Sunday, October 9, 2011

സാമ്രാജ്യത്വത്തിന്റെ പട്ട കഴുത്തില്‍ ധരിക്കാന്‍ വിധിക്കപ്പെട്ട കുറുക്കന്മാരാണ് നാം : എം.എന്‍ വിജയന്റെ ചിന്തകള്‍ക്കൊപ്പം സംസ്കാര ഖത്തറിന്റെ മലയാളിക്കൂട്ടായ്മ.

ദോഹ : പ്രശസ്ഥ ഗ്രന്ഥകാരനും, പ്രഭാഷകനും, എഴുത്തുകാരനും, പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരിയുമായിരുന്ന പ്രൊഫസര്‍ എം.എന്‍ .വിജയന്‍ മാസ്റ്ററെ സംസ്കാര ഖത്തര്‍ അനുസ്മരിച്ചു. മലയാളിയുടെ ചിന്തയില്‍ തീക്കനലായി ജ്വലിച്ചു നിന്ന വിജയന്‍ മാഷിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് വിട പറഞ്ഞു പോയ ജനപക്ഷ ചിന്തകനുള്ള സ്നേഹ സമര്‍പ്പണമായി മാറി.

ശാന്തി നികേതന്‍ ഇന്ത്യന്‍ സ്ക്കൂള്‍ മലയാളം അധ്യാപന്‍ കെ.സി നാസിര്‍ മുഖ്യ പ്രഭാഷണം നടത്തി. കാലം ചെല്ലുന്തോറും വിജയന്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തിളക്കം കൂടിവരുന്നത് അദ്ദേഹം മുന്നോട് വെച്ച ആശയങ്ങളുടെ പ്രസ്ക്തിയെയാണു സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പട്ട കഴുത്തില്‍ ധരിക്കാന്‍ വിധിക്കപ്പെട്ട കുറുക്കന്മാരാണു നമ്മളെന്നും അവരുടെ അനുവാദമില്ലാതെ ഇര തേടാന്‍ കഴിയാത്തവരായി നാം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയന്‍ മാഷുയര്‍ത്തിയ പ്രതിരോധ ചിന്ത ഇതിനൊരു പ്രതിവിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വക്കേറ്റ് ജാഫര്‍ഖാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദോഷ് കുമാര്‍ , കെ.എം.സി.സി ഭാരവാഹി സാം ബഷീര്‍ , ഐ.സി.ബി.എഫ് പ്രതിനിധി കരിം അബ്ദുള്ള, പ്രേം സിംഗ്, പ്രവാസി ദോഹയുടെ പ്രതിനിധി ഷംസുദ്ദിന്‍ , എം.ഇ.എസ് സ്ക്കൂള്‍ അദ്ധ്യാപകന്‍ അബ്ദുള്‍ അസീസ് നല്ല വീട്ടില്‍ , രാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

വൈയക്തികമായ ബിംബ വല്‍ക്കരണമല്ല ആശയ ദൃഡതയോടു കൂടിയ ചെറുത്തു നില്പാണു കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രദോഷ് കുമാര്‍ പറഞ്ഞു. കേരളത്തിനു പൊതുവായ ഇടതുപക്ഷ മനസ്സിനെ കൂടുതല്‍ കരുത്തുറ്റത്താക്കാന്‍ പ്രയത്നിച്ച ചിന്തകന്‍ എന്നാതാണു വിജയന്‍ മാഷിന്റെ പ്രസ്ക്തിയെന്നും. ആ ശ്രമങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമെന്നും സാം ബഷിര്‍ പറഞ്ഞു. വിജയന്‍ മാസ്റ്ററുടെ ദോഹ സന്ദര്‍ശന‌വേളയില്‍ മാഷുമായി പങ്കിട്ട നല്ല അനുഭവങ്ങളായിരുന്നു ഐ.സി.ബി.എഫ് പ്രതിനിധി കരിം അബ്ദുള്ള ചടങ്ങില്‍ പങ്കുവെച്ചത്.പാര്‍ട്ടി പ്രതിസന്ധിയിലകപ്പെട്ടപ്പോഴൊക്കെ വാക്കുകളുടെ വജ്രായുധമുമായി രക്ഷക്കെത്തിയ വിജയന്‍ മാഷിന്റെ അകന്നുപോകല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചുവെന്ന് തുടര്‍ന്നു സംസാരിച്ച പ്രേം സിംഗ് അനുസ്മരിച്ചു. യഥാര്‍ത്ഥമായ അനുസ്മരണം വാക്കുകളില്‍ അല്ലെന്നും അദ്ദേഹത്തിന്റെ ചിന്തകളെ പ്രായോഗികമായി മുന്നോട്ട് കൊണ്ടുപോവുകയാണു വേണ്ടതെന്നും പ്രവാസി സംഘടനാ പ്രതിനിധിയായ ഷംസുദ്ദിന്‍ പറഞ്ഞു.

കമ്യൂണിസ്റ്റുകാരിലെ സൂഫിയായിരുന്നു എം.എന്‍ വിജയന്‍ എന്ന് പാര്‍ട്ടിക്ക് പുറത്തായപ്പോഴും പ്രശാന്ത ഗംഭീരമായ ഭാവം കൈവിടാതിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടാണെന്നും അബ്ദുള്‍ അസീസ് നല്ല വീട്ടില്‍ അഭിപ്രായപ്പെട്ടു. വിജയന്‍ മാഷ് അനുസ്മരണം ഇവിടെ അവസാനിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങളുമായി മുന്നോട്ട് പോകാനുള്ള ശ്രമങ്ങളുടെ തുടക്കമാണിതെന്നും ചടങ്ങില്‍ സംസാരിച്ച സാംസ്ക്കാരിക മാധ്യമപ്രവര്‍ത്തകനായ രാജന്‍ ജോസഫ് പറഞ്ഞു.

സോമന്‍ പൂക്കാട് വിജയന്‍ മാഷിനെക്കുറിച്ചെഴുതിയ കഥ വായിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജയന്‍ മാഷിന്റെ ജീവിതവും ചിന്തയും ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം പ്രദര്‍ശനവും നടന്നു ഒപ്പം ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനായ അച്ചുക്ക വിജയന്‍ മാഷുടെ വരച്ച ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

എഴുത്തുകാരുടെ ഇടയിലെ ഒരു ദാർശനികനായിരുന്ന വിജയൻ മാഷ് വിദ്യാർത്ഥിയായിരിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും അക്ഷരാർത്ഥത്തിൽ അന്ത്യശ്വാസം വരെ അതു തുടരുകയും ചെയ്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് എന്നും ദാർശനികാടിത്തറ ഉണ്ടായിരുന്നുവെന്ന് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ സ്വാഗതം പ്രസംഗത്തില്‍ പറഞ്ഞു.അഷറഫ് പൊന്നാനി നന്ദി രേഖപ്പെടുത്തി.

ചിത്രങ്ങൾ വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്കുക

1 comment:

Unknown said...

പ്രശസ്ഥ ഗ്രന്ഥകാരനും, പ്രഭാഷകനും, എഴുത്തുകാരനും, പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരിയുമായിരുന്ന പ്രൊഫസര്‍ എം.എന്‍ .വിജയന്‍ മാസ്റ്ററെ സംസ്കാര ഖത്തര്‍ അനുസ്മരിച്ചു. മലയാളിയുടെ ചിന്തയില്‍ തീക്കനലായി ജ്വലിച്ചു നിന്ന വിജയന്‍ മാഷിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങ് വിട പറഞ്ഞു പോയ ജനപക്ഷ ചിന്തകനുള്ള സ്നേഹ സമര്‍പ്പണമായി മാറി.