളറെങ്കിലുമായാലേ പുതിയ പദ്ധതികള്‍ക്കു പണം കണ്ടെത്താനാകൂ എന്നു ഖത്തര്‍ എണ്ണമന്ത്രി അബ്ദുല്ല അല്‍ അത്തിയ പറഞ്ഞു.