Monday, May 10, 2010

ഓരോ പ്രവാസിയും നയിക്കുന്നത് 'ആടുജീവിതം' : സംസ്കാരഖത്തര്‍ ചര്‍ച്ച



ദോഹ : സംസ്കാരഖത്തര്‍ സംഘടിപ്പിച്ച പ്രവാസി എഴുത്തുക്കാരന്‍ ബെന്യാമിന്റെ 'ആടുജീവിത'മെന്ന നോവല്‍ ചര്‍ച്ച ജനപങ്കാളിത്തം കൊണ്ടും നോവലിനോടുള്ള ഗൌരവപരമായ സമീപനം കൊണ്ടും ശ്രദ്ധേയമായി.

അടുത്ത അദ്ധ്യയനവര്‍ഷം കാലിക്കറ്റ് സര്‍വ്വകലാശാല പാഠ്യവിഷയമാക്കുന്ന ഈ കഥ നമ്മളില്‍ ഒരാള്‍ അനുഭവിച്ചതായതിന്നാല്‍ പ്രവാസികളിലോരോരുത്തരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിതെന്ന് വിഷയാവതാരകന്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

പ്രതീക്ഷയില്‍ തുടങ്ങേണ്ടതായ ഒരു ജീവിതം തകിടം മറിഞ്ഞതറിഞ്ഞ് പകച്ചു നില്‍ക്കേണ്ട ഒരു മനുഷ്യന്റെ ചങ്കുപിളര്‍ക്കുന്ന പീഡനങ്ങളുടെ ഒരു നേവാണ് ഈ നോവലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച സോമന്‍ പൂക്കാട് അഭിപ്രായപ്പെട്ടു.

പലപ്പോഴും രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിക്കപ്പെടുമ്പോള്‍ അറബാബില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍ ഒരു പരിധിവരെ നജീബിനെ തളര്‍ത്താതിരുന്നത് അദ്ദേഹത്തിന്റെ ദൈവത്തോടുള്ള ശക്തമായ വിശ്വാസം കൊണ്ടാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വി.കെ.എം.കുട്ടി അഭിപ്രായപ്പെട്ടു.

മൂന്നു വര്‍ഷത്തിലധികം മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍പോലും വെള്ളം കിട്ടാതെ വരുന്ന അവസ്ഥയിലൂടെയും പിറന്ന മകന്റെ മുഖം കാണാതെയും ഒപ്പം നാട്ടുകാരേയും വീട്ടുകാരേയും ഇനിയൊരിക്കലും കാണാനാവില്ല എന്ന ചിന്തതന്നെ ഭീകരാമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി.മുഹമ്മദ് കോയ അഭിപ്രായപ്പെട്ടു.

ആടുജീവിതത്തിനുശേഷം അദ്ദേഹം അനുഭവിക്കുന്ന ജയില്‍ ജിവിതം സ്വര്‍ഗ്ഗതുല്യമെന്ന് തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും നജീബ് അനുഭവിച്ചത് എത്രമാത്രമെന്ന് ഊഹിക്കാനാവുന്നതാണെന്ന് മന്‍സൂര്‍ അരീക്കോട് പറഞ്ഞു.

എല്ലാ സുഖസൌകര്യങ്ങളോടുകൂടി ജീവിക്കുന്ന ഗള്‍ഫ് പ്രവാസി മലയാളികള്‍ കൂടെ കൊണ്ടുനടക്കേണ്ട ഒരു പുസ്തകമാണ് 'ആടുജീവിത'മെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറയുകയുണ്ടായി.

നമ്മുടെ ഈ പ്രവാസജീവിതത്തില്‍ കഷ്ടപാടുകള്‍ വരുമ്പോഴും ജീവിതം ദുസഹമാണെന്നതോന്നലുകള്‍ വരുമ്പോള്‍ ഈ നോവലിന്റെ ഏതെങ്കിലും ഒരു പേജിലൂടെ കണ്ണോടിച്ചാല്‍ അതില്‍ നിന്നെല്ലാം മുക്തികിട്ടും അത്രക്കും തീഷണമാണ് ഇതിലെ ഓരോവരികളുമെന്ന് ചര്‍ച്ചയുടെ മോഡറേറ്ററായിരുന്ന അഡ്വ.അബൂബക്കര്‍ പറഞ്ഞു.

അര്‍ഷാദ് തെരുവത്ത്, സവാദ് മന്ദലാംകുന്ന്, ഹൈദര്‍ മാമാബസാര്‍ , അബൂബക്കര്‍ .പി.എം. തുടങ്ങിയവര്‍ പങ്കെടുത്തു.

2 comments:

Unknown said...

സംസ്കാരഖത്തര്‍ സംഘടിപ്പിച്ച പ്രവാസി എഴുത്തുക്കാരന്‍ ബെന്യാമിന്റെ 'ആടുജീവിത'മെന്ന നോവല്‍ ചര്‍ച്ച ജനപങ്കാളിത്തം കൊണ്ടും നോവലിനോടുള്ള ഗൌരവപരമായ സമീപനം കൊണ്ടും ശ്രദ്ധേയമായി.

പട്ടേപ്പാടം റാംജി said...

ഈ പുസ്തകം വായിക്കണമെന്ന് കുറെ നാളായി കരുതുന്നു. ഗള്‍ഫില്‍ ഇത് കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?
നാളുകളായി ഈ പുസ്തകത്തെക്കുറിച്ച് പലരില്‍ നിന്നും കേള്‍ക്കുന്നു. നാട്ടില്‍ നിന്ന് ഫോണ്‍ വിളിക്കുമ്പോളും ഈ പുസ്തകം വായിച്ചില്ലേ എന്നാണു ചോദിക്കുന്നത്.