Wednesday, January 14, 2009

ഖത്തറില്‍ കോടികളുടെ തട്ടിപ്പ്:മലയാളികള്‍ മുങ്ങി

ദോഹ:കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളികള്‍ ഉള്‍പ്പെട്ട സംഘം ദോഹയില്‍നിന്ന് മുങ്ങിയതായി പരാതി. നിരവധി മലയാളി ബിസിനസുകാര്‍ കബളിപ്പിക്കപ്പെട്ടതായി അറിയുന്നു. സ്ഥാപനത്തിന്റെ പാര്‍ട്ണറായ ഖത്തരിയെയും കബളിപ്പിച്ചാണ് സംഘം ഖത്തറില്‍നിന്നും കടന്നുകളഞ്ഞത്

പലരില്‍ നിന്നുമായി ഏകദേശം 27 ലക്ഷം റിയാലിന്റെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ബാംഗ്ലൂര്‍,കാസര്‍കോട്,തിരുവനന്തപുരം സ്വദേശികള്‍ അടങ്ങുന്ന സംഘത്തില്‍ ആറു പേരുണ്ട്. ഹോട്ടല്‍ വഴിയെടുത്ത സന്ദര്‍ശകവിസയില്‍ പലതവണ ഖത്തറില്‍ വന്ന ഇവര്‍ കഴിഞ്ഞ മാസം അവസാനം ദോഹ വിട്ടു.

അക്കൌണ്ടില്‍ പണമില്ലാതെ, പോസ്റ്റ് പെയ്ഡ് ചെക്ക് നല്‍കി സാധനങ്ങള്‍ മൊത്തമായെടുത്ത് മറിച്ചുവിറ്റാണ് തട്ടിപ്പ് നടത്തിയത്. ഖത്തരി പാര്‍ട്ണറുടെ വ്യാജ ഒപ്പിട്ടാണ് ബാങ്ക് അക്കൌണ്ട് തുടങ്ങിയത്. ബാങ്ക് അധികൃതര്‍ ഒപ്പ് ഒത്തുനോക്കി ഉറപ്പുവരുത്തിയപ്പോള്‍ വ്യാജമാണെന്ന് മനസ്സിലായില്ല. ബാങ്കില്‍നിന്ന് ആറ് ചെക്ക് ബുക്കുകളിലായി 300 ലീഫുകള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇവയില്‍ പകുതിയും ഉപയോഗിച്ചതായാണ് പരിശോധനയില്‍ നിന്നും തെളിഞ്ഞത്.

ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ സാധനങ്ങള്‍, കേബിള്‍, ഡ്രില്ലിംഗ് മെഷിന്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് വണ്ടിചെക്ക് വാങ്ങി ഇവര്‍ മറിച്ചുവിറ്റത്. നാഷണിലെ അല്‍ ജാസിം മാളിലുള്ള കമ്പ്യൂട്ടര്‍ ഷോപ്പുകളില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ വാങ്ങിയിരുന്നെന്ന് മാനേജര്‍ പറഞ്ഞു. വ്യത്യസ്ത തീയതികളിലുള്ള മൂന്നു ചെക്കുകള്‍ നല്‍കിയാണ് ലാപ്ടോപ്പുകളും പ്രിന്ററുകളും വാങ്ങിയത്. ആദ്യത്തെ രണ്ടു ചെക്കുകള്‍ മടങ്ങി. മൂന്നാമത്തെ ചെക്കിന്റെ കാലാവധി ഈമാസം 15നാണ്. അതിനുശേഷം പോലിസില്‍ പരാതി നല്‍കാന്‍ തട്ടിപ്പ് സംഘാംഗങ്ങളുടെ പാസ്പോര്‍ട്ട് കോപ്പികളും മറ്റ് രേഖകളും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേബിളുകളും മറ്റും നല്‍കിയ വകയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍സ് സ്ഥാപനത്തില്‍ നിന്നും നാലു ലക്ഷത്തില്‍പരം റിയാലിന്റെ സാധനങ്ങള്‍ ഇവര്‍ ഇത്തരത്തില്‍ ചെക്കു നല്‍കി തട്ടിച്ചിട്ടുണ്ട്.

ഗറാഫയില്‍ ഓഫീസും ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്റ്റോറും ഇവര്‍ തുറന്നിരുന്നു. ജോലിക്കാരായി മൂന്നു സ്ത്രീകളെയും നിയമിച്ചിരുന്നു. ഇവര്‍ ദോഹയില്‍നിന്ന് മുങ്ങിയതിന്റെ പിറ്റേന്ന് ജോലിക്കാര്‍ വന്നുനോക്കുമ്പോഴാണ് ഓഫീസ് പൂട്ടിയതായി കണ്ടത്. ഇവര്‍ ഉപയോഗിച്ച ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണത്തിലാണ് ഇവര്‍ കടന്നു കളഞ്ഞതായി അറിഞ്ഞത്. ടെലിഫോണ്‍ നമ്പറുകള്‍ കമ്പനിയുടെ പേരിലായിരുന്നു. സ്ഥിരം വിസയെടുക്കാനുള്ള കടലാസ് ജോലികള്‍ പുരോഗമിക്കുന്നതിനിടക്കാണ് ഇവര്‍ മുങ്ങിയത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നാണ് ചിലരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. വില്ല എടുക്കുന്നവര്‍ക്ക് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും ഓഫര്‍ നല്‍കാനാണെന്ന് പറഞ്ഞാണ് ഒരേ ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ പല കടകളില്‍നിന്നായി മൊത്തമായി ഇവര്‍ വാങ്ങിയത്. ജനുവരി ഒന്നുമുതല്‍ 15 വരെയുള്ള തീയതിയാണ് ചെക്കുകളില്‍ കാണിച്ചത്. ഓഫീസ് പൂട്ടുകയും സംഘാംഗങ്ങളെ ടെലിഫോണില്‍ കിട്ടാതാവുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തപ്പോഴാണ് തട്ടിപ്പിനിരയായവര്‍ ചതി മനസ്സിലാക്കുന്നത്. സാധനങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് നല്‍കാതെയും തട്ടിപ്പ് നടത്തിയിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളികള്‍ ഉള്‍പ്പെട്ട സംഘം ദോഹയില്‍നിന്ന് മുങ്ങിയതായി പരാതി. നിരവധി മലയാളി ബിസിനസുകാര്‍ കബളിപ്പിക്കപ്പെട്ടതായി അറിയുന്നു. സ്ഥാപനത്തിന്റെ പാര്‍ട്ണറായ ഖത്തരിയെയും കബളിപ്പിച്ചാണ് സംഘം ഖത്തറില്‍നിന്നും കടന്നുകളഞ്ഞത്

പലരില്‍ നിന്നുമായി ഏകദേശം 27 ലക്ഷം റിയാലിന്റെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ബാംഗ്ലൂര്‍,കാസര്‍കോട്,തിരുവനന്തപുരം സ്വദേശികള്‍ അടങ്ങുന്ന സംഘത്തില്‍ ആറു പേരുണ്ട്. ഹോട്ടല്‍ വഴിയെടുത്ത സന്ദര്‍ശകവിസയില്‍ പലതവണ ഖത്തറില്‍ വന്ന ഇവര്‍ കഴിഞ്ഞ മാസം അവസാനം ദോഹ വിട്ടു.