Saturday, August 29, 2009

ഖത്തറിലെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ തിരക്ക്‌

ദോഹ:റംസാന്‍ പത്തിനോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

മുന്‍കാലങ്ങളില്‍ പള്ളികളിലും പാര്‍ക്കുകളിലും കേന്ദ്രീകരിച്ചായിരുന്നു സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചതെങ്കിലും ഇത്തവണ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്ത് പള്ളികളോടനുബന്ധിച്ചും മറ്റും ശീതീകരിച്ച തമ്പുകളാണ് നോമ്പുതുറയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ജാതിമതഭേദമെന്യേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് നോമ്പുതുറക്കാനായെത്തുന്നത്.

ഖത്തറിലെ സന്തുക്ക് അല്‍ സക്കാത്തും ഈദ് ചാരിറ്റിയും ഖത്തര്‍ ചാരിറ്റയും റെഡ്ക്രസന്റ് സൊസൈറ്റിയും ഇസ്‌ലാമിക മന്ത്രികാര്യലയവും പതിവു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയില്‍ത്തന്നെയാണ് സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ടെലികോം (ക്യൂട്ടല്‍) ഈ വര്‍ഷത്തെ സൗജ്യ നോമ്പുതുറകളില്‍ പ്രായോജകരായെത്തിയിട്ടുണ്ട്.

ക്യൂട്ടല്‍വക ഗതാഗതസിഗ്‌നലുകളിലും റൗണ്ട് എബൌട്ടുകളിലും നോമ്പുതുറ സമയത്ത് കുടുങ്ങുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ കാരക്കയും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

സാമൂഹിക ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലെ വന്‍കിട കച്ചവടക്കാരായ അറബികളും രാജകുടുംബാംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു.

ആയിരക്കണക്കിനാളുകള്‍ക്കാണ് ഇഷ്ടാനുസരണം നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഉന്നതനിലവാരമുള്ള നക്ഷത്രഹോട്ടലുകളില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറ ടെന്റുകളിലെത്തുന്നത്. ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക മന്ത്രികാര്യാലയത്തിലെയും ജീവനക്കാരാണ് നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്.

2 comments:

Unknown said...

റംസാന്‍ പത്തിനോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

Kololamb said...

ഒരു വലിയ തളികയില്‍ (ആറ്പേര്‍ക്ക് ചുറ്റും ഇരിക്കാവുന്ന വലിയ തളിക ) നിറയെ മജ്ബൂസും നാല് ഫുള്‍ചിക്കനും വെച്ച് നാല് പേരെ വീതം ചുറ്റും ഇരുത്തിയാല്‍ എത്രത്തോളം വേസ്റ്റ് ആവുമെന്നതിനു ധൃത്സാക്ഷിയാണ് ഞാന്‍.ഒരിക്കല്‍ പങ്കെടുത്തിരുന്നു. ഇനിയൊരിക്കലും പോവില്ല . 80% ഭക്ഷണം വേസ്റ്റ്. എല്ലാം ദീനിന്റെ പേരില്‍ .

ദാസ്യവൃതതി ചെയ്യുന്ന പത്രങ്ങള്‍ ഇതൊന്നും റിപ്പോര്‍ട്ട്‌ ചെയില്ല . സുഖിപ്പിക്കലാണല്ലോ മേലാളന്മാര്‍ക്ക് വേണ്ടത് .
ബഫെ സിസ്റ്റം എര്പെടുത്തുകയോ പാര്‍സല്‍ ആയി നല്‍കുകയോ ചെയ്തു ഈപ്രശ്നം പരിഹരിക്കാം.