Saturday, January 10, 2009

പ്രസ്താവന നിറുത്തി ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഐക്യരാഷ്ട്രസഭയോട് ഖത്തര്‍

ദോഹ:ഗാസയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന നിഷ്ടൂരമായ ആക്രമണത്തിനെതിരെ പത്രപ്രസ്താവന ഇറക്കുന്നത് മതിയാക്കി സ്വന്തം ഉത്തരവാദിത്തം നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാവണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ കര വ്യോമ നാവിക സേനകളുടെ ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് പൂര്‍ണ്ണമായും സൈന്യത്തെ പിന്‍ വലിക്കണമെന്നും ആവശ്യപ്പെടുന്ന സുരക്ഷാകൌണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം പാസാക്കണമെന്ന് ഖത്തര്‍ വിദേശകാര്യസഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് ആവശ്യപ്പെട്ടു.

അറബ് ലീഗ് വിദേശകാര്യമാരുടെ സമിതിയംഗം കൂടിയായ അദ്ദേഹം സുരക്ഷാ കൌണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. യാതൊരന്തവുമില്ലാതെ തുടരുന്ന ഗാസയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നീതിരഹിതമായ ഉപരോധം പിന്‍വലിക്കുകയും അതിര്‍ത്തികളിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുരക്ഷാ കൌണ്‍സില്‍ മെല്ലെപ്പോക്കുനയം അവസാനിപ്പിക്കണം. ഗാസയിലെ സാഹചര്യങ്ങള്‍ അന്തര്‍ദേശീയ സമാധത്തിന് ഭീഷണിയെന്നതിനേക്കാളുപരി അത്യധികം ഗുരുതരമായ മാനുഷിക പ്രശ്നമാണ്.

പിറന്നമണ്ണില്‍ സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്‍ ജനതയുടെ ന്യായമായ ജന്മാവകാശം ചവിട്ടി മെതിക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തിനും ഇപ്പോള്‍ ഗാസയില്‍ അവര്‍ നടത്തുന്ന കൂട്ടക്കൊലയ്ക്കും വിധേയരായി തീരാദുരിതത്തിലായ പലസ്തീന്‍ ജനതയോട് അറബ് രാഷ്ട്രങ്ങള്‍ മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന ലോകരാജ്യങ്ങളാകെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സുരക്ഷാ കൌണ്‍സില്‍ കാണിക്കുന്ന വീഴ്ച സുരക്ഷിതമേഖലയാവേണ്ട ഗാസയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരില്‍ കുറ്റകരവും നിഷ്റൂരവുമായ ആക്രമണം നടത്തുന്നതിന് ഇസ്രായേലിനുള്ള മൌനാനുവാദമാണെണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ ഉടന്‍ നടപടികള്‍ സ്വീകരിക്കണം. ഒരു സാധാരണ യുദ്ധമല്ല ഗാസയില്‍ നടക്കുന്നത്. ഇസ്രായേല്‍ 2006 ല്‍ ലബനാനു നേരെ നടത്തിയ യുദ്ധത്തേക്കാള്‍ കൂടുതല്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഗാസയ്ക്കു നേരെ യുദ്ധം നടത്തുന്നത്.

പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ തങ്ങളെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ചതുര്‍കക്ഷി സമാധാന സമിതിയോടും അന്തര്‍ദേശീയ സമൂഹത്തോടും അമീര്‍ ഷേയ്ക് ഹമദ് ബിന്‍ ഖലീഫ ആല്‍താനി നടത്തിയ അഭ്യര്‍ത്ഥന ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ സജീവാംഗമെന്ന നിലയില്‍ ഖത്തര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയ്ക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന നിഷ്ടൂരമായ ആക്രമണത്തിനെതിരെ പത്രപ്രസ്താവന ഇറക്കുന്നത് മതിയാക്കി സ്വന്തം ഉത്തരവാദിത്തം നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാവണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ കര വ്യോമ നാവിക സേനകളുടെ ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് പൂര്‍ണ്ണമായും സൈന്യത്തെ പിന്‍ വലിക്കണമെന്നും ആവശ്യപ്പെടുന്ന സുരക്ഷാകൌണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം പാസാക്കണമെന്ന് ഖത്തര്‍ വിദേശകാര്യസഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് ആവശ്യപ്പെട്ടു.