Sunday, June 14, 2009

കുട്ടികളുടെ ആഹാരക്രമം:ഖത്തറില്‍ ശാസ്ത്രീയമല്ലെന്ന് പഠനം

ദോഹ:ഖത്തറിലെ മൂന്നിലൊന്ന് സ്‌കൂള്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ എഴുപതു ശതമാനം ആരോഗ്യത്തിന് ഗുണകരമായ പഥ്യാഹാരക്രമം തുടരുന്നില്ലെന്നാണ് ഏറ്റവും പുതിയ കുട്ടികളുടെ ജീവിതക്രമം സംബന്ധിച്ച പഠനം വെളിപ്പെടുത്തിയത്.

ഗവണ്മെന്റ്, സ്വതന്ത്ര പ്രൈമറി വിദ്യാലയങ്ങളിലെ 1467 ഖത്തരി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനമാണ് ഈ വസ്തുത വെളിപ്പെടുത്തിയത്. ഇവരില്‍ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവു കൊണ്ടുള്ള രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നു. അവരില്‍ പലരും തൂക്കക്കുറവോ അമിതമായ ഭാരമോ മൂലം ബുദ്ധിമുട്ടുകളനുഭവിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

23 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ക്രമാതീതമായ സ്ഥൂലത അനുഭവപ്പെടുമ്പോള്‍ 16 ശതമാനത്തിന് ശരാശരിയില്‍ കൂടുതല്‍ ശാരീരികഭാരം താങ്ങേണ്ടിവരുന്നു. എട്ടു ശതമാനം കുട്ടികള്‍ക്കു മാത്രമാണ് ശരിയായ ഭാരമുള്ളത്. അവര്‍ക്കാണെങ്കില്‍ സമൂഹത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയും ലഭിക്കുന്നില്ല.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്ററാണ് പഠനം നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ ഖത്തര്‍ ഓഫീസും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അതോറിറ്റിയും പഠനം നടത്തുന്നതില്‍ സഹകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ജീവിതക്രമത്തിലെ അപാകങ്ങള്‍ക്കെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി റിറ്റ്‌സു കാള്‍ട്ടണില്‍ നടന്ന സമാപനച്ചടങ്ങിലാണ് ആരോഗ്യമന്ത്രിയും ആരോഗ്യ ഉന്നതാധികാര സമിതി ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍കഹ്തനിയാണ് ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മൂന്നില്‍ രണ്ടു കുട്ടികള്‍ വീതം ഫാസ്റ്റ് ഫുഡ് ഭക്ഷിച്ച് ശീലിച്ചവരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 90 ശതമാനം പ്രധാന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ലഘുഭക്ഷണം കഴിക്കുന്നവരാണ്. അമ്പതു ശതമാനത്തിലധികം ചിപ്‌സും പലഹാരങ്ങളും കഴിക്കുന്നവരിലാണ് കുറഞ്ഞ ഭാരവും കാണുന്നത്. ആറിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ക്രമാതീതമായ സ്ഥൂലത കാണപ്പെടുന്നത് ആണ്‍കുട്ടികളിലാണ്.

എഴുപതു ശതമാനം പഥ്യാഹാരക്രമം പിന്തുടരുന്നില്ല. അമ്പതു ശതമാനം നിത്യഭക്ഷണത്തില്‍ ശരിയായ രീതി പിന്തുടരുന്നില്ല. 80 ശതമാനം കുട്ടികളും വ്യായാമം ചെയ്യുന്നില്ലെന്നും പഠനം തെളിയിക്കുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളിലാണ് ഈ പഠനം നടത്തിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ മൂന്നിലൊന്ന് സ്‌കൂള്‍ കുട്ടികള്‍ വീട്ടില്‍ നിന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ എഴുപതു ശതമാനം ആരോഗ്യത്തിന് ഗുണകരമായ പഥ്യാഹാരക്രമം തുടരുന്നില്ലെന്നാണ് ഏറ്റവും പുതിയ കുട്ടികളുടെ ജീവിതക്രമം സംബന്ധിച്ച പഠനം വെളിപ്പെടുത്തിയത്.